Wednesday - 22 April, 2026 4-Dhu al-Qadah-1447

കച്ചവടക്കാരൻ (1)

   അബൂത്വാലിബിനു വാർധക്യം ബാധിച്ചു. തൊഴിലെടുക്കാൻ പ്രയാസം. വരുമാനം കുറഞ്ഞു. ഒരു വലിയ കുടുബത്തെ സംരക്ഷിക്കണം. നബിﷺതങ്ങൾ അദ്ദേഹത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി. ജോലി ചെയ്തു കുടുംബത്തെ സഹായിക്കണമെന്നു നബി ﷺ തീരുമാനിച്ചു. ആടിനെ മേയ്ക്കലും കച്ചവടവുമാണ് പ്രധാന ജോലികൾ...


 സ്വന്തം കുടുംബത്തിലെ ആടുകളെ മേയ്ക്കാൻ നബിﷺതങ്ങൾ ചെറുപ്പകാലത്തു പോകുമായിരുന്നു. വളർന്നപ്പോൾ മക്കക്കാരായ ചിലരുടെ ആടുകളെ മേയ്ക്കുവാൻ പോയി. മറ്റുള്ളവരുമായി ചേർന്നു ചില കച്ചവടങ്ങൾ നടത്തി. അബൂബക്കർ (റ) വിനോടൊപ്പമായിരുന്നു ചിലത്. 


 കച്ചവടയാത്രകളും നടത്തി. മറ്റു പലരുമായി കൂറുകച്ചവടം നടത്തിയിട്ടുണ്ട്. കൂറുക്കൂട്ടാൻ ഏറ്റവും പറ്റിയ ആളാണ്. കൂറുകച്ചവടം നടത്തിയ ചിലർ പ്രവാചകനെക്കുറിച്ചു പറഞ്ഞു. വിശ്വസ്തനാണെന്നു പരക്കെ അറിയപ്പെട്ടു. 


 ഖദീജ (റ) യെ കുട്ടികൾ കേട്ടിട്ടുണ്ടോ..? മക്കയിലെ ധനികനായ കച്ചവടക്കാരിയായിരുന്നു ഖദീജ (റ). ഉന്നത തറവാട്ടിൽ ജനിച്ച വനിത. രണ്ടുതവണ വിവാഹിതരായിട്ടുണ്ട്. ഭർത്താക്കന്മാരിൽ നിന്നു ധാരാളം സ്വത്തു കിട്ടി. പാരമ്പര്യമായും കുറെ സമ്പത്തുണ്ട്. കച്ചവടത്തിൽനിന്നു നല്ല ലാഭവും കിട്ടി. ഏറെ സമ്പന്നയാണവർ... 


 ശാമിലേക്കു വമ്പിച്ചൊരു ഖാഫിലയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഖദീജ. വിശ്വസ്തനായൊരു മാനേജരെ അന്വേഷിക്കുകയാണവർ. 


 ഒരു ദിവസം അബൂത്വാലിബ് സഹോദരപുത്രനോടു പറഞ്ഞു “മകനേ ഖദീജ വ്യാപാരി യാത്ര നടത്താൻ ഒരാളെ അന്വേഷിക്കുന്നു. ഞാൻ നിന്റെ കാര്യം അവളോടു സംസാരിക്കെട്ടയോ..?” 


 അതു കേട്ടപ്പോൾ സഹോദരപുത്രൻ എന്തൊക്കെയോ ചിന്തിച്ചുപോയി. തനിക്ക് ഇരുപത്തഞ്ചു വയസ്സായി. ഒരു നല്ല ജോലി വേണം. ഏതായാലും ഇക്കാര്യം സംസാരിക്കാം...


“മകനേ കാലം നമുക്കനുകൂലമല്ല. ഞാൻ വൃദ്ധനായി. നിനക്കൊരു ജോലി വേണ്ടേ..?” 


“എനിക്കൊരു ജോലി വേണം അങ്ങു പോയി സംസാരിക്കൂ...” 


 അബൂത്വാലിബ് വീട്ടിൽനിന്നിറങ്ങി. പഴയതുപോലെ സഞ്ചരിക്കാനൊന്നും പറ്റുന്നില്ല. ഖദീജയുടെ വീട്ടിലെത്തി. മക്കയുടെ നായകൻ തന്റെ വീട്ടിൽ വന്നിരിക്കുന്നു. ഖദീജയ്ക്കു വലിയ സന്തോഷം...


 “ഖദീജാ നിങ്ങൾ കച്ചവടയാത്ര നടത്താൻ വിശ്വസ്തനായ ഒരാളെ അന്വേഷിക്കുന്നതായി കേട്ടു. മുഹമ്മദിനെ ഏർപ്പെടുത്തിത്തരാം. നീ വാഗ്ദാനം ചെയ്ത പ്രതിഫലം ഞാനറിഞ്ഞു. മുഹമ്മദിനു കുറച്ചു കൂടുതൽ നൽകണം.”


“തീർച്ചയായും ഞാനതു ചെയ്യും.” ഖദീജ സമ്മതിച്ചു. 


 അബൂത്വാലിബ് അവിടെനിന്നിറങ്ങി നേരെ വീട്ടിൽ ചെന്നു സഹോദരപുത്രനോടു പറഞ്ഞു : “ഞാൻ ഖദീജയോടു സംസാരിച്ചു. നിന്നെ കച്ചവടത്തിന്റെ ഉത്തരവാദിത്തം ഏൽപിക്കാമെന്നു സമ്മതിച്ചു. നല്ല പ്രതിഫലവും കിട്ടും. അല്ലാഹു ﷻ നിനക്കു നൽകിയ അനുഗ്രഹമാണിതെന്നു കരുതിക്കോളൂ..."