Wednesday - 22 April, 2026 4-Dhu al-Qadah-1447

സഫാ മർവ ക്കിടയിൽ (1)

   ഉമ്മ...

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അലയടിക്കുന്ന കടൽ. പുത്രവാത്സല്യം വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ടുപോയപ്പോൾ അതിന്റെ ആഴം നന്നായറിയുന്നു. ഒരു ഞെട്ടലോടെയാണ് തോൽപാത്രം നോക്കിയത്. അതിലെ അവാസനതുള്ളി ജലവും വറ്റിപ്പോയിരിക്കുന്നു. വറ്റിവരണ്ട പാത്രം താഴെവെച്ചു. പൊന്നുമോൻ ദാഹിച്ചു കരയാൻ തുടങ്ങി. എങ്ങനെ ആശ്വസിപ്പിക്കും. ആശ്വാസ വചനങ്ങൾക്ക് ഇവിടെ എന്ത് പ്രസക്തി..? 


 മാതൃഹൃദയം വേദനിക്കുന്നു. അസഹ്യമായ വേദന. കുഞ്ഞിന്റെ വായിൽ ഒഴിച്ചു കൊടുക്കാൻ ഒരു തുള്ളി വെള്ളം വേണം. എവിടെ നിന്ന് കിട്ടാൻ. കുഞ്ഞ് ദാഹിച്ച് കരയുക, ഒരു തുള്ളി വെള്ളം കിട്ടാൻ ഒരു വഴിയുമില്ലെന്ന് ബോധ്യപ്പെടുക, അപ്പോൾ ഉമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും..? ഒന്നോർത്തുനോക്കുക...


 സമീപത്തു തന്നെ ഒരു മല കാണുന്നുണ്ട്. അതിന്റെ മുകളിൽ കയറിനോക്കാം. കുറെ ദൂരം വരെ കാണാം. എവിടെയെങ്കിലും വെള്ളത്തിന്റെ തിളക്കം കാണുമോ? വിളിച്ചു കരയാൻ ഒരു മനുഷ്യനെയെങ്കിലും കാണുമോ? എഴുന്നേറ്റു മനസ്സ് നിയന്ത്രിച്ചു നേരെയാക്കി പ്രതീക്ഷയോടെ നടന്നു. മലയുടെ സമീപത്തേക്ക്... 


 സഫാ മല. ചരിത്ര സാക്ഷിയായ സഫ. ഹാജറ(റ) യുടെ പാദങ്ങൾ സഫായിൽ പതിഞ്ഞു. നേരത്തെ അത് വഴി ആരെങ്കിലും കയറിപ്പോയിട്ടുണ്ടോ? അല്ലാഹുﷻവിന്നറിയാം. സാഹസപ്പെട്ടു മല കയറുകയാണ്. പൊന്നുമോന്റെ ദൈന്യത നിറഞ്ഞ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ആ ദൃശ്യം ഹാജറ (റ) യുടെ പാദങ്ങളുടെ വേഗത വർധിപ്പിക്കുന്നു... 


 സഫയുടെ മുകളിൽ നിൽക്കുന്ന ഉമ്മ. അവരുടെ കണ്ണുകൾ പരതുകയാണ്. എവിടെയെങ്കിലും വെള്ളമുണ്ടോ? സഹായം തേടാൻ മനുഷ്യരുണ്ടോ? നോക്കെത്താവുന്ന അകലത്തേക്ക് നോക്കി. നിരാശ. നിരാശ മാത്രം. ഇനിയെന്ത്? എവിടെയും വെള്ളമില്ല. മനുഷ്യരില്ല. തളരുകയാണ്. തളർച്ചയോടെ മലയിറങ്ങുന്നു. സൂക്ഷിച്ചിറങ്ങണം. മലയാണ് കാൽ തെറ്റരുത്. മലയിറങ്ങി സമതലത്തിലെത്തി...

 

 പൊന്നുമോൻ കരയുന്നു. മോന്റെ ദാഹം വർധിച്ചിരിക്കുന്നു. ഉമ്മാക്കെങ്ങനെ അടങ്ങിയിരിക്കാനാവും? വീണ്ടും നടത്തം. തുടങ്ങി. അകലെ ഒരു മല കാണുന്നുണ്ട്. മർവ മല. ചരിത്രത്തിന്റെ മറ്റൊരു സൂക്ഷിപ്പുകാരൻ. കുറെ ദൂരം നടന്നു. പിന്നെ ഓടി. ഓടിത്തളർന്നപ്പോൾ. വീണ്ടും നടത്തമായി. ഒരു വിധത്തിൽ മർവാ മലയുടെ സമീപത്തെത്തി...


 ഇനി മല കയറ്റം. പാറകളും കുറ്റിക്കാടുകളും നിറഞ്ഞ മല. ചൂട്. ഉമ്മ അതൊന്നും കാണുന്നില്ല. അറിയുന്നില്ല. കൺമുമ്പിൽ ഒരേയൊരു ചിത്രം. തളർന്നു കരയുന്ന മോന്റെ മുഖം. മർവായുടെ മുകളിലാണിപ്പോൾ ഉമ്മ. ഉമ്മയുടെ നയനങ്ങൾ മനുഷ്യനെ തിരയുന്നു. ദാഹജലം അന്വേഷിക്കുന്നു. ഒന്നുമില്ല സർവത്ര വിജനം. ഒരു വീടില്ല. കൃഷിയില്ല. ആളനക്കമില്ല...


 ഉമ്മ മലയിറങ്ങുന്നു. വല്ലാത്ത സാഹസം. താഴെയെത്താൻ കുറെ സമയം പിടിച്ചു. ഒരു പറവയെപ്പോലും കണ്ടില്ല. വെള്ളമില്ലാത്ത സ്ഥലത്തെങ്ങനെ പറവയെത്താൻ..? പിന്നെയും നടത്തം ഓട്ടം...