Wednesday - 22 April, 2026 4-Dhu al-Qadah-1447

ചികിത്സ (2)

സമ്മതം കിട്ടിയ ഉടനെ പച്ചിലച്ചാറ് ഒടിഞ്ഞ കഴുത്തിലും മുറിവിലും പുരട്ടി... 


അത്ഭുതം..! 


ഒന്നും സംഭവിക്കാത്തതുപോലെ ആ യുവതി എഴുന്നേറ്റിരുന്നു. മുറിവിന്റെ ഒരു കലപോലും കാണുന്നുണ്ടായിരുന്നില്ല. അവിടെ കൂടിയിരുന്നവരെല്ലാം അത്ഭുതം കൊണ്ട് മിഴിച്ചിരുന്നു പോയി...


 പരിസരബോധം വന്നപ്പോൾ അവരെല്ലാം ആ അടിമയെ വളഞ്ഞു. നിനക്കീ മരുന്നെവിടെ നിന്നു കിട്ടി..? ആരാണീ വൈദ്യോപദേശം തന്നത്..? ഇത്തരം ചോദ്യങ്ങൾ കൊണ്ടവർ മഹാനവർകളെ വീർപ്പുമുട്ടിച്ചു...


 ലുഖ്മാനുൽ ഹഖീം(റ)ന്റെ മനസ്സിൽ ഭീതിയുടെ കനലാട്ടമുണ്ടായി. തന്റെ ഉള്ളുകള്ളികൾ വെളിപ്പെടുമോ എന്നുള്ളതായിരുന്നു മഹാനവർകളുടെ ഭയത്തിനു കാരണം. എങ്കിലും യാതൊരു ഭാവഭേദവും പുറത്തു കാണിക്കാതെ മഹാനവർകൾ പറഞ്ഞു:


  ഈ ഔഷധം വഴിയിൽ വെച്ച് എനിക്കൊരാൾ തന്നതാണ് ...


 ഭിഷഗ്വരൻമാരും സാധാരണക്കാരും അവിടെ കൂടിയിരുന്ന ജനങ്ങൾ മുഴുവനും ആശ്ചര്യഭരിതരായി ലുഖ്മാനുൽ ഹഖീം(റ)നെത്തന്നെ നോക്കി നിൽക്കുകയയാണ്...


 വാസ്തവത്തിൽ അത് ലുഖ്മാനുൽ ഹഖീം(റ)ആണെന്ന് അവർക്കാർക്കും അറിയുകയില്ലല്ലോ. വെറുമൊരു നീഗ്രോ അടിമ. അയാളിൽ നിന്ന് ഇത്തരമൊരു സിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കാൻ മാത്രം മഠയരല്ലല്ലോ അവിടെ കൂടിയിരുന്നവർ... 


 ഒരു പക്ഷെ, ഈ അടിമക്ക് മരുന്ന് പറിച്ചു കൊടുത്തത് സാക്ഷാൽ ലുഖ്മാനുൽ ഹഖീം(റ)ആണെങ്കിലോ. എങ്കിൽ മഹാനവർകളെ ഈ അടിമ വിട്ടു കളഞ്ഞല്ലോ. എല്ലാവർക്കും അടിമയോടായി ദേഷ്യം... 


  നീയെന്തിനാ ആ ദിവ്യപുരുഷനെ വെറുതെ വിട്ടത്..? ഇത്ര മാത്രം മഹത്വമുള്ള ഒരാൾ നമ്മുടെ നാട്ടിലുണ്ടായാൽ അതിന്റെ ഐശ്വര്യം പറയാനുണ്ടോ..? ആ മഹാൻ ഇപ്പോൾ എവിടെയാണുള്ളത്..?


 ലുഖ്മാൻ(റ) ഒട്ടും പതറിയില്ല. മഹാൻ പറഞ്ഞു: 


എനിക്ക് മരുന്നു തന്നയുടനെ അയാൾ അപ്രത്യക്ഷനായി ...


  എടോ മഠയാ, നിനക്കദ്ദേഹത്തെ കൂട്ടി കൊണ്ടുവരാമായിരുന്നില്ലെ. അല്ലെങ്കിലും ഇത്തരം വിവരംകെട്ട അടിമകൾക്ക് മഹാത്മാക്കളുടെ കഴിവിനെ കുറിച്ചും ബഹുമതിയെക്കുറിച്ചും എന്തറിയാനാണ്.


 ലുഖ്മാനുൽ ഹഖീം(റ) അവരുടെ പ്രതികരണങ്ങളെല്ലാം കേട്ട് മൗനം പാലിച്ചു. ഏതെങ്കിലും രൂപത്തിൽ താനാരാണെന്ന് അവർ മനസ്സിലാക്കിയാൽ പിന്നെ ഈ ഏകാന്തതയും മാനസിക സൗഖ്യവുമെല്ലാം നഷ്ടപ്പെടും. അതിനിടയാവരുത് എന്നു മാത്രമേ മഹാൻ ആഗ്രഹിച്ചിരുന്നുള്ളു. അതുകൊണ്ടാണ് ആ രീതിയിൽ സംസാരിക്കേണ്ടി വന്നത്...


 ഭയപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല. ലുഖ്മാനുൽ ഹഖീം (റ)നെ ഒരുപാട് പഴിച്ചെങ്കിലും വേലക്കാരിപ്പെണ്ണിന്റെ ജീവൻ രക്ഷിച്ചതിന്റെ പേരിൽ മഹാനെ അവർ ഉപദ്രവിക്കാതെ വിട്ടു...



 പതിവുപോലെ അന്നും ജോലികളെല്ലാം കഴിഞ്ഞ ശേഷം ലുഖ്മാൻ(റ) തൊഴുത്തിന്റെ വരാന്തയിൽ ഏകനായി അല്ലാഹു ﷻ ന് ഇബാദത്തുകൾ ചെയ്തു കൊണ്ടിരുന്നു...


 ഒരപരിചിതൻ മഹാനെ സമീപിച്ചു.


  ഹേ ലുഖ്മാൻ, താങ്കൾക്ക് ഈ ജീവിതം മടുത്തുവോ..?


  ഇല്ല, മടുപ്പ് എനിക്കൊട്ടും ബാധിച്ചിട്ടില്ല ...


  ദുരിത പൂർണ്ണമായ ഈ ജീവിതം ഒന്നവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്നു താങ്കളാഗ്രഹിക്കുന്നുണ്ടോ..?


  ഒരിക്കലുമില്ല. ഈ ജീവിതം ദുരിതപൂർണ്ണമായി എനിക്കു തോന്നിയിട്ടില്ല ...


  എങ്കിൽ പത്ത് കൊല്ലം കൂടി താങ്കൾ ഈ നിലയിൽ തുടരണമെന്നാണ് റബ്ബിന്റെ തീരുമാനം ...


  അല്ലാഹു ﷻ ന്റെ വിധി എന്തുതന്നെയായാലും അതെനിക്ക് മധുരതരമായ ഒരനുഭവമാണ്...


  പത്ത് കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും താങ്കൾ ആരാണെന്ന് വെളിപ്പെടുത്തരുത്. വെളിപ്പെടുത്തിയാൽ ഈ ദുരിതമെന്ന പരീക്ഷണം താങ്കൾക്കന്യമാകും. ദുനിയാവിലെ സൗഭാഗ്യങ്ങൾ അനുഭവിക്കേണ്ടി വരും ...


  ഇല്ല, അല്ലാഹുവിന്റെ അനുമതിയുണ്ടാകുന്നതുവരെ ഞാനാരാണെന്നു വെളിപ്പെടുത്തുകയില്ല.


 അത് കേട്ട ആഗതൻ തിരിച്ചു പോയി...


 അല്ലാഹു ﷻ ന്റെ കൽപ്പനയനുസരിച്ച് ലുഖ്മാനുൽ ഹഖീം (റ)ന്റെ സാന്നിദ്ധ്യത്തിലെത്തിയ ഒരു മലക്കായിരുന്നു അത് ...