മനസ്സിൽ സന്തോഷം നിറഞ്ഞു, സമാധാനവും... തന്റെ രോഗം സുഖപ്പെട്ടു. ആരോഗ്യവാനായിരിക്കുന്നു. പക്ഷെ, ആ ശപഥം. അതിനെക്കുറിച്ചുള്ള ചിന്ത മനസ്സിനെ വേദനിപ്പിക്കുന്നു. രോഗം മൂർഛിച്ചുനിന്ന ഒരു നിമിഷത്തിൽ വായിൽ നിന്നു വന്നു പോയ ഒരു വചനം...
ഞാൻ ആരോഗ്യവാനായിത്തീർന്നാൽ നിന്നെ നൂറ് അടി അടിക്കും. ഇതാണ് പറഞ്ഞുപോയ വചനം. ഭാര്യയോടാണ് പറഞ്ഞത്. ഭാര്യക്ക് ഒരബദ്ധം പറ്റിപ്പോയി. സൂത്രക്കാരനായ ഇബ്ലീസ് പറ്റിച്ച ചതി...
അന്ന് പറഞ്ഞുപോയ വാചകം ഇന്ന് വേദനയായി മാറിയിരിക്കുന്നു.
പ്രവാചകന്റെ വാക്കുകൾ. അതിന് മാറ്റമില്ല. പറഞ്ഞാൽ ചെയ്യണം. പ്രിയപ്പെട്ട ഭാര്യയെ നൂറ് അടി അടിക്കുക. ഓർക്കാൻ വയ്യാത്ത ശിക്ഷ. ഇത്രയും ക്രൂരമായ ശിക്ഷ വാങ്ങാൻ മാത്രമുള്ള തെറ്റൊന്നും ഭാര്യ ചെയ്തിട്ടില്ല. അതറിയാം. ഇനിയെന്ത് വഴി..?
ജിബ്രീൽ (അ) വന്നു. ദിവ്യസന്ദേശവുമായി. നൂറ് ചെറിയ കമ്പുകൾ എടുക്കുക. അല്ലെങ്കിൽ നൂറ് പുല്ല്. അതുകൊണ്ട് ഒറ്റ അടി അടിക്കുക. ഇതാണ് ദിവ്യസന്ദേശം. സന്തോഷമായി. സമാധാനമായി. ആ വിധത്തിൽ ശിക്ഷ നടപ്പാക്കി. ഭാര്യ-ഭർത്താക്കന്മാർ വലിയ ആശ്വാസത്തിലായി...
സൂറത്ത് സ്വാദിൽ ഈ സംഭവം പറയുന്നുണ്ട്. അതിങ്ങനെ : "താങ്കൾ ഒരുപിടി പുല്ല് കൈയിലെടുക്കുക. എന്നിട്ട് അതുകൊണ്ട് അടിക്കുക. ശപഥം ലംഘിക്കരുത്. അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടെത്തുക തന്നെ ചെയ്തു. എത്ര നല്ല അടിമ. നിശ്ചയമായും വളരെ പശ്ചാത്തപിക്കുന്ന ആളായിരുന്നു." (38:44)
ഈ വചനം ഒന്നുകൂടി സൂക്ഷിച്ചു വായിച്ചു നോക്കൂ.... അല്ലാഹു ﷻ അയ്യൂബ് നബി (അ) നെ എത്ര നന്നായി പ്രശംസിച്ചിരിക്കുന്നു. ആശ്ചര്യം തന്നെയാണത്...
നബിയുടെ ക്ഷമയെ വാഴ്ത്തിപ്പറയുന്നു. അദ്ദേഹത്തെ ക്ഷമാശീലനായി നാം കണ്ടെത്തുക തന്നെ ചെയ്തു. ഒരാൾ ക്ഷമാശീലനായാൽ അയാൾ വിജയിച്ചു. അയാളുടെ ക്ഷമാശീലം അല്ലാഹു ﷻ സ്വീകരിച്ചാൽ ഇവിടെ ക്ഷമ സ്വീകരിച്ചതായുള്ള പ്രഖ്യാപനം വന്നു. അയ്യൂബ് നബി (അ) എത്ര നല്ല അടിമയാണ്...
നിഹ്മൽ അബ്ദു മഹത്തായ പ്രശംസാ വചനമാണിത്. പശ്ചാത്താപം മനുഷ്യന്റെ അനിവാര്യ ഗുണം. പശ്ചാത്തപിക്കണം എല്ലാ ദിവസവും വേണം. സത്യവിശ്വാസികൾ പാപമോചനം തേടും. അവരുടെ പ്രത്യേക ഗുണമാണത്. മഹാനായ അയ്യൂബ് (അ) പശ്ചാത്തപിക്കുന്ന ആളായിരുന്നു. ധാരാളം പശ്ചാത്തപിക്കുന്ന പ്രവാചകൻ. പശ്ചാത്താപമെന്നാൽ തൗബ...
