Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇഖ്റഅ് ബിസ്മി (2)

   ആരായിരിക്കും തന്റെ ഭർത്താവിനെ സമീപിച്ചിരിക്കുക. പിശാചോ ജിന്നോ..? ഛെ..! അങ്ങനെയുള്ള ശക്തികളൊന്നും അൽഅമീനെ സമീപിക്കില്ല...


 സംഭവിച്ചതെന്താണെന്നറിയണം. ആരോടു ചോദിക്കും..? അപ്പോൾ ഒരു മുഖം മനസ്സിൽ തെളിഞ്ഞു. വറഖത് ബ്നു നൗഫൽ. തന്റെ അടുത്ത ബന്ധുവാണ്. പൂർവ വേദങ്ങൾ പഠിച്ച പണ്ഡിതൻ. ഇപ്പോൾ വാർധക്യം ബാധിച്ചിരിക്കുന്നു...


“നമുക്കു വറഖത് ബ്നു നൗഫലിനെ ചെന്നു കാണാം. സംഭവങ്ങൾ വിവരിച്ചുകൊടുക്കാം. എന്താണദ്ദേഹം പറയുന്നത് എന്നു നോക്കാം.” ഖദീജ(റ) പറഞ്ഞു...


 നബിﷺതങ്ങൾ സമ്മതിച്ചു. ഇരുവരും കൂടി നടന്നു. വറഖയുടെ സമീപത്തെത്തി. നബിﷺതങ്ങൾ സംഭവങ്ങൾ വിശദീകരിച്ചു. വറഖത് എല്ലാം ശ്രദ്ധിച്ചുകേട്ടു. 


 അദ്ദേഹം പറഞ്ഞു: “ഇത് നാമൂസ് തന്നെയാണ്. മൂസാ നബി(അ)നെ സമീപിക്കാറുണ്ടായിരുന്ന അതേ നാമൂസ് തന്നെ.” നാമൂസ് എന്നാൽ ജിബ്രീൽ...


വറഖ തുടർന്നു: “താങ്കൾ ഈ സമുദായത്തിലേക്കുള്ള പ്രവാചകനാണ്. പ്രതീക്ഷിക്കപ്പെട്ട പ്രവാചകൻ. താങ്കളെ ഈ ജനത പുറത്താക്കും.”


 ഖദീജ(റ) അതിശയത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. അപ്പോൾ അദ്ദേഹം പറയുന്നു: “താങ്കളുടെ ജനത താങ്കളെ സ്വദേശത്തു നിന്നു പുറത്താക്കുന്ന കാലത്തു ഞാൻ ജീവിച്ചിരുന്നെങ്കിൽ... അന്നു ഞാനുണ്ടെങ്കിൽ താങ്കളെ തീർച്ചയായും സഹായിക്കും .”


“ഈ ജനത എന്നെ പുറത്താക്കുമോ..? - അൽ അമീൻ ചോദിച്ചു...


 “അതേ..! താങ്കൾ കൊണ്ടുവന്നതുപോലുള്ള സന്ദേശമായി വന്ന ഒരൊറ്റ പ്രവാചകനെയും അവരുടെ ജനത വെറുതെ വിട്ടിട്ടില്ല. അന്നു ഞാൻ ശക്തനായ ഒരു യുവാവായി ജീവിച്ചിരുന്നെങ്കിൽ..!!”


 വറഖതിനോടു യാത്ര പറഞ്ഞു രണ്ടുപേരും മടങ്ങി. ഖദീജ(റ) ഭർത്താവിന്റെ മുഖത്തേക്കുറ്റുനോക്കി. ആരുടെ കൂടെയാണു നടക്കുന്നത്..? അല്ലാഹുﷻവിന്റെ പ്രവാചകരുടെ കൂടെയോ..! ഭീതിയും സന്തോഷവും കൂടിക്കുഴയുന്നു. എന്തെല്ലാം പരീക്ഷണങ്ങളായിരിക്കും ഇനി സഹിക്കേണ്ടി വരിക. വറഖതിന്റെ സൂചന അതാണല്ലോ...


 ദിവസങ്ങൾ കടന്നുപോയി. ആശങ്കക്കും പ്രതീക്ഷക്കും മധ്യത്തിലാണ് ഇപ്പോഴത്തെ ജീവിതം. സ്വന്തം ജനത തന്നെ വെറുക്കും. തന്നെ ഇന്നാട്ടിൽ നിന്ന് ഓടിക്കും. വെപ്രാളം നിറഞ്ഞ ചിന്തകൾ..!!


 അല്ലാഹു ﷻ പ്രവാചകനായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. എല്ലായ്പ്പോഴും അല്ലാഹുﷻവിന്റെ കാവലുണ്ടാകും. ജിബ്രീൽ (അ) എന്ന മലക്കാണു തന്നെ കാണാൻ വന്നത്. ഇനിയും വരും. എന്നാണ് ഇനി വരിക..?  ഒന്നു കണ്ടിരുന്നെങ്കിൽ..! കാണുന്നില്ല. ഇപ്പോൾ ജിബ്രീലിന്റെ വരവിനു കൊതിക്കുന്നു...


 ഒരു ദിവസം നബി ﷺ ഭാര്യയോട് ഒരു കാര്യം സംസാരിച്ചു: “ഖദീജാ... എന്റെ പിതൃസഹോദരന്റെ അവസ്ഥ അറിയാമല്ലോ. വീട്ടിൽ വളരെ ബുദ്ധിമുട്ടാണ്. നമുക്ക് ആ കുട്ടിയെ ഇവിടെ കൊണ്ടുവന്നു വളർത്തിക്കൂടേ? അദ്ദേഹത്തിന് അതൊരു സഹായമാകുമല്ലോ..?”


“ഏതു കുട്ടിയുടെ കാര്യം..?”


“അലി എന്ന കുട്ടിയുടെ കാര്യം.”


“അതിൽ എനിക്കു സന്തോഷമേയുള്ളൂ. നമുക്കു വളർത്താം. അദ്ദേഹം ഇങ്ങോട്ടയയ്ക്കുമോ..?”


“ഞാൻ പോയി സംസാരിക്കാം. ഞാൻ നിർബന്ധിക്കും. അപ്പോൾ സമ്മതിക്കും.” നബിﷺതങ്ങൾ അബൂത്വാലിബിനെ കാണാൻ പോയി. 


“ആരാണിത്..? എന്തൊക്കെയുണ്ടുമോനേ വിശേഷം..?”


“ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്. എതിരു പറയരുത്.”


“എന്താ കാര്യം? അതു പറയൂ... കേൾക്കട്ടെ...!”


“അലിയെ വളർത്താനുള്ള ഉത്തരവാദിത്തം എനിക്കു തരണം. ഞാനവനെ വീട്ടിലേക്കു കൊണ്ടുപോകാം.”


“വേണ്ട... വേണ്ട മോനേ...


“എന്നെ അതിനു സമ്മതിക്കണം. എതിരു പറയരുത്.” 


നിർബന്ധം കൂടിയപ്പോൾ വഴങ്ങേണ്ടതായിവന്നു. അലിയെയുംകൊണ്ട് അൽഅമീൻ പോയി. അലി പ്രവാചകന്റെ വീട്ടിലെ അംഗമായി. വീട്ടിലെ പുതിയ സംഭവങ്ങളൊക്കെ അലിയും അറിയുന്നുണ്ടായിരുന്നു.


 ഒരു ദിവസം അൽ അമീനും അലിയും തമ്മിലൊരു സംഭാഷണം. അൽ അമീൻ പറഞ്ഞു: “നാമെല്ലാം അല്ലാഹുﷻവിന്റെ സൃഷ്ടികളാകുന്നു. അവനാണു നമുക്കു ശക്തി നൽകിയത്. അവന്റെ കൽപനകൾ അനുസരിച്ചു ജീവിക്കണം.”


ഉടനെ കുട്ടി ചോദിച്ചു: “ആരാണ് അല്ലാഹുﷻ..?”


 “ഈ ലോകത്തിന്റെ സൃഷ്ടാവ്. ഭൂമിയും ആകാശവും പടച്ചത് അല്ലാഹുﷻവാണ്. വെള്ളവും വായുവും സൃഷ്ടിച്ചത് അവൻ തന്നെ. നമ്മെ സൃഷ്ടിച്ചത് അല്ലാഹുﷻവാണ്. നാം അവനെ ആരാധിക്കണം. അവൻ കൽപിച്ചതുപോലെ ജീവിക്കണം. ഞാൻ അവന്റെ റസൂലാകുന്നു. അല്ലാഹു ﷻ ഏകനാണ്. അവനു പങ്കുകാരില്ല. മുഹമ്മദ് അവന്റെ അടിമയും റസൂലുമാകുന്നു. മോനേ... അലീ... നീ ഇതു വിശ്വസിക്കണം.”


“ഞാൻ ഉപ്പയോടു ചോദിച്ചിട്ടു വിശ്വസിക്കാം.” മാതാപിതാക്കളുടെ സമ്മതം വാങ്ങിയിട്ടാണല്ലോ കുട്ടികൾ

എന്തും പ്രവർത്തിക്കുക. അതേ രീതിയിൽ പറഞ്ഞു...


“അങ്ങനെയാകട്ടെ.”- അൽഅമീൻ സമ്മതിച്ചു.


 പിറ്റേ ദിവസം അലി ബാപ്പയെ കാണാൻ പുറപ്പെട്ടു. ബുദ്ധിമാനായ കുട്ടി നടക്കുന്നതിനിടയിൽ പലതും ചിന്തിച്ചു. അല്ലാഹുﷻ. ലോകത്തെ സൃഷ്ടിച്ച അല്ലാഹുﷻ. തന്നെ സൃഷ്ടിച്ചതും തന്റെ പിതാവിനെ പടച്ചതും അല്ലാഹു ﷻ തന്നെ. തന്നെ പടച്ച അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കണം. ആരാധിക്കണം. അതു തന്റെ ക


ടമ. അതിനു പിതാവിന്റെ സമ്മതമെന്തിന്..? പിതാവിന്റെ സമ്മതമില്ലാതെത്തന്നെ അല്ലാഹുﷻവിൽ വിശ്വസിക്കാം. പിതാവിനോട് ആലോചിച്ചിട്ടല്ലല്ലോ അല്ലാഹു ﷻ തന്നെ സൃഷ്ടിച്ചത്. അലി വഴിയിൽ നിന്നു മടങ്ങി... 


മടങ്ങിവന്നപ്പോൾ അൽഅമീൻ ചോദിച്ചു: “ഉപ്പ എന്തു പറഞ്ഞു..?”


 “ഉപ്പയോടു ചോദിക്കേണ്ട യാതൊരാവശ്യവുമില്ല. അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”