ബനൂ മഖ്സൂം ഗോത്രം...
ആ ഗോത്രക്കാർ ബിംബാരാധകരാണ്.
ഏതൊരു കാര്യത്തിനിറങ്ങുമ്പോഴും അവർ ബിംബങ്ങളെ കണ്ടു വണങ്ങുമായിരുന്നു. ആ ഗോത്രക്കാരുടെ അടിമകളായിരുന്നു യാസിറും കുടുംബവും...
യാസിർ യമൻ സ്വദേശിയാണ്. മക്കത്തുവന്നു താമസമാക്കി. യാസിറിന്റെ ഭാര്യ സുമയ്യ. മക്കൾ അമ്മാർ, അബ്ദുല്ല. എല്ലാവരും അടിമകൾ. ഗോത്രത്തിനുവേണ്ടി പണിയെടുക്കുക. അതാണവരുടെ ജീവിതലക്ഷ്യം. ദാരിദ്യം തന്നെ. അതിൽനിന്നു മോചനമില്ല. അടിമകളല്ലേ..?
അപ്പോഴാണ് പ്രവാചകരുടെ (ﷺ) വിളി വരുന്നത്. ഇസ്ലാം ദിനിലേക്കുള്ള ക്ഷണം. ഇഹലോകത്തും പരലോകത്തും വിജയം. സൃഷ്ടാവായ അല്ലാഹുﷻവിൽ വിശ്വസിക്കുക. അവന്റെ പ്രവാചകനിലും വിശ്വസിക്കുക. അതിനെന്തു തടസ്സം..!
യാസിർ കുടുംബം ചർച്ച ചെയ്തു. ഇസ്ലാം സ്വീകരിക്കാൻ തീരുമാനിച്ചു.
എല്ലാവരും ശഹാദത്തു കലിമ ചൊല്ലി മുസ്ലിംകളായി. പ്രകാശം മൂടിവയ്ക്കാനാവില്ലല്ലോ..? യാസിർ കുടുംബം ഇസ്ലാം ദീൻ സ്വീകരിച്ച കാര്യം ബനൂ മഖ്സൂം ഗോത്രം അറിഞ്ഞു. അവർ എല്ലാവരെയും പിടികൂടി. യാസിറും കുടുംബവും ഇസ്ലാം ദീനിൽ നിന്നു മടങ്ങണം.
“ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുﷻവിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവന്റെ പ്രവാചകനിലും ഞങ്ങൾക്കു സത്യം വ്യക്തമായി. ഞങ്ങൾ വിശ്വസിച്ചു. സത്യം വ്യക്തമായിട്ടും വിശ്വസിക്കാതിരിക്കൽ വലിയ ധിക്കാരമായിരുന്നു."
“ഈ ധിക്കാരമൊന്നും ഇവിടെ കേൾക്കേണ്ട. അടിമകളായ നിങ്ങൾ എന്തു വിശ്വസിക്കണമെന്നും എന്തു വിശ്വസിക്കരുതെന്നും തീരുമാനിക്കേണ്ടതു യജമാനന്മാരായ ഞങ്ങളാണ്. ബനൂ മഖ്സൂം അതു തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ ലാത്തയിലേക്കും മനാത്തയിലേക്കും മടങ്ങണം. ബനൂ മഖ്സൂമിന്റെ കൽപനയാണിത്...”
“ബനൂമഖ്സൂമിനോടു ഞങ്ങൾ യാതൊരു നന്ദികേടും കാണിച്ചിട്ടില്ല. വിശ്വാസവഞ്ചന നടത്തിയിട്ടില്ല. മനുഷ്യരെ മുഴുവൻ സൃഷ്ടിച്ചത് അല്ലാഹുﷻവാണ്. ഈ സത്യം ഞങ്ങൾ അംഗീകരിക്കുന്നു. അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിക്കും.
ഇതിൽ എവിടെയാണു തെറ്റ്..?”
പെട്ടെന്ന് അടിപൊട്ടി. “പറഞ്ഞത് അനുസരിച്ചാൽ മതി, തയ്യാറുണ്ടോ..?”
ലാഇലാഹ്... ഇല്ലല്ലാഹ്... അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹ് ഇല്ല.
“ധിക്കാരികൾ, നിങ്ങളെ മര്യാദ പഠിപ്പിച്ചുതരാം..!”
അടിയും തൊഴിയും. ബോധംകെടും വരെ യാസിർ(റ)വിനെ മർദിച്ചു. ഭാര്യയായ സുമയ്യ(റ)ക്കും മർദനം ലഭിച്ചു. മക്കൾ അമ്മാറിനെയും അബ്ദുല്ലയെയും വെറുതെവിട്ടില്ല...
ബോധം തിരിച്ചുകിട്ടിയപ്പോൾ വീണ്ടും ക്രൂരമായ മർദനം. ഇരുമ്പിന്റെ കവചം കൊണ്ടുവന്നു. യാസിർ (റ) വിനെ അതുധരിപ്പിച്ചു. ചുട്ടുപൊള്ളുന്ന മണൽക്കാട്ടിൽ കൊണ്ടിട്ടു.
ഇരുമ്പിന്റെ കവചം ചൂടുപിടിച്ചു. അതിനകത്തെ മനുഷ്യശരീരം ചൂടുകൊണ്ടു കരിയാൻ തുടങ്ങി..! തൊലി കരിഞ്ഞ മണം.
ലാഇലാഹ... ഇല്ലല്ലാഹ്... പിന്നെ, ആ ശരീരം പുറത്തെടുത്തു. തളർന്നുപോയിരുന്നു. നേരെനിൽക്കാനാകുന്നില്ല...
“നീ മുഹമ്മദിന്റെ മതം കൈവെടിയുമോ..?”
“കാരുണ്യവാനായ അല്ലാഹുവേ, എന്റെ വിശ്വാസം ശക്തിപ്പെടുത്തേണമേ..! വിശ്വാസം പതറിപ്പോകാതെ കാത്തുരക്ഷിക്കേണമേ..! എല്ലാ പരീക്ഷണങ്ങളും തരണം ചെയ്യാൻ കഴിവു നൽകേണമേ.” ഉള്ളുരുകിയ പ്രാർത്ഥന...
“എന്നിട്ടും നിന്റെ ധിക്കാരം അവസാനിച്ചില്ല.”
വെള്ളത്തിൽ തലപിടിച്ചു താഴ്ത്തി.
ശ്വാസം കിട്ടുന്നില്ല. പിന്നെ ശിരസ്സുപിടിച്ചുയർത്തി മുഖത്തടിച്ചു.
സന്ധ്യാനേരത്തു യാസിർ കുടുംബം താമസിക്കുന്ന കൊച്ചു കൂരയുടെ സമീപത്തുകൂടെ പ്രവാചകൻ ﷺ നടന്നുവന്നു. ദുഃഖം കൊണ്ട് ആ മുഖം വാടിയിരുന്നു.
“യാസിർ കുടുംബമേ... ക്ഷമ കൈക്കൊള്ളുക. നിങ്ങളുടെ വാഗ്ദത്ത ഭൂമി സ്വർഗമാകുന്നു... ക്ഷമ. ക്ഷമ...” പ്രവാചകൻ ﷺ അത്രയും പറഞ്ഞു നടന്നുപോയി...