ഐൻ ശംസ് എന്ന സ്ഥലത്താണ് കൊട്ടാരം. അവിടെനിന്ന് പുറപ്പെട്ടു വരികയായിരുന്നു മൂസ(അ). ഖിബ്ത്തി കൊല്ലപ്പെട്ടപ്പോൾ മൂസാ(അ) വല്ലാതെ ദുഃഖിച്ചു. ഒരു ദിവസം കടന്നുപോയി.
പിറ്റേ ദിവസം മൂസാ(അ) കടന്നുവരികയാണ്. രണ്ടാളുകൾ തമ്മിൽ കലഹിക്കുന്നു. ഒന്നു തലേന്ന് കണ്ട തൊഴിലാളി തന്നെ. മറ്റേത് ഒരു ഖിബ്ത്തി. തൊഴിലാളി മൂസാ(അ) ന്റെ സഹായം തേടി. മൂസ(അ)ന് അവനോടു അന്ന് വെറുപ്പ് തോന്നി.
"നീ എല്ലാ ദിവസവും മനുഷ്യരോട് കലഹിക്കുകയാണോ?" മൂസ(അ) ചോദിച്ചു.
മൂസ(അ) തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് വേലക്കാരന് പേടി. അയാൾ ഇങ്ങനെ വിളിച്ചു പറഞ്ഞു; "ഇന്നലെ ഖിബ്ത്തിയെ കൊന്നതുപോലെ ഇന്ന് എന്നെയും കൊല്ലാൻ വരികയാണോ..?"
അങ്ങനെ രഹസ്യം പുറത്തായി. ഖിബ്ത്തിയെ കൊന്നത് മൂസയാണ് നാടാകെ സംസാരമായി. കൊന്നവനെ കൊല്ലണം. ഖിബ്ത്തികളുടെ മുറവിളി ഉയർന്നു. മൂസാ(അ) എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. അപ്പോൾ ഒരാൾ അദ്ദേഹത്തെ സമീപിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:
"ഞാൻ നിങ്ങളുടെ ഗുണകാംക്ഷിയാണ്. ഈ ഉപദേശം സ്വീകരിച്ചാലും. താങ്കൾക്കെതിരെ ഗൂഢാലോചന നടക്കുകയാണ്. മരണശിക്ഷ വിധിക്കും. അതുകൊണ്ട് വേഗം നാട് വിടുക."
ഇനിയൊന്നും ചിന്തിക്കാനില്ല. ആലോചിക്കാൻ സമയമില്ല. കൈവശം യാതൊന്നുമില്ല. ധരിച്ച വസ്ത്രം മാത്രം. ധൃതിയിൽ നടന്നു. എങ്ങോട്ടെന്നില്ലാത്ത യാത്ര. മദ് യൻ എന്ന നാടിനെക്കുറിച്ച് കേട്ടിട്ടുണ്ട്..."അല്ലാഹുവേ എന്നെ നേർവഴിയിലൂടെ നയിക്കേണമേ..! എല്ലാ ആപത്തുകളിൽ നിന്നും എന്നെ നീ രക്ഷിക്കേണമേ..."
കൊട്ടാരത്തിൽ വളർന്ന കുട്ടി നടക്കുകയാണ്. കാൽ വേദനിക്കുന്നു. ആഹാരമില്ല. വെള്ളമില്ല. വഴിയറിയാൻ നിവൃത്തിയില്ല. ദുരിതം നിറഞ്ഞ ദീർഘയാത്ര. ഈ സംഭവങ്ങളെല്ലാം വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട് അത് ശ്രദ്ധിക്കുക:
"പട്ടണവാസികൾ അശ്രദ്ധയിലായിരുന്ന ഒരു ഘട്ടത്തിൽ മൂസ അവിടെ പ്രവേശിച്ചു. അപ്പോൾ രണ്ട് പുരുഷന്മാർ തമ്മിൽ ശണ്ഠ കൂടുന്നതായി അവിടെ അദ്ദേഹം കണ്ടു. ഒരാൾ തന്റെ കക്ഷിയിൽ പെട്ടവനും മറ്റെയാൾ ശത്രുപക്ഷത്തിൽ പെട്ടവനുമാണ്. അപ്പോൾ തന്റെ പക്ഷക്കാരിൽ പെട്ടവൻ ശത്രുപക്ഷത്തിൽ പെട്ടവന്നെതിരിൽ സഹായം തേടി. തൽസമയം മൂസ മുഷ്ടി ചുരട്ടി ഒരു ഇടി കൊടുത്തു. അങ്ങനെ അതവന്റെ കഥ കഴിച്ചു. അദ്ദേഹം പറഞ്ഞു: ഇത് പിശാചിന്റെ പ്രവർത്തനത്തിൽ പെട്ടതാണ്. പിശാച് മനുഷ്യനെ വഴിപിഴപ്പിക്കുന്ന വ്യക്തമായ ശത്രുവാണ്." (28:15)
ആ ഖിബ്ത്തിയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. ഒരു താക്കീത് നൽകാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷെ മരണം സംഭവിച്ചുപോയി. പിശാചിന്റെ പ്രവർത്തനമാണിത്. ഒരു ദിവസം മുഴുവൻ ഈ ദുഃഖചിന്തയിലായിരുന്നു. പിറ്റേന്ന് ഇതുപോലൊരു രംഗം അരങ്ങേറുന്നു. അന്ന് രഹസ്യം വെളിവായി.
ഒരാൾ വധിക്കാനിടയായ സംഭവത്തിന് ശേഷം മുസാ(അ) നടത്തിയ പ്രാർത്ഥന വളരെ പ്രസിദ്ധമാണ്. വിശുദ്ധ ഖുർആനിൽ ആ പ്രാർത്ഥനയുണ്ട്: "അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ! ഞാൻ എന്നോട് തന്നെ ദ്രോഹം ചെയ്തിരിക്കുന്നു. അതുകൊണ്ട് എനിക്ക് നീ പൊറുത്തു തരേണമേ..! അപ്പോൾ അല്ലാഹു ﷻ അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. നിശ്ചയമായും അവൻ വളരെ പൊറുക്കുന്നവനും പരമ കാരുണികനുമാകുന്നു." (28:16)
വിശുദ്ധ ഖുർആൻ തുടർന്നു പറയുന്നു: "അങ്ങനെ അദ്ദേഹം ആ പട്ടണത്തിൽ ഭയപ്പെട്ടവനും ഭവിഷ്യത്തിനെ വീക്ഷിക്കുന്നവനുമായി. അപ്പോഴതാ ഇന്നലെ അദ്ദേഹത്തോട് സഹായം അഭ്യർത്ഥിച്ചവൻ വീണ്ടും സഹായത്തിന് നിലവിളിക്കുന്നു. മൂസ അവനോട് പറഞ്ഞു: നീശ്ചയമായും നീ വ്യക്തമായ ഒരു ദുർമാർഗി തന്നെയാണ്." (28:18)
"എന്നിട്ടദ്ദേഹം അവർ ഇരുവരുടെയും ശത്രുവായ ഖിബ്ത്തിയെ പിടിക്കാനുദ്ദേശിച്ചപ്പോൾ. ഇസ്രാഈലി പറഞ്ഞു: മൂസാ, നീ ഇന്നലെ ഒരാളെ കൊന്നതുപോലെ (ഇന്ന്) എന്നെയും കൊല്ലാൻ ഉദ്ദേശിക്കുകയാണോ? നീ നാട്ടിൽ ഒരു സ്വേച്ഛാധികാരിയായിത്തീരുവാൻ മാത്രമാണുദ്ദേശിക്കുന്നത് നന്മ ഉണ്ടാക്കുന്നവരുടെ കൂട്ടത്തിലാകുവാൻ ഉദ്ദേശിക്കുന്നില്ല." (28:19)
"പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ഒരു പുരുഷൻ ഓടിവരുന്നു. അദ്ദേഹം പറഞ്ഞു: മൂസാ, താങ്കളുടെ കാര്യത്തിൽ കൊല നടപ്പാക്കുവാനായി നേതാക്കൾ ആലോചിക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെനിന്ന് പുറപ്പെട്ടു കൊള്ളുക. നിശ്ചയമായും ഞാൻ താങ്കളുടെ ഗുണകാംക്ഷികളിൽ പെട്ടവനാണ്." (28:20)
മനസ്സിൽ സത്യവിശ്വാസം ഒളിച്ചുവെച്ച ഒരു ഖിബ്ത്തിയായിരുന്നു അദ്ദേഹം. അദ്ദേഹം മൂസാ (അ) നെ നിർബന്ധിക്കുകയാണ്. ഉടനെ നാട് വിട്ടുപോവുക. അല്ലെങ്കിൽ പിടി വീഴും. കൊന്നുകളയും. ഫിർഔനിന്റെ വാൾമുനയിൽ നിന്ന് രക്ഷപ്പെടാൻ കുറഞ്ഞ സമയമേയുള്ളൂ...
ഭയവും ആശങ്കയും നിറഞ്ഞ മനസ്സ്. ചിന്തിച്ചു നിൽക്കാൻ സമയമില്ല. വീടിനെക്കുറിച്ചോർത്തു. ബന്ധുക്കളെക്കുറിച്ചോർത്തു. മാതാപിതാക്കളെ ഓർത്തു. ഓർക്കാനും കണ്ണീരൊഴിക്കാനും സമയമില്ല. യാത്ര പറയാൻ പോയില്ല.
പെട്ടെന്ന് നടന്നു നീങ്ങി. ശത്രുക്കൾ എത്തും മുമ്പെ രക്ഷപ്പെടണം "റബ്ബേ... എന്നെ രക്ഷിക്കേണമേ അതിവേഗം നടന്നു നീങ്ങി മുമ്പോട്ട് .....മുമ്പോട്ട്..."