Thursday - 23 April, 2026 5-Dhu al-Qadah-1447

ഖിള്ർ നബി (അ)

യാ റബ്ബീ.., ഞാൻ എത്രയോ നിസ്സാരൻ. നീയെന്നെ പരമോന്നത സ്ഥാനത്ത് ഉയർത്തിയിരിക്കുന്നു. നിനക്കാണ് സർവ്വ സ്തുതിയും. ഇത്രയും പറഞ്ഞു കൊണ്ട് ലുഖ്മാനുൽ ഹഖീം (റ) അല്ലാഹു ﷻ ന് സാഷ്ടാംഗം ചെയ്തു...


 സുജൂദിൽ നിന്നെഴുന്നേറ്റ ലുഖ്മാനോട് (റ) ആഗതൻ മൊഴിഞ്ഞു: 


അല്ലയോ, ലുഖ്മാൻ അങ്ങ് ഈ നിമിഷം മക്കയിലേക്ക് പോകണം. അങ്ങയുടെ ആഗമനം പ്രതീക്ഷിച്ച് ഒരുപാട് മഹത് വ്യക്തികൾ അവിടെയെത്തിയിട്ടുണ്ട്. അവരെ അഭിമുഖീകരിച്ച് അങ്ങ് സംസാരിക്കണം...


    ഞാൻ മക്കയിലെങ്ങനെ എത്തും. ഒരുപാടു കാതങ്ങൾ താണ്ടി മക്കയിലെത്താൻ മാസങ്ങൾ തന്നെ വേണ്ടി വരുമല്ലോ..?


    അല്ലാഹുവിന്റെ ആരിഫീങ്ങൾക്ക് അതെല്ലാം നിഷ്പ്രയാസം സാധിക്കുന്ന കാര്യമല്ലേ...  


ആഗതൻ ഖിള്ർ നബി(അ)യായിരുന്നു. ലുഖ്മാനുൽ ഹഖീം(റ)ന് നബി "ഇസ്മുൽ അഅ്ളം പഠിപ്പിച്ചു കൊടുത്തു. അതു ചൊല്ലി കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് ലുഖ്മാനുൽ ഹഖീം(റ) മക്കയിലെത്തി. ഔലിയാഇന്റെ സംഘത്തെ അഭിസംബോധന ചെയ്തു...


 ലുഖ്മാനുൽ ഹഖീം(റ)ന്റെ ഹൃദയം വിങ്ങിപ്പൊട്ടി. പട്ടുമെത്തയിലാണ് മഹാൻ ഇരിക്കുന്നത്. ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ഇരുന്നതാണ്. പക്ഷെ ആ മലർശയ്യ ലുഖ്മാനവർകൾക്ക് ശരശയ്യയായിട്ടാണ് അനുഭവപ്പെട്ടത്...


 മധുരപാനീയങ്ങൾ കൊണ്ടുവന്ന് മഹാനെ കുടിപ്പിക്കുവാൻ ഒരുങ്ങുകയാണ് ജനങ്ങൾ. അവർ എങ്ങിനെയാണ് ലുഖ്മാനവർകളെ സൽക്കരിക്കേണ്ടത് എന്ന ചിന്തയിലാണ്. എന്തു കൊടുത്തിട്ടും മതിയാകുന്നില്ല. എന്നാൽ മഹാനവർകൾക്ക് പാൽപായസം പാഷാണമായിട്ടാണനുഭവപ്പെടുന്നത്. രുചികരമായ ഭക്ഷണ സാധനങ്ങൾ വിഷക്കരുക്കളായി തോന്നി. നാട്ടുകാരുടെ പരിചരണം കൊണ്ട് ആ മഹാൻ വീർപ്പുമുട്ടി. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടാൽ മതി എന്നായി മഹാന്. വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്തു കഴുത്തിലിട്ടാലുള്ള അവസ്ഥ...


 ലോകമാന്യത്തിനു വേണ്ടി ഒന്നും തന്നെ പ്രവർത്തിക്കരുതെന്ന ഗുരുവര്യൻമാരുടെ മുന്നറിയിപ്പ് മറന്ന് എടുത്തു ചാടിയതിനുള്ള ശിക്ഷയായിരിക്കും ഇതെന്ന് മഹാനവർകൾക്ക് തോന്നി. വാസ്തവത്തിൽ എന്താണ് സംഭവിച്ചത്. ഊരുചുറ്റുന്നതിനിടയിൽ ആ നാട്ടിൽ എത്തിയതാണ് ലുഖ്മാനുൽ ഹഖീം (റ)...


ഒരു സ്ഥലത്ത് കൂടുതൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടു. അട്ടഹാസങ്ങളും നിലവിളികളും കൊണ്ട് മുഖരിതമായ അന്തരീക്ഷം. അവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള മാനുഷികമായ ജിജ്ഞാസ മഹാനവർകളിൽ ഉടലെടുത്തു. വാസ്തവത്തിൽ ആ ജിജ്ഞാസയാണ് വയ്യാവേലിയായത്. ലുഖ്മാനവർകൾ കാര്യമറിയാനായി ആൾക്കൂട്ടത്തിലേക്ക് ചെന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു. ഹൃദയമുള്ളവരെ കരയിപ്പിക്കുന്ന ദയനീയരംഗം ...


 ചോര, സർവ്വത്ര ചോര കൊണ്ടൊരു പ്രളയം എന്നു പറയുന്നതാകും കൂടുതൽ ശരി. ചോരക്കളത്തിൽ കുറെ ഹതഭാഗ്യർ വീണു കിടക്കുന്നു. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി. അതെ അവിടെ ഒരു വലിയ സംഘട്ടനം തന്നെ നടന്നു കഴിഞ്ഞിരുന്നു. രണ്ടു വിഭാഗങ്ങൾ തമ്മിൽ കേവലം നിസ്സാര കാര്യത്തിനു വേണ്ടി തുടങ്ങിയ വഴക്ക് കയ്യാങ്കളിയിലും ആയുധ പ്രയോഗത്തിലും കലാശിക്കുകയാണുണ്ടായത്. കഴുത്തറ്റവർ, കൈകാലുകൾ മുറിഞ്ഞവർ, വയർ കുത്തിക്കീറപ്പെട്ടവർ, പല്ലു പോയവർ, കണ്ണു പോയവർ അങ്ങനെ ഒട്ടധികം പേർ അവിടെ ജീവച്ഛവങ്ങളായി കിടക്കുകയാണ്. ലുഖ്മാനുൽ ഹഖീം(റ)ന്റെ മനസ്സലിഞ്ഞു...


മഹാൻ പിന്നീട് വരുംവരായ്കളെക്കുറിച്ചൊന്നