അബൂസുഫ്യാൻ ശാമിൽ നിന്നു കൊണ്ടുവന്ന കച്ചവട ചരക്കുകളെച്ചൊല്ലിയാണല്ലോ ബദർ യുദ്ധം നടന്നത്. ആ ചരക്കുകൾ അവകാശികൾക്കു വീതംവച്ചു കൊടുത്തില്ല. ദാറുന്നദ് വയിൽ സൂക്ഷിച്ചുവച്ചു. ഇതുമുഴുവൻ യുദ്ധോപകരണങ്ങൾ വാങ്ങി മുസ്ലിംകളുടെ നാശത്തിനുവേണ്ടി ചെലവഴിക്കും.
മക്കയിലെ ഓരോ വീട്ടിലും പ്രതികാരത്തിന്റെ അഗ്നി പുകയുകയാണ്. മരണപ്പെട്ടവരുടെ വിധവകൾ സംഘടിച്ചു. അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ് അവർക്കു നേതൃത്വം നൽകുന്നു...
അവർ വീടുകൾ തോറും സന്ദർശിക്കുന്നു. പ്രതികാര ജ്വാലകൾ ആളിക്കത്തിക്കുന്നു. ഹിന്ദിന്റെ ശപഥം മക്കക്കാരെ കോരിത്തരിപ്പിച്ചു...
പ്രതികാരം ചെയ്യുംവരെ എണ്ണ പുരട്ടില്ല, സുഗന്ധം ഉപയോഗിക്കില്ല. ഭർത്താവുമായി സമ്പർക്കമില്ല. മറ്റു പല സ്ത്രീകളും ഇതുപോലെ ശപഥം ചെയ്തു...
ഇതിനിടയിൽ കച്ചവടത്തിനു പോകാനുള്ള സമയമായി. മദീനയുടെ സമീപത്തുകൂടി കച്ചവടസംഘത്തെ കൊണ്ടു പോകാൻ കഴിയില്ല. മുസ്ലിംകൾ തടയും. മറ്റൊരു മാർഗം കണ്ടത്തണം...
ഇറാഖിലൂടെയുള്ള മാർഗം സ്വീകരിക്കാം. പ്രയാസങ്ങൾ കൂടും. എന്നാലും സുരക്ഷിതമാണ്. മുസ്ലിംകളെ പേടിക്കാനില്ല.
ഒരു ലക്ഷം ദിർഹം വിലവരുന്ന ചരക്കുകളുമായി അവർ യാത്ര തിരിച്ചു. മദീനക്കാരനായ നുഐം ബ്നു മസ്ഊദ് ഈ സമയത്തു മക്കയിലുണ്ടായിരുന്നു. വമ്പിച്ച വ്യാപാരസംഘത്തെ
കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു..!!
അദ്ദേഹം കച്ചവടസംഘത്തെക്കുറിച്ചുള്ള വാർത്ത പ്രവാചകനെ (ﷺ) അറിയിച്ചു. പുതിയ സഞ്ചാരമാർഗം എങ്ങനെയെന്നും അറിയിച്ചു...
ഉടനെ നബി ﷺ സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിൽ നൂറു ഭടന്മാരെ അയച്ചു. വെയിൽ കത്തിപ്പടരുന്ന മരുഭൂമിയിലൂടെ അവർ യാത്ര ചെയ്തു. നജ്ദിലെത്തി...
മുസ്ലിംകൾ അതുവഴി വരുമെന്നു യാതൊരു പ്രതീക്ഷയും ഖുറയ്ശികൾക്കില്ല. വഴിയിൽ ഒരപകടവും പ്രതീക്ഷിക്കാതെ യാത്ര തുടരുകയാണ്. പെട്ടെന്നാണു മുസ്ലിം സംഘത്തെ മുമ്പിൽ കണ്ടത്. പിന്നൊന്നും ചിന്തിച്ചില്ല. കച്ചവടച്ചരക്കുകൾ ഉപേക്ഷിച്ചു ജീവനും കൊണ്ടോടുകയായിരുന്നു...
തന്റെ പിതാവിനെയും സഹോദരനെയും വധിച്ച ഹംസയെ വധിക്കണം. അതാണ് ഹിന്ദിന്റെ ആവശ്യം. ചാട്ടുളി പ്രയോഗത്തിൽ വിദഗ്ധനായ ഒരു അടിമയെക്കുറിച്ചു ഹിന്ദ് കേട്ടു...
ജുബയ്ർ ബ്നു മുത്ഇം എന്ന പ്രമുഖന്റെ അടിമയായ വഹ്ശി. ഹിന്ദ് വഹ്ശിയെ വരുത്തി...
“വഹ്ശീ... നീ ചാട്ടുളി പ്രയോഗത്തിൽ മിടുമിടുക്കനാണ്..! നിന്റെ ഉന്നം പിഴയ്ക്കുകയില്ല. വഹ്ശീ, നീ ഞങ്ങളുടെ കൺകുളിർപ്പിക്കണം. നീ ചോദിക്കുന്നതെന്തും ഞങ്ങൾ സമ്മാനമായി നൽകും.” - ഹിന്ദ് വഹ്ശിയെ ഹരംപിടിപ്പിച്ചു...
വഹ്ശിയുടെ യജമാനൻ ജുബയർ പറഞ്ഞു: “നീ ഹംസയെ വധിച്ചാൽ നിന്നെ ഞാൻ സ്വതന്ത്രനാക്കും.
പിന്നെ നീ അടിമയല്ല.” - വഹ്ശിക്കു സന്തോഷമായി...