ഖുറയ്ശികൾ പ്രവാചകനെ (ﷺ) നോക്കി നടക്കുന്നു. ഒരു ദ്രോഹി വിളിച്ചുപറഞ്ഞു. അതാ പോകുന്നു മുഹമ്മദ്. കാണേണ്ട താമസം അവർക്ക് ആവേശം വന്നു. ഓടിച്ചെന്നു മണ്ണുവാരി തലയിലിട്ടു...
നബിﷺതങ്ങളുടെ പുണ്യം നിറഞ്ഞ ശിരസ്സിൽ മണ്ണ്. ശരീരത്തിലും വസ്ത്രത്തിലുമെല്ലാം മണ്ണ്..!
സഹിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. ശപിച്ചില്ല. വേഗം നടന്നുപോയി. വീട്ടിൽ ചെന്നു കഴുകിക്കളഞ്ഞു. ബാപ്പയുടെ അവസ്ഥ കണ്ടു മക്കൾ കണ്ണു തുടച്ചു. ഇനിയിങ്ങനെ പലതും സംഭവിക്കും. അബൂത്വാലിബ് ഇല്ലല്ലോ.., ഖദീജ(റ)യും ഇല്ല...
നബി ﷺ കഅ്ബയുടെ സമീപം നിൽക്കുന്നു. ഒരു കൂട്ടം ഖുറയ്ശി നേതാക്കൾ വന്നു. ഒരാൾ നബിﷺയുടെ കുപ്പായം പിന്നിൽ നിന്നു പിടിച്ചു വലിച്ചു. മറ്റൊരാൾ മുന്നോട്ടു തള്ളി. പിടിവലിയായി. റസൂൽ ﷺ വിഷമിച്ചുപോയി.
ദുർബലരായ വിശ്വാസികൾ അകലെ നോക്കിനിൽക്കുകയാണ്. ഇടപെടാൻ പറ്റില്ല. ഖുറയ്ശി പ്രമുഖരാണ്. അവർ ആശങ്കാകുലരായി. അതാ, ഒരാൾ ഓടിവരുന്നു. അബൂബക്കർ(റ). അദ്ദേഹം കുതിച്ചെത്തി. അക്രമികളെ നേരിട്ടു. ഒരാളെ പിടിച്ചു തള്ളി. മറ്റൊരാളെ തൊഴിച്ചുമാറ്റി. ചിലർ വീണു...
അബൂബക്കർ(റ) ചോദിക്കുന്നുണ്ടായിരുന്നു: “അല്ലാഹു ഏകനാണെന്നു പറഞ്ഞ കാരണത്താൽ ഒരാളെ നിങ്ങൾ കൊല്ലാൻ നോക്കുകയാണോ..?”
അക്രമികൾ പിരിഞ്ഞുപോയി. ഖുറയ്ശികളുടെ മർദനം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ആരുടെയെങ്കിലും സഹായം ലഭിക്കണം. ത്വാഇഫിലെ ബന്ധുക്കളെക്കുറിച്ചോർത്തു. സഖീഫ് ഗോത്രക്കാർ. അവരെ ചെന്നു കാണാം. വല്ല സഹായവും ലഭിച്ചേക്കും...
നബിﷺതങ്ങളും സയ്ദ്(റ)വും കൂടി ത്വാഇഫിലേക്കു പുറപ്പെട്ടു. പ്രതീക്ഷയോടെയാണു ത്വാഇഫിലെ നേതാക്കളെയും ധനികരെയമൊക്കെ കണ്ടത്. ഇസ്ലാംമതത്തെ പരിചയപ്പെടുത്തി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർ പരിഹസിച്ചു ചിരിക്കാൻ തുടങ്ങി:
“നിന്നയല്ലാതെ മറ്റാരെയും കിട്ടിയില്ലേ പ്രവാചകനാക്കാൻ.” പരിഹാസപൂർവമുള്ള ചോദ്യം, കൂട്ടച്ചിരി. അവർ ഗുണ്ടകളെ വിളിച്ചുകൂട്ടി. “ഇവനെ കല്ലെറിഞ്ഞ് ഓടിക്കണം.”
തെമ്മാടികൾ കൂട്ടത്തോടെ ഓടിവന്നു. കൂക്കിവിളിക്കാനും എറിയാനും തുടങ്ങി. രക്ഷപ്പെടാൻ വേണ്ടി പ്രവാചകനും (ﷺ) സയ്ദ്(റ)വും ഓടി. നബിﷺയുടെ കാലിൽ കല്ലുകൊണ്ടു മുറിഞ്ഞു. രക്തം ഒഴുകി. സയ്ദ്(റ)വിന്റെ ശിരസ്സിൽ കല്ലേറുകൊണ്ടു രക്തം ഒഴുകി. മക്കക്കാരായ മുശ്രിക്കുകളാണ് ഉത്ബയും ശയ്ബയും. രണ്ടു പേരും ഇസ്ലാമിന്റെ ശത്രുക്കളുമാണ്...
അവരുടെ മുന്തിരിത്തോട്ടത്തിലേക്കു നബിﷺയും സയ്ദും ഓടിക്കയറി. തെമ്മാടികൾ പിൻമാറി. ഇരുവരും അവശരായി ഇരുന്നുപോയി. ഈ രംഗമൊക്കെ അകലെ നിന്നു നോക്കിക്കാണുകയായിരുന്നു തോട്ടം ഉടമകൾ. അവർക്കു വിഷമം തോന്നി. അവരുടെ വേലക്കാരനുമുണ്ടായിരുന്നു. പേര് അദ്ദാസ്, ക്രൈസ്തവനാണ്...
തോട്ടം ഉടമകൾ അദ്ദാസിനോടു പറഞ്ഞു: “ഒരു കുല മുന്തിരി മുഹമ്മദിനു കൊണ്ടുപോയി കൊടുക്കുക...”
മുന്തിരിക്കുലയുമായി അദ്ദാസ് നബി ﷺ തങ്ങളുടെ സമീപത്തെത്തി. ക്ഷീണിതനായ പ്രവാചകൻ മുന്തിരിക്കുല വാങ്ങി.
"ബിസ്മില്ലാഹി" ചൊല്ലി ഒരെണ്ണം വായിലിട്ടു.
“ഇന്നാട്ടുകാരാരും പറയാത്ത വാക്കാണല്ലോ ഇത്?” അദ്ദാസ് അത്ഭുതത്തോടെ ചോദിച്ചു...
നബിﷺതങ്ങൾ തിരിച്ചു ചോദിച്ചു. “നിന്റെ നാടെവിടെ?”
“നീനവെ.”
“ഓഹോ... യൂനുസ് നബിയുടെ നാട്ടുകാരൻ.”
“ങേ.. എന്ത്? യൂനുസ് നബിയെ താങ്കൾക്കെങ്ങനെ അറിയാം..?”
“യൂനുസ് എന്റെ സഹോദരനാണ്. അല്ലാഹുﷻവിന്റെ പ്രവാചകൻ. ഞാനും അല്ലാഹുﷻവിന്റെ പ്രവാചകനാണ്.”
അദ്ദാസ് അമ്പരന്നുപോയി..! താനൊരു പ്രവാചകന്റെ മുമ്പിലാണോ നിൽക്കുന്നത്..!!
നബി ﷺ ഇസ്ലാംമതത്തെ പരിചയപ്പെടുത്തി. അദ്ദാസിന്റെ മനസ്സിൽ സത്യവിശ്വാസത്തിന്റെ പ്രകാശം. ഉടനെ മുട്ടുകുത്തി. അവിടുത്തെ ശിരസ്സിലും പാദങ്ങളിലും കരങ്ങളിലും ചുംബിച്ചു...
നബിﷺതങ്ങൾ ത്വാഇഫുകാർക്കു വേണ്ടി പ്രാർത്ഥിച്ചു. “അല്ലാഹുവേ..! ഈ ജനത അറിവില്ലാത്തവരാണ്. അവർക്കു നീ പൊറുത്തു കൊടുക്കേണമേ..!”
കുറെ നേരത്തെ വിശ്രമത്തിനുശേഷം അവിടെ നിന്നെഴുന്നേറ്റു മക്കയിലേക്കു യാത്രയായി.
ത്വാഇഫിലെ സംഭവങ്ങൾ ഇതിനകം മക്കയിൽ അറിഞ്ഞിരുന്നു. ഖുറയ്ശികൾ മതിമറന്നാഹ്ലാദിച്ചു.
“വേണം, അവനതു കിട്ടണം” ചിലർ തുള്ളിച്ചാടി.
“അവനിങ്ങു വരട്ടെ. മക്കാപട്ടണത്തിലേക്കു കയറ്റില്ല.”
നബിﷺതങ്ങളും സയ്ദ്(റ)വും മക്കയുടെ അതിർത്തിയിലെത്തി. ഖുറയ്ശികൾ തടഞ്ഞു...
“പോ... നീ ഇനി ഇങ്ങോട്ടു വരേണ്ട.” ശക്തമായ ഉപരോധം..!!
അബ്ദുമനാഫിന്റെ സന്തതികളിൽ പെട്ട മുത്ഇം ബ്നു അദിയ്യ് രംഗത്തുവന്നു. ആയുധങ്ങളണിഞ്ഞുകൊണ്ടാണു വന്നത്.
“മുഹമ്മദിനെ തടയാൻ നിങ്ങൾക്കെന്തവകാശം?” - മുത്ഇം
കയർത്തു.
ഒരു ഏറ്റുമുട്ടലിന്റെ വക്കിലേക്കു കാര്യങ്ങൾ നീങ്ങി. ഉപരോധം വേണ്ടെന്നുവച്ചു. നബി ﷺ തങ്ങൾ മക്കയിൽ പ്രവേശിച്ചു. തളർന്നുപോയി, അവശനായി...
പ്രവാചകനെ (ﷺ) കണ്ട സത്യവിശ്വാസികൾക്കു സഹിക്കാനായില്ല. ദുഃഖംകൊണ്ടു പലരും കരഞ്ഞു. മർദ്ദനം അസഹ്യമാവുകയാണ്. മക്കാജീവിതം ദുസ്സഹ
മായിരിക്കുന്നു. ഒരു മാർഗം തുറന്നുകിട്ടാൻ അവർ കാത്തിരുന്നു...