അല്ലാഹു ﷻ പറയുന്നു: "അദ്ദേഹം വളരെ പശ്ചാത്തപിക്കുന്ന ആളാകുന്നു. സമുന്നതനായ പ്രവാചകൻ." ആ പ്രവാചകന്റെ മഹത്തായ ഗുണങ്ങൾ വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ﷻ നമുക്ക് ബോധ്യമാക്കിത്തന്നു. ചില പ്രവാചകന്മാരുടെ പേരെടുത്ത് പറഞ്ഞു കൊണ്ട് അവർ ക്ഷമാശീലരായിരുന്നുവെന്ന് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്...
സൂറത്ത് അമ്പിയാഇൽ ഇസ്മാഈൽ (അ), ഇദ്രീസ് (അ), ദുൽകിഫ്ലി (അ) എന്നിവർ ക്ഷമാശീലരായിരുന്നുവെന്ന് പറയുന്നുണ്ട്. ആ വചനം ഇങ്ങനെയാകുന്നു : "ഇസ്മാഈൽ, ഇദ്രീസ്, ദുൽകിഫ്ലി എന്നിവരെയും (ഓർക്കുക) എല്ലാവരും ക്ഷമാശീലരിൽ പെട്ടവരായിരുന്നു." (21:85)
മൂന്നാമതായി പറഞ്ഞ ദുൽകിഫ്ലി ആരാണ്?
അയ്യൂബ് (അ)ന്റെ പ്രിയ പുത്രൻ.
നേരത്തെയുളള പേര് ബിശ്റ് എന്നായിരുന്നു. പിന്നീട് ലഭിച്ച പേരാണ് ദുൽകിഫ്ലി.
പിതാവിന്റെ വഫാത്തിനു ശേഷം നബിയായി. ശാമിലാണ് താമസിച്ചിരുന്നത്. എഴുപത്തഞ്ച് കൊല്ലം ജീവിച്ചുവെന്ന് രേഖകളിൽ കാണുന്നു.
പിതാവിനെയും പുത്രനെയും അല്ലാഹു ﷻ ക്ഷമയുടെ പേരിൽ പ്രശംസിച്ചിരിക്കുന്നു. മഹത്തായ ബഹുമതി തന്നെ...
ഇസ്മാഈൽ (അ), ഇദ്രീസ്(അ), ദുൽകിഫ്ലി(അ) എന്നിവരെക്കുറിച്ച് അല്ലാഹു ﷻ പറഞ്ഞ മറ്റ് പ്രശംസാ വചനങ്ങളും നാം അറിഞ്ഞിരിക്കേണ്ടതാണ്. അവ കാണുക : "അവരെ നാം നമ്മുടെ കാരുണ്യത്തിൽ പ്രവേശിപ്പിച്ചു. അവരെല്ലാം സദ് വൃത്തരിൽ പെട്ടവരായിരുന്നു." (21:86)
അയ്യൂബ് (അ) ഭാര്യയെ ശിക്ഷിക്കാൻ തയ്യാറെടുത്തു. ഭാര്യ ശിക്ഷ ഏറ്റുവാങ്ങാനും സന്നദ്ധയായി. ജിബ്രീൽ (അ) നിർദേശിച്ചതുപോലെ ശിക്ഷ നടപ്പാക്കി. ചരിത്രം ഓർത്തുവെച്ച സംഭവം. തലമുറകൾക്കു ശിക്ഷയുടെ വാർത്ത കൈമാറിവന്നു. മനസ്സിലെ ആശങ്കകൾ അവസാനിച്ചു...
ഇനി പുതിയ കാലം വരികയാണ്. തിരിച്ചു വരവിന്റെ കാലം. ഐശ്വര്യത്തിന്റെ കാലം. എല്ലാ നിലയിലും ഇനി മുന്നേറ്റത്തിന്റെ കാലം. പിശാചുക്കൾ എല്ലാം അറിയുന്നു. കാണുന്നു. ഈ മുന്നേറ്റം അവരെ വല്ലാതെ ക്ഷീണിപ്പിച്ചു. എങ്കിലും പിൻമാറാൻ പോവുന്നില്ല. മനുഷ്യരെ വഴിതെറ്റിക്കാൻ സൂത്രപ്പണികളുമായി അവർ സഞ്ചാരം തുടരും...