ഹഫ്സ (റ)
ഉമർ ബ്നുൽ ഖത്താബ് (റ)വിന്റെ മകളാണു ഹഫ്സ (റ). ഹഫ്സ (റ)യുടെ മാതാവ് സയ്നബ് ബിൻത് മള്ഊൻ. ഖുറൈശികൾ കഹ്ബ പുതുക്കിപ്പണിയുന്ന കാലത്താണ് ഹഫ്സയുടെ ജനനം...
ഉമർ (റ)ഇസ്ലാം സ്വീകരിച്ചു വീട്ടിലെത്തി. വീട്ടുകാരോട് ഇസ്ലാമിന്റെ മഹത്വങ്ങൾ വിവരിച്ചു. കുടുംബാംഗങ്ങൾ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടു. അവർ സത്യസാക്ഷ്യം വഹിച്ചു. ഹഫ്സയും മുസ്ലിമായി...
ഖുനയ്സ് ബ്നു ഹുദാഫ (റ) സൽഗുണസമ്പന്നനായ ചെറുപ്പക്കാരൻ. ഇസ്ലാം ദീൻ സ്വീകരിച്ചു. കഷ്ടപ്പാടുകൾ സഹിച്ചു. ഈ ചെറുപ്പക്കാരൻ ഹഫ്സയുടെ ഭർത്താവായി. അവർക്കു സന്താനങ്ങളൊന്നുമുണ്ടായില്ല. ബദർ യുദ്ധത്തിൽ ഖുനയ്സ് വീരയോദ്ധാവായിരുന്നു. മാരകമായി മുറിവുപറ്റി. മദീനയിലെത്തിയപ്പോൾ മരണപ്പെട്ടു...
ഹഫ്സ (റ)യുടെ വൈധവ്യം എല്ലാവരെയും വിഷമിപ്പിച്ചു. മകളുടെ ദുഃഖം ഉമർ (റ)വിനു സഹിക്കാനാവുന്നില്ല. പ്രവാചകനെ (ﷺ) സമീപിച്ചു സംസാരിച്ചു. ഉസ്മാൻ (റ)വിന്റെ ഭാര്യ റുഖിയ്യ (റ) മരണപ്പെട്ടുപോയിരുന്നു. ഉസ്മാൻ (റ) വിനെ ഹഫ്സയുടെ ഭർത്താവായിക്കിട്ടുമോ..? ഉൽക്കണ്ഠ നിറഞ്ഞ ചോദ്യം...
ഹഫ്സക്ക് ഉസ്മാനെക്കാൾ നല്ല ഭർത്താവ്. ഉസ്മാന് ഹഫ്സയെക്കാൾ നല്ല ഭാര്യ അതാണ് എന്റെ ലക്ഷ്യം. നബി ﷺ തങ്ങളുടെ വാക്കുകൾ ഉമർ (റ) ആശ്വാസം കണ്ടെത്തി. നബി ﷺ ഹഫ്സയെ വിവാഹം ചെയ്തു. ഉമ്മു കുൽസൂമിനെ ഉസ്മാൻ (റ) വിനു വിവാഹം ചെയ്തു കൊടുത്തു. എല്ലാവർക്കും ആശ്വാസം. സന്തോഷം.
അബൂബക്കർ (റ)വും ഉമർ (റ)വും അടുത്ത കൂട്ടുകാർ. ഉപ്പമാരുടെ സ്നേഹം മക്കളിലേക്കു പടർന്നു. ആഇശ (റ)യും ഹഫ്സ (റ)യും സ്നേഹിതകൾ. സപത്നിമാരും...
ഇബാദത്തുകളിലും ദാനധർമങ്ങളിലും മുന്നിലാണവർ. ഹഫ്സ (റ) ബുദ്ധിമതിയാണ്. പണ്ഡിതയുമാണ്. ചെറുപ്പക്കാരി. വിജ്ഞാനത്തെ ഏറെ സ്നേഹിച്ചു. എഴുത്തും വായനയും പഠിച്ചിട്ടുണ്ട്. അതു മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ വലിയ ആവേശമായിരുന്നു. വലിയ ശിഷ്യസമൂഹമുണ്ടായി. വിശുദ്ധ ഖുർആനുമായി നല്ല ബന്ധം. നിരന്തരമായി ഓതിക്കൊണ്ടിരുന്നു. അങ്ങനെ ഖുർആൻ കാണാതെ ഓതാൻ പഠിച്ചു.
ഒന്നാം ഖലീഫയുടെ കാലത്ത് ഖുർആൻ ഗ്രന്ഥരൂപത്തിലായി. രണ്ടാം ഖലീഫയായി വന്നതു ഹഫ്സ (റ) യുടെ പിതാവ്. വിശുദ്ധ ഖുർആന്റെ ആദ്യ പതിപ്പ് സൂക്ഷിച്ചത് ഹഫ്സ (റ)ആയിരുന്നു.
ഉസ്മാൻ (റ)വിന്റെ കാലത്ത് ആ പതിപ്പ് നോക്കി പകർപ്പുകളെടുത്തു. അതു ഹഫ്സ (റ)ക്കു തന്നെ തിരിച്ചു നൽകി. അവരതു ഭദ്രമായി സൂക്ഷിച്ചു. അവരുടെ മരണശേഷം അബ്ദുല്ലാഹിബ്നു ഉമർ (റ)സൂക്ഷിച്ചു. ഹിജ്റ 45വരെ അവർ ജീവിച്ചു. പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായി.
മുആവിയായുടെ ഭരണകാലത്താണ് അവർ വഫാതായത്. അറുപത്തിമൂന്നാമത്തെ വയസിൽ. അന്നത്തെ മദീനാ ഗവർണർ മർവാൻ ആയിരുന്നു. മർവാൻ അവരുടെ മയ്യിത്തു കട്ടിൽ ചുമന്നവരിൽ ഒരാളായിരുന്നു. ജന്നത്തുൽ ബഖീഇൽ ഖബറടക്കി. അവരിൽനിന്നു ഹദീസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.