Wednesday - 22 April, 2026 4-Dhu al-Qadah-1447

ഖദീജ (റ) ഇസ്‌ലാമിലേക്ക് (1)

   ഒരിക്കൽ കഅ്ബാലയത്തിനടുത്തുവച്ചു വറഖത് ബ്നു നൗഫൽ നബിﷺയെ കണ്ടു. വറഖ പറഞ്ഞു: “മൂസായെ സമീപിച്ച അതേ നാമൂസ് തന്നെയാണത്. ഈ ജനതയുടെ തെറ്റായ വിശ്വാസാചാരങ്ങളെ എതിർക്കുമ്പോൾ ഈ ജനത താങ്കളെ നാട്ടിൽ നിന്നോടിക്കും... അന്നു ഞാനുണ്ടായിരുന്നെങ്കിൽ...”


“എന്റെ സമുദായം എന്നെ കയ്യൊഴിയുമോ..?”- നബി ﷺ ചോദിച്ചു.


“അതേ..! താങ്കൾ കൊണ്ടുവന്നതുപോലുള്ള ദൗത്യവുമായി വന്നവർക്കെല്ലാം അതാണനുഭവം. അന്നു ഞാൻ ജീവിച്ചിരുന്നെങ്കിൽ..!”


ഈ സംഭവം നടന്ന് ഏതാനും നാൾ കഴിഞ്ഞപ്പോൾ വറഖ മരിച്ചുപോയി.


 പിന്നെ വഹ് യ് കിട്ടാത്ത ദിവസങ്ങൾ. നബിﷺതങ്ങൾ വീണ്ടും ഹിറായിൽ പോയിരുന്നു. ഒരു ഫലവുമില്ല. ഒരിക്കൽ ഹിറായിൽ നിന്നു മടങ്ങുകയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്നൊരു ശബ്ദം. മേൽപോട്ടു നോക്കി. ജിബ്‌രീൽ...


 എന്തൊരു രൂപം. പേടിച്ചുപോയി. പരിഭ്രമത്തോടെ ഓടി. ഖദീജ(റ) ഭർത്താവിന്റെ വെപ്രാളം കണ്ടു ഞെട്ടി. നബി ﷺ കട്ടിലിൽ കയറിക്കിടന്നു. ബീവി പുതപ്പിട്ടു മൂടിക്കൊടുത്തു. വഹ് യ് ഇറങ്ങുന്നു.


يَا أَيُّهَا الْمُدَّثِّرُ ؛ قُمْ فَأَنذِرْ


“പുതപ്പിട്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ... എഴുന്നേൽക്കൂ...!"


പുതപ്പു വലിച്ചെറിഞ്ഞു. എഴുന്നേറ്റിരുന്നു. വെളുത്ത മുഖം ചുവന്നു തുടുത്തു. നെറ്റി വിയർപിൽ കുളിച്ചു. വലിയ ഭാരം ചുമക്കുന്നതുപോലെ വിഷമിക്കുന്നു. വഹ് യ് തുടരുന്നു.


“ജനങ്ങൾക്കു മുന്നറിയിപ്പു നൽകുക. നിന്റെ നാഥനെ മഹത്വപ്പെടുത്തുക. നിന്റെ വസ്ത്രം ശുദ്ധിയാക്കുക. മ്ലേഛകരമായ കാര്യങ്ങൾ ഉപേക്ഷിക്കുക. കൂടുതൽ തിരിച്ചുകിട്ടുവാൻ വേണ്ടി ജനങ്ങൾക്ക് ഔദാര്യ ചെയ്യാതിരിക്കുക. നിന്റെ നാഥനുവേണ്ടി ക്ഷമ കൈക്കൊള്ളുക.”


പ്രവാചക ദൗത്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ദിവ്യസന്ദേശം.

ജനങ്ങൾക്കു മുന്നറിയിപ്പു നൽകാനുള്ള കൽപന.

മ്ലേഛമായ കാര്യങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിക്കണം. എതിർപ്പുണ്ടായാൽ ക്ഷമിക്കണം.


 അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ജനങ്ങളെ ക്ഷണിക്കാനുള്ള കൽപനയാണിത്. ആരെയാണു വിളിക്കുക. ആരാണു തന്റെ ക്ഷണം സ്വീകരിക്കുക. എന്തൊരു പരീക്ഷണം..!!


 ഭാര്യ സമീപം വന്നുനിന്നു. സ്നേഹപൂർവം പറഞ്ഞു: “ഇവിടെ കിടന്നോളൂ..! ഞാൻ പുതപ്പിട്ടു മൂടിത്തരാം. വിശ്രമിക്കൂ, ഒന്നുറങ്ങിക്കോളൂ...”


 പ്രവാചകൻ ﷺ ഭാര്യയുടെ മുഖത്തേക്കു നോക്കി. പതിവില്ലാത്തൊരു നോട്ടം. അതിനുശേഷം വല്ലാത്തൊരു സ്വരത്തിൽ സംസാരിച്ചു: “ഓ, ഖദീജാ... വിശ്രമത്തിന്റെയും ഉറക്കിന്റെയും സമയം കഴിഞ്ഞുപോയി. അല്ലാഹു ﷻ അവന്റെ ദീനിലേക്കു ജനങ്ങളെ ക്ഷണിക്കാൻ എന്നോടു കൽപിച്ചിരിക്കുന്നു. ഖദീജാ.. ആരെയാണു ഞാൻ ക്ഷണിക്കേണ്ടത്..? ആരാണ് എന്റെ വിളി കേൾക്കുക..?”


 എന്തൊരു സ്വരം. എന്തൊരു ചോദ്യം. ഖൽബു പൊട്ടുന്ന ചോദ്യം. ഒരു ഭാര്യ ഇതെങ്ങനെ സഹിക്കും. എന്റെ ഭർത്താവിന്റെ ഒരവസ്ഥ. എങ്ങനെയാണു സമാധാനിപ്പിക്കുക. എങ്ങനെയാണ് ആശ്വസിപ്പിക്കുക.


“ഞാൻ... ഈ ഞാൻ... വിളി കേൾക്കുന്നു.


“ദേ.. എന്താണു നീ പറഞ്ഞത്..!” 


 “അങ്ങയുടെ വിളിക്കു ഞാനിതാ ഉത്തരം ചെയ്തു കഴിഞ്ഞു.

അല്ലാഹുവിനു ﷻ യാതൊരു പങ്കുകാരുമില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.” പ്രവാചകന്റെ കണ്ണുകൾക്കു തിളക്കം. ആ മുഖം പ്രസന്നമായി...


 വീട്ടിലെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കുന്ന ഒരു കുട്ടി അവിടെ ഉണ്ടായിരുന്നു. അലി, അബൂത്വാലിബിന്റെ മകൻ. അബൂത്വാലിബിനു വയസ്സുകാലത്തു പിറന്ന കുട്ടി...


 അലിയും ഇസ്ലാംമതം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടുപേരായി... ഉമ്മുഅയ്മൻ എന്ന പരിചാരികയെ ഓർക്കുന്നില്ലേ..? ആറാം വയസ്സിൽ യസ് രിബിലേക്കു പോയപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി. അവൾ പ്രവാചകനെ (ﷺ) വിട്ടുപോയില്ല. ഇപ്പോഴും തന്നാലാവുന്ന സേവനങ്ങൾ ചെയ്തു കൂടെ കഴിയുന്നു.


 ഉമ്മു അയ്മൻ ഇന്നു വാർധക്യത്തിന്റെ വക്കിൽ എത്തിനിൽക്കുന്നു. അൽഅമീൻ എന്തു പറഞ്ഞാലും അവർ വിശ്വസിക്കും. അൽഅമീന്റെ ദീനീ പ്രചാരണത്തിന് അവർ സഹകരിക്കും...


 അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും ഉമ്മുഅയ്മൻ വിശ്വസിച്ചു. മുഹമ്മദ് റസൂലാണെന്ന് കാര്യത്തിലും അവർക്കു സംശയമില്ല. അവരും ഇസ്ലാം മതത്തിലേക്കു കടന്നുവന്നു...