Wednesday - 22 April, 2026 4-Dhu al-Qadah-1447

സഫാ മർവ ക്കിടയിൽ (2)

   മോൻ കരയുന്നു. സഹിക്കാനാവുന്നില്ല. എന്റെ റബ്ബേ... ഉമ്മയിൽ നിന്നുയർന്ന വിളി. സഫായിലേക്ക് ഒന്നുകൂടി നോക്കി. ഒരിക്കൽ കൂടി കയറിനോക്കാം. വീണ്ടും പാദങ്ങൾ ചലിച്ചു. സഫായിലേക്ക് പിന്നെ സഫായുടെ മുകളിലേക്ക്. അകലെക്ക് കണ്ണയച്ചു നോക്കി നിരാശ മാത്രം. മലയിറങ്ങിവന്നു...


 മർവായിലേക്കോടി. മല കയറി സഫായിലേക്ക്. പിന്നെ മർവായിലേക്ക്. അങ്ങനെ ഏഴ്തവണ സഞ്ചാരം. ഉമ്മ വിയർത്തു കുളിച്ചു. ക്ഷീണിച്ചു. വർധിച്ച ക്ഷീണത്തോടെ പൊന്നുമോന്റെ സമീപത്തെത്തി. ഓടിയെത്തിക്കൊണ്ടിരുന്നപ്പോൾ ഒരു ശബ്ദം കേട്ടു...


ജിബ്രീൽ (അ) ചിറകുകൊണ്ട് ഭൂമിയിലടിച്ചതായിരുന്നു. അവിടെ വെള്ളം ഉറവപൊട്ടിയൊഴുകുന്നു. എന്തൊരു കാഴ്ച. വെള്ളം മണൽപ്പരപ്പിലൂടെ ഒഴുകിപ്പോവുന്നു. ഒഴുകി നഷ്ടപ്പെട്ടു കൂടാ. അത്രയും വിലപ്പെട്ടതാണിത്. ഹാജർ (റ) വെള്ളത്തോട് പറഞ്ഞു: "നിൽക്കൂ.... നിൽക്കൂ....

സം....സം....സം....സം" 

തടകെട്ടി വെള്ളം തടഞ്ഞുനിർത്തി. ഒഴുക്ക് നിലച്ചു. വെള്ളം തടത്തിൽ നിറഞ്ഞു നിന്നു. നല്ല തെളിനീർജലം... 


 കുഞ്ഞിന്റെ വായിൽ സംസം കോരിയൊഴിച്ചുകൊടുത്തു. ദാഹം തീർന്നു. കരച്ചിൽ നിന്നു. ഇളം ചുണ്ടുകളിൽ മന്ദഹാസം വിടർന്നു.  ഉമ്മയും വെള്ളം  കുടിച്ചു. ദാഹം തീർന്നു. ക്ഷീണം അകന്നുപോയി...


 മരുഭൂമിയിൽ തെളിനീർ നൽകിയ റബ്ബേ... നിനക്കാണ് സ്തുതി. നീ സർവ്വശക്തനാകുന്നു.  ഹാജറ (റ) യുടെ ഖൽബ് ഭക്തിസാന്ദ്രമായി. തനിക്ക് ഏകനായ റബ്ബ് ﷻ മതി. അവൻ തന്നെയും കുഞ്ഞിനെയും കൈവെടിയില്ല...  

 

 ചുട്ടുപൊള്ളുന്ന മണൽക്കാട് .

സംസമിന്ന് സമീപം തണുപ്പ്. ഏതാനും കിളികൾ പറന്നുവരുന്നു. വെള്ളത്തിന്റെ സാന്നിധ്യമറിഞ്ഞു വരികയാണ്. ആകാശത്തിൽ വട്ടമിട്ടു പറന്നു. പിന്നെ അവ ഭൂമിയിലെത്തി. 

ഹാജർ (റ) ക്ക് കനിവ് തോന്നി... 


 അല്ലാഹുﷻ നൽകിയ സംസം അതിൽ നിന്നൊരൽപം കിട്ടാൻ വന്ന കിളികൾ. അവയുടെ ദാഹം തീരാൻ എത്ര ജലം വേണം? അൽപം മാത്രം. കുടിച്ചോളൂ വെണ്ടുവോളം കുടിച്ചോളൂ. ഹാജർ (റ)ക്ക് സമ്മതം തന്നെ.  പറവകൾ വെള്ളം കുടിച്ചു. അവ ഏതോ ശബ്ദം പുറപ്പെടുവിച്ചു. അല്ലാഹുﷻന് നന്ദി  പറഞ്ഞതാവാം... 


 പറവകളുടെ കൊച്ചു കണ്ണുകൾ ഉമ്മയുടെയും മകന്റെയും നേരെ നീണ്ടുവന്നു. കാരുണ്യത്തിന്റെ നോട്ടം പിന്നെ അവ ചിറകിട്ടടിച്ചു. സന്തോഷം പ്രകടിപ്പിച്ചു. ആഹ്ലാദപൂർവ്വം അവ പറന്നുപോയി...


 ഉമ്മയും മകനും. അവരുടേതായ ലോകം. സംസം കുടിക്കുന്നു. വിശപ്പും ദാഹവും തീർക്കുന്നു. സൂര്യൻ പടിഞ്ഞാറൻ മലയുടെ പിന്നിലേക്കു താഴ്ന്നുപോയി. നേരിയ അന്ധകാരം താഴ് വരയെ മൂടി. ആ രാത്രിയിലും അവർ സംസം കുടിച്ചു. കുഞ്ഞിനെ പഴയ തുണിയിൽ പൊതിഞ്ഞു കിടത്തി. ഉമ്മ ചേർന്നു കിടന്നു റബ്ബേ.... 


 നീ തന്നെ കാവൽ കണ്ണുകളടഞ്ഞു. ഉറങ്ങി...