Wednesday - 22 April, 2026 4-Dhu al-Qadah-1447

പറവകളെ കണ്ട യാത്രാസംഘം (1)

   അതിഗാംഭീര്യത്തോടെ ഉയർന്നു നിൽക്കുന്ന അബൂഖുബൈസ് പർവ്വതം. ആ  പർവ്വതത്തിന്നപ്പുറത്ത് കൂടി ഒരു കച്ചവട സംഘം കടന്നുപോവുകയാണ്. ജുർഹൂം ഗോത്രക്കാരാണവർ. ഖാഫില കച്ചവട സംഘം അങ്ങനെയാണറിയപ്പെടുന്നത്. അനേകം ഒട്ടകങ്ങളുടെ പുറത്ത് ചരക്കുമായി അവർ കടന്നു പോവുന്നു. അപ്പോൾ അവർ ആ കാഴ്ച കണ്ടു...


 പറവകൾ. "നോക്കൂ  വട്ടമിട്ടു പറക്കുന്ന പറവകൾ, മലകളാൽ ചുറ്റപ്പെട്ട ഈ താഴ് വരയിൽ നാം ഇതുവരെ പറവകളെ കണ്ടിട്ടില്ല ഇത് അതിശയം തന്നെ" ചിലർ പറഞ്ഞു... 


 "വെള്ളമുള്ള സ്ഥലത്ത് മാത്രമേ പറവകളെ കാണുകയുള്ളൂ... വെള്ളമില്ലാത്തതിനാൽ ഈ പ്രദേശത്ത് പറവകളെ കണ്ടിട്ടില്ല, ഇതെന്താ സംഭവിച്ചത്?" മറ്റു ചിലർ ചോദിച്ചു... 


 "ഈ താഴ് വരയിൽ വെള്ളമുണ്ട്. അല്ലാതെ പറവകൾ വരില്ല." പലരും അഭിപ്രായം പറയുന്നു... 


വെള്ളം കാണുമെന്ന് ചിലർ വാദിച്ചു. വെള്ളം ഇല്ലെന്ന് മുൻപരിചയം വെച്ച് ചിലർ വാദിച്ചു. തർക്കമായി ഒടുവിൽ ഇങ്ങനെ തീരുമാനമായി. "രണ്ടാളുകളെ അയക്കാം അവർ താഴ് വരയിൽ ചെന്ന് അന്വേഷിക്കട്ടെ അവർ മടങ്ങിയെത്തുംവരെ നമുക്കു കാത്തിരിക്കാം..."


 രണ്ടാളുകളെ താഴ് വരയിലേക്കയച്ചു. അവർ മലയിറങ്ങാൻ തുടങ്ങി. വളരെ പ്രയാസപ്പെട്ട് ചെങ്കുത്തായ മലയിറങ്ങി. അവർ സമതലത്തിലെത്തി. വെള്ളത്തിന്റെ തിളക്കം അതിശയം തന്നെ. ആവേശത്തോടെ അവർ നടന്നടുത്തു... 


 ഹാജർ (റ)വിന് വല്ലാത്ത അത്ഭുതം തോന്നി.

മനുഷ്യൻ ഒന്നല്ല, രണ്ട് മനുഷ്യന്മാർ. ഇത്രയും  ചുരുങ്ങിയ കാലംകൊണ്ട് മനുഷ്യനെ കാണാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. കൈയും കാലും തലയുമെല്ലാമുള്ള മനുഷ്യർ. അത്ഭുത ജീവികളെ കണ്ടതുപോലുള്ള അമ്പരപ്പ്... 


 ദൂതന്മാർ രണ്ടുപേരും അതിശയത്തോടെ നോക്കുന്നു. ഉമ്മയും മകനും.

തൊട്ടടുത്ത് ജലാശയം. 

ഇവർ ആരാകുന്നു? 

എങ്ങനെ ഇവിടെയെത്തി? 


 വന്നവർ അറബിയിൽ സംസാരിച്ചു.  

ഹാജർ (റ) ഈജിപ്തിലാണ് ജനിച്ചു വളർന്നത്. അവിടത്തെ ഭാഷയാണ് പഠിച്ചത്. എങ്കിലും ആശയങ്ങൾ ഒരുവിധം പിടികിട്ടി. ആഗതർ വെള്ളം ആവശ്യപ്പെടുന്നു... 


 ഹാജർ (റ) പറഞ്ഞു: "അല്ലാഹു എനിക്കും പുത്രനും നൽകിയ പരിശുദ്ധ ജലമാണിത്. ഇതിൽ മറ്റാർക്കും അവകാശമില്ല. നിങ്ങൾക്കിതിൽ നിന്ന് വെള്ളമെടുക്കാം, കുടിക്കാം, കൊണ്ടുപോകാം അതിനൊന്നും വിരോധമില്ല." 


 എത്ര സ്വാദുള്ള വെള്ളം. ഇത് പവിത്രമായ ജലംതന്നെ. ദൂതന്മാർക്ക് ഖാഫിലയുടെ അടുത്തെത്താൻ ധൃതിയായി. ഈ അതിശയവാർത്ത ഉടനെ  അവരെ അറിയിക്കണം. ഈ വലിയ മലകൾ തരണം ചെയ്യണം.

"ഞങ്ങൾ പോയി ഞങ്ങളുടെ കൂട്ടുകാരെ കൂട്ടിക്കൊണ്ടു വരാം" അതും പറഞ്ഞ് ദൂതന്മാർ മടങ്ങി... 


 ഹാജർ(റ) ആ പോക്ക് നോക്കി നിന്നു.  മനുഷ്യരൂപങ്ങൾ നീങ്ങിപ്പോവുന്നു. മല  കയറിപ്പോവുന്ന രൂപങ്ങൾ അകന്നകന്നു പോവുന്നു. മലമുകളിൽ അവർ അപ്രത്യക്ഷരായി... 


 അവർ ഓടിക്കിതച്ചെത്തി. ഖാഫിലക്കാർ കാത്തിരിക്കുകയായിരുന്നു. അതിശയ ജലത്തിന്റെ കാര്യം പറഞ്ഞു.  നല്ല ശീതള ജലം ഒന്നാം തരം തെളിനീർ. സംസം. അതിന്നടുത്ത് തന്നെ മാതാവും പുത്രനുമുണ്ട്...  


 "ഈ വിജന പ്രദേശത്ത് മാതാവും പുത്രനും കഴിയുന്നുണ്ടെന്നോ? ഇതെങ്ങനെ വിശ്വസിക്കും?" ചിലർക്കൊന്നും കേട്ടിട്ട് ഉൾക്കൊള്ളാനാവുന്നില്ല.  ഖാഫില അങ്ങോട്ട് പോവാൻ തീരുമാനിച്ചു. സൗകര്യമുള്ള സ്ഥലത്തുകൂടി താഴ് വരയിലെത്താം. ഒട്ടകക്കൂട്ടവും മനുഷ്യരും സഞ്ചരിക്കുന്നു. പുണ്യ താഴ് വരയിലേക്ക്. രോമാഞ്ചജനകമായ കാഴ്ച...