ആദ്യശ്രമം പരാജയപ്പെട്ടു. എങ്കിലും നിരാശനായില്ല. ഒരിക്കൽകൂടി വിരുന്നൊരുക്കാം. ഒരിക്കൽകൂടി അവരെ ഇസ്ലാമിലേക്കു ക്ഷണിക്കാം. വീണ്ടും വിരുന്നിനു ക്ഷണിച്ചു. എല്ലാവരും വന്നുചേർന്നു.
“എന്റെ പ്രിയപ്പെട്ട ബന്ധുക്കളേ... സർവശക്തനായ അല്ലാഹുﷻവിന്റെ കൽപനപ്രകാരം ഞാൻ വീണ്ടും നിങ്ങളെ ക്ഷണിക്കുകയാണ്. ഏകനായ അല്ലാഹുﷻവിനെ മാത്രമേ നിങ്ങൾ ആരാധിക്കാവു. അവനു പങ്കുകാരില്ല. അവനല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. ഞാൻ കൊണ്ടുവന്നതിനേക്കാൾ ഉത്തമമായ ഒരു കാര്യം ഈ ജനതയ്ക്കുവേണ്ടി കൊണ്ടുവന്ന ഒരു അറബിയെയും ഞാൻ കണ്ടിട്ടില്ല...
ഈ ലോകത്തെ വിജയത്തിനും പരലോക വിജയത്തിനും ഉപകരിക്കുന്ന സന്ദേശമാണു ഞാൻ കൊണ്ടുവന്നത്. അതാണു ദീനുൽ ഇസ്ലാം. അതിലേക്കു നിങ്ങളെ ക്ഷണിക്കാൻ എന്റെ റബ്ബ് എന്നോടു കൽപിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ആരാണ് എന്നെ സഹായിക്കുക? പറയൂ. ദീനുൽ ഇസ്ലാമിനെ സഹായിക്കാനാരുണ്ട്..?”
“ഹ...ഹ..ഹ... ഈ തമാശ കേൾക്കാനാണോ നാമിവിടെ വന്നത്, എണീറ്റു പോകൂ...” ആരൊക്കെയോ വിളിച്ചുപറഞ്ഞു. അവർ പരിഹാസപൂർവം ചിരിക്കുന്നു.
“ഇവനെന്തു പറ്റിപ്പോയി..? പാവം..” ചിലർ സഹതപിച്ചു.
അപ്പോൾ ഒരു കൊച്ചു കുട്ടിയുടെ ശബ്ദം കേട്ടു. എല്ലാവരും തിരിഞ്ഞുനോക്കി. ആ കുട്ടിയുടെ വാക്കുകൾ കൗതുകം പരത്തി.
“അല്ലാഹുﷻവിന്റെ റസൂലേ... അങ്ങയെ സഹായിക്കാൻ ഞാനുണ്ട്. അങ്ങയുടെ കൂടെ ഞാനുറച്ചുനിൽക്കും.” അബൂത്വാലിബിന്റെ മകൻ അലിയായിരുന്നു അത്...
ആളുകൾ അലിയെയും അബൂത്വാലിബിനെയും മാറിമാറി
നോക്കി. അവർ പരിഹാസപൂർവം ചിരിക്കുന്നു. വൃദ്ധനായ അബൂത്വാലിബ് തലയും താഴ്ത്തി നടന്നുപോയി.
ഒരു ദിവസം പ്രവാചകൻ ﷺ സ്വഫാ മലയുടെ മുകളിൽ കയറി. "വാ സബാഹാ വാ സബാഹാ" സഫാമലയിൽ നിന്നും പ്രവാചകന്റെ ശബ്ദം. എന്തെങ്കിലും ആപത്തു വരുമ്പോഴാണു മലയിൽ കയറി ഇങ്ങനെ വിളിച്ചു പറയുക...
ഖുറയ്ശികൾ സഫാമലയിലേക്കോടി. അതാ നിൽക്കുന്നു മുഹമ്മദ്. എന്തെങ്കിലു ആപത്ത് നേരിട്ടിരിക്കും. ധാരാളം ആളുകൾ തടിച്ചുകൂടി. ഖുറയ്ശി ഗോത്രത്തിന്റെ കൈവഴികളായ പല കുടുംബക്കാരും അക്കൂട്ടത്തിലുണ്ട്.
അബ്ദുൽ മുത്വലിബ് വംശം
അബ്ദുമനാഫ് കുടുംബം
ബനൂസുഹ്റാ
ബനൂതൈം
ബനൂമഖ്സൂം
ബനൂഅസദ്
എല്ലാവരും ആകാംക്ഷയോടെ അൽഅമീനെ നോക്കുന്നു. അൽഅമീൻ ചോദിച്ചു: “ഈ മലയുടെ പിന്നിൽ നിങ്ങളെ ആക്രമിക്കാൻ ഒരു കുതിരപ്പട നിലയുറപ്പിച്ചിട്ടുണ്ടെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..?”
“ഞങ്ങൾ വിശ്വസിക്കും. വിശ്വസിക്കാതിരിക്കാൻ ഞങ്ങൾക്കൊരു കാരണവുമില്ല. നീ അൽഅമീനാണ്. ഒരു കള്ളം പറഞ്ഞതായി ഞങ്ങൾക്ക് അനുഭവമില്ല.”
“എങ്കിൽ കേട്ടുകൊള്ളൂ. എന്റെ അടുത്ത കുടുംബങ്ങൾക്കു പരലോക ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പു നൽകാൻ എന്നോടു കൽപിച്ചിരിക്കുന്നു. അബ്ദുൽ മുത്വലിബു കുടുംബമേ, അബ്ദുമനാഫു കുടുംബമേ! ....ബനൂസുഹ്റാ ... ബനൂതൈം, ബനൂമഖ്സൂം... ബനൂഅസദ്... നിങ്ങളെ ഞാൻ അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ക്ഷണിക്കുന്നു.
ലാഇലാഹ ഇല്ലല്ലാഹ് എന്നു നിങ്ങൾ പ്രഖ്യാപിക്കുക. അങ്ങനെ പ്രഖ്യാപിക്കുന്നില്ലെങ്കിൽ ഈ ലോകത്തോ പരലോകത്തോ എന്തെങ്കിലും ഗുണം നിങ്ങൾക്കു നൽകാൻ എന്നെക്കൊണ്ടാവില്ല.” വളരെ ആവേശപൂർവമാണു നബിﷺതങ്ങൾ സംസാരിച്ചത്.
അനുകൂലമായ എന്തെങ്കിലും പ്രതികരണമുണ്ടാകുമെന്നു
പ്രതീക്ഷിച്ചു. അബൂലഹബിന്റെ ശബ്ദം ആ മലഞ്ചെരുവിൽ മുഴങ്ങിക്കേട്ടു: “നിനക്കു നാശം..! ഇതിനുവേണ്ടിയാണോ ഈ മാന്യന്മാരെ നീ വിളിച്ചുകൂട്ടിയത്... നശിച്ചവൻ... നാണമില്ലാത്തവൻ...”
പ്രവാചകൻ ﷺ അതുകേട്ടു വിഷമിച്ചുപോയി. തനിക്കുനേരെ എത്ര ക്രൂരമായ പരിഹാസം. മുഖം തണുത്തുപോയി. ദുഃഖംകൊണ്ടു കണ്ണുകൾ നിറഞ്ഞു. നിസ്സഹായനായി നിന്നു. എന്തൊരു നിരാശ. മലഞ്ചരുവിൽ തടിച്ചുകൂടിയവർ പിരിഞ്ഞുപോയി.
ജിബ്രീൽ (അ) വരുന്നു. വഹ് യ് ഇറങ്ങുന്നു...
“തബ്ബത് യദാ അബീ ലഹബിൻ വതബ്ബ്...” അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചുപോകട്ടെ. അവ നശിച്ചു. അവന്റെ സമ്പത്തോ സമ്പാദ്യങ്ങളോ അവന് ഉപകരിക്കുകയില്ല. കത്തിക്കാളുന്ന നരകാഗ്നിയിൽ അവൻ പ്രവേശിക്കുകതന്നെ ചെയ്യും.
ഇസ്ലാംമതത്തിന്റെ പ്രചാരണം തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്കെതിരാണെന്നു ഖുറയ്ശികൾ നേരത്തെത്തന്നെ മനസ്സിലാക്കി. തങ്ങൾ ആരാധിക്കുന്ന ബിംബങ്ങൾ കയ്യൊഴിക്കപ്പെടും...
ശിർകിന്റെ സകല കവാടങ്ങളും അടയ്ക്കപ്പെടും. അതു സഹിക്കാൻ അവരുടെ അഹങ്കാരം അനുവദിച്ചില്ല. ശക്തി ഉപയോഗിച്ച് ഇസ്ലാമിനെ തകർക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു. കടുത്ത മർദ്ദനങ്ങൾ തുടങ്ങി...
ഇസ്ലാംമതം സ്വീകരിച്ചവരെ കഠിനമായി മർദ്ദിക്കാൻ ആരംഭിച്ചു. ഈ മർദനം മറ്റുള്ളവർക്കു പാഠമായിത്തീരണം. ഇനിയൊരാൾക്കും ഇസ്ലാം സ്വീകരിക്കാൻ കൊതി തോന്നരുത്. വേദനാജനകമായ ശിക്ഷാനടപടികൾ സ്വീകരിച്ചു.
കഠിന മർദ്ദനത്തിന്റെ കഥകളുമായിട്ടാണ് ഓരോ പ്രഭാതവും വിടർന്നത്. ത്യാഗത്തിന്റെ ഇതിഹാസങ്ങൾ രചിക്കപ്പെടുകയായി...