ഒരു ഖുറൈശി പ്രമാണിയുടെ കഥ പറഞ്ഞുതരാം. പേര് ആസ്വ്. ഒട്ടകപ്പുറത്തു ചരക്കുമായി വന്ന ഒരു കച്ചവടക്കാരനെ ആസ്വ് കണ്ടു. ചരക്കു കണ്ടപ്പോൾ വാങ്ങാൻ മോഹം...
“നിങ്ങളുടെ പേരെന്താണ്?” ആസ്വ് കച്ചവടക്കാരനോടു ചോദിച്ചു.
“എന്റെ പേര് സുബൈദി”- കച്ചവടക്കാരൻ പേരു പറഞ്ഞു.
കച്ചവടച്ചരക്കു പരിശോധിച്ചശേഷം ആസ്വ് പറഞ്ഞു: “നിങ്ങളുടെ ചരക്ക് എനിക്കു വേണം. വില പറയൂ...”
സുബൈദി വില പറഞ്ഞു. ആസ്വ് സമ്മതിച്ചു. ചരക്കു കൈമാറി. പണം റൊക്കം തരാനില്ല. കടം തരണം. ആസ്വ് നേതാവാണ്. പ്രസിദ്ധനും ധനികനുമാണ്. പണം ഉടനെ കിട്ടുമെന്നായിരുന്നു സുബൈദിയുടെ പ്രതീക്ഷ.
കടം പറഞ്ഞപ്പോൾ വിഷമം തോന്നി. എങ്കിലും സമ്മതിച്ചു. അവധിയും പറഞ്ഞല്ലോ; പറഞ്ഞ അവധിക്കു പണം കിട്ടുമെന്നു വിശ്വസിച്ചു. ആ വിശ്വാസത്തിൽ മടങ്ങിപ്പോയി.
നിശ്ചിത ദിവസം സുബൈദി ആസ്വിന്റെ വീട്ടിലെത്തി. “എന്റെ ചരക്കിന്റെ വില തന്നാലും.” സുബൈദി വിനയപൂർവം അപേക്ഷിച്ചു...
“പ്രിയപ്പെട്ട സുബൈദി. പണമൊന്നും വന്നില്ലല്ലോ. കുറച്ചു ദിവസം കൂടി കഴിയട്ടെ” - ആസ്വ് മറ്റൊരു അവധി പറഞ്ഞു.
സുബൈദി എന്തു പറയും..? ശക്തനായ നേതാവല്ലേ ആസ്വ്. സുബൈദി മടങ്ങിപ്പോയി. വളരെ ദുഃഖത്തോടെ. പലതവണ സുബൈദി വന്ന് ആസ്വിനെ കണ്ടു. പണം കിട്ടിയില്ല.
നിരാശനായ കച്ചവടക്കാരൻ പല ഖുറൈശി നേതാക്കളെയും കണ്ടു. അവരോടു പരാതി പറഞ്ഞു. ആരും സുബൈദിയുടെ ദുഃഖം കണ്ടില്ല. പ്രമുഖനായ ആസ്വിനെതിരെ എന്തെങ്കിലും സംസാരിക്കാൻ അവരാരും തയ്യാറായില്ല.
സുബൈദി നിരാശനായി. ഇനി ആരോടു പറയും..? ചില തറവാട്ടുകാരെ ചെന്നു കണ്ടു സങ്കടം പറഞ്ഞു. ആസ്വിന്റെ കയ്യിൽ നിന്നും ചരക്കുകളുടെ വില വാങ്ങിത്തരണം. അവരിൽ ചിലരുടെ മനസ്സലിഞ്ഞു.
മക്കക്കാരനല്ലാത്ത ഒരാളാണു സുബൈദി. അക്കാരണംകൊണ്ട് ഇത്രയും ക്രൂരത കാണിക്കാമോ, ഇത് അക്രമമല്ലേ..?
സുബൈദിയുടെ കാര്യം ചർച്ച ചെയ്യാൻ വേണ്ടി ചില തറവാട്ടുകാർ യോഗം ചേർന്നു. ഹാശിം, മുത്വലിബ്, അസദ്, സുഹ്റ എന്നീ തറവാട്ടുകാരാണ് ഒത്തുകൂടിയത്...
അബ്ദുല്ലാഹിബ്നു ജുദ്ആൻ എന്ന പ്രമുഖന്റെ വീട്ടിൽ അവർ സമ്മേളിച്ചു. കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. സുബൈദിയുടെ അവകാശം പിടിച്ചുവാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു.
അൽഅമീൻ ആ യോഗത്തിൽ പങ്കെടുത്തിരുന്നു.“അകമിക്കപ്പെട്ടവനെ നാം സഹായിക്കും. അവൻ മക്കക്കാരനോ വിദേശിയോ ആരാകട്ടെ.” യോഗം പ്രഖ്യാപിച്ചു.
നേതാക്കൾ ഒന്നിച്ചിറങ്ങി. സുബൈദിനെയും കൂട്ടി നേരെ നടന്നു, ആസ്വിന്റെ വീട്ടിലേക്ക്.
“ആസ്... താങ്കൾ ഖുറൈശി പ്രമുഖനാണ്. ഒരു കച്ചവടക്കാരന്റെ ചരക്കു വാങ്ങിയിട്ടു വില നൽകാതിരിക്കുക. അത് അക്രമമാണ്. മര്യാദക്കു സുബൈദിയുടെ ചരക്കിന്റെ വില നൽകൂ....! ചരക്കിന്റെ വില നൽകിയില്ലെങ്കിൽ ഞങ്ങൾ ബലംപ്രയോഗിക്കും. ഇതു നിസ്സാര കാര്യമല്ല.”
ആസ്വ് പിന്നെ മടിച്ചുനിന്നില്ല. സുബൈദിക്കു പണം നൽകി. അൽഅമീൻ വളരെ സന്തോഷവാനായിരുന്നു. അക്രമിക്കപ്പെട്ട സുബൈദിയുടെ അവകാശത്തിനു വേണ്ടി രംഗത്തിറങ്ങിയവരെ പ്രവാചകൻ ﷺ പിൽക്കാലത്തെ പ്രശംസിക്കാറുണ്ടായിരുന്നു.
മറക്കാനാവാത്ത സംഭവമായിരുന്നു അത്. അക്രമിക്കപ്പെട്ടവന്റെ അവകാശം നേടിയെടുക്കാനുള്ള ധീരമായ സംരംഭം. ധീരമായ പ്രതിജ്ഞ. ഇസ്ലാമിക കാലത്തും അതിനു പ്രസക്തിയുണ്ട്.
സ്വഹാബികൾ ഈ സംഭവം അഭിമാനപൂർവം തങ്ങളുടെ കൂട്ടുകാരെ അറിയിച്ചു. അങ്ങനെ സംഭവം പ്രസിദ്ധമായിത്തീർന്നു. ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു...