Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്വഫിയ്യ രാജകുമാരി (2)

   ആ യഹൂദ സ്ത്രീ തന്റെ പദ്ധതി നടപ്പാക്കാൻ നന്നായി പാകം ചെയ്ത ഒരാടിനെ പ്രവാചകനു (ﷺ) കാഴ്ചവച്ചു. നബിﷺതങ്ങൾ ഒരു കഷണം മാംസം വായിലിട്ടു. ഉടനെ തുപ്പിക്കളഞ്ഞു...


 “തിന്നരുത്. ഇതു വിഷമാണ്.”


 ബിശ്റ് ബ്‌നു ബർറ (റ) മാംസം ചവച്ചിറക്കിക്കഴിഞ്ഞിരുന്നു. ഉഗ്രവിഷമാണു കലർത്തിയിരുന്നത്.

അദ്ദേഹം കുഴഞ്ഞുവീണു മരണപ്പെട്ടു...


 സയ്നബിനെ പിടികൂടി. പ്രവാചകന്റെ (ﷺ) മുമ്പിൽ കൊണ്ടുവന്നു.


 “നീ ഇതിൽ വിഷം കലർത്തിയോ..?”


 “അതേ..!”


 “നീ എന്തിനിതു ചെയ്തു..?”


 “താങ്കൾ സത്യത്തിൽ ദൈവദൂതനാണെങ്കിൽ അതു മനസ്സിലാക്കുമെന്നും ഇറച്ചി കഴിക്കില്ലെന്നും ഞാൻ കരുതി. യഥാർത്ഥ പ്രവാചകനല്ലെങ്കിൽ താങ്കളുടെ ഉപദ്രവത്തിൽ നിന്നു ഞങ്ങളൊക്കെ രക്ഷപ്പെടട്ടെ എന്നും കരുതി...”


 ബിശ്ർ ബ്‌നു ബർറ(റ)വിനെ കൊന്നതിനു പകരമായി

അവളെ വധിക്കണമെന്ന അഭിപ്രായമുണ്ടായി.


 “ഖയ്ബർ യുദ്ധത്തിൽ ഭർത്താവും പിതാവും വധിക്കപ്പെട്ടു ദുഃഖം അനുഭവിക്കുന്ന സ്ത്രീയാണ്. കരുണ കാണിക്കണം." ജൂതന്മാരുടെ അപേക്ഷ...


 സയ്നബിനു തന്റെ മുമ്പിൽ നിൽക്കുന്നതു യഥാർത്ഥ നബിയാണെന്നു ബോധ്യം വന്നു. ഇസ്ലാം മതം സ്വീകരിച്ചു...


 ഖയ്ബറിലെ ജൂതന്മാരും മുസ്ലിംകളും തമ്മിൽ കൃഷിയുടെ കാര്യത്തിൽ ഒരു കരാറുണ്ടാക്കി. ജൂതന്മാർ കൃഷി നടത്തും. വിളവെടുക്കുമ്പോൾ പകുതി മുസ്ലിംകൾക്കു നൽകും. ഇതിന്റെ ചുമതല വഹിക്കാൻ പ്രവാചകരുടെ (ﷺ) പ്രതിനിധിയായ അബ്ദുല്ലാഹിബ്നു റവാഹ (റ) വിനെ നിയോഗിച്ചു.


 അദ്ദേഹം വളരെ നീതിപൂർവം അവരോടു പെരുമാറി. ഒരാക്ഷേപത്തിനും ഇടവന്നില്ല.


 വിളവെടുത്താൽ രണ്ട് ഓഹരി വയ്ക്കും. ഇഷ്ടമുള്ളത് എടുത്തുകൊള്ളാൻ ജൂതന്മാരോടു പറയും. ഈ നടപടി അവരുടെ മനസ്സിനെ സ്പർശിച്ചു. യുദ്ധത്തിൽ തോറ്റാൽ നാടും വീടും സ്വത്തും ജീവനും നഷ്ടപ്പെടുന്ന കാലമാണെന്നോർക്കണം.


 ഹുയയ്യിന്റെ മകൾ സ്വഫിയ്യയെ പിടികൂടിയ കാര്യം നേരത്തെ

സൂചിപ്പിച്ചുവല്ലോ. മുസ്ലിംകൾ അവരോടു വളരെ മാന്യമായിട്ടാണു പെരുമാറിയത്.


 ഒരു രാജകുമാരിക്കു ലഭിക്കാവുന്ന എല്ലാ പരിഗണനയും. അവർ ആശ്ചര്യപ്പെട്ടു. ഇസ്ലാം മതത്തെക്കുറിച്ച് അടുത്തറിയാൻ ആ രാജകുമാരിക്ക് അവസരം കിട്ടിയത് ഇപ്പോഴാണ്. ഏകദൈവ വിശ്വാസിയായിരുന്ന അവർക്കു തൗറാത് അറിയാമായിരുന്നു. അതിൽ പറഞ്ഞ പ്രവാചകൻ (ﷺ) ഇതുതന്നെയാണ്. എന്നിട്ടും എന്താണു തന്റെ ജനത വിശ്വസിക്കാത്തത്. ഈ ധിക്കാരം ശരിയല്ല. ഈ സത്യം നേരത്തെ തന്നെ താൻ മനസ്സിലാക്കേണ്ടതായിരുന്നു.


 ഈ പ്രവാചകനെ (ﷺ) പരാജയപ്പെടുത്താനാവില്ല.

അല്ലാഹുവിന്റെ സംരക്ഷണത്തിലാണു പ്രവാചകൻ ﷺ. പ്രവാചകനെ (ﷺ) മനസ്സിലാക്കിയ സ്വഹാബികൾ എന്തു ത്യാഗത്തിനും സന്നദ്ധരാണ്. അല്ലാഹുﷻവിന്റെ തൃപ്തിയാണ് അവരുടെ ലക്ഷ്യം...


 തനിക്കും അതല്ലേ അഭികാമ്യം..!

അല്ലാഹുﷻവിന്റെ തൃപ്തി. പരലോക വിജയം. പിന്നെ കാത്തുനിന്നില്ല.

അല്ലാഹുﷻവിലും അന്ത്യപ്രവാചകരിലും അവർ വിശ്വാസം പ്രഖ്യാപിച്ചു. ഇസ്ലാം മതം സ്വീകരിച്ചു. സത്യവിശ്വാസികൾക്ക് ആഹ്ലാദം...


 “അല്ലാഹുﷻവിന്റെ റസൂലേ, ഇതു സാധാരണ സ്ത്രീയല്ല. രാജകുമാരിയാണ്. ഇവരെ ആദരിക്കണം...” 


 എങ്ങനെ ആദരിക്കാൻ..?


 ഭാര്യാപദവികൊണ്ട് അലങ്കരിക്കണം.

ആ രാജകുമാരിക്ക് അനുയോജ്യനായ ഭർത്താവ് ആരാണ്..? - പ്രവാചകനല്ലാതെ..!!


 ആ വിവാഹം നടന്നു. സ്വഫിയ്യ അതൊന്നും മോഹിച്ചതല്ല. അല്ലാഹുﷻവിലും പ്രവാചകനിലും (ﷺ) വിശ്വസിച്ചതോടെ സ്വഫിയ്യ(റ)യുടെ പദവി അല്ലാഹു ﷻ വളരെ ഉയർത്തി...


 ഖയ്ബറിന്റെ സന്തോഷകരമായ ഓർമകളുമായി സ്വഹാബികൾ മദീനയിലേക്കു മടങ്ങി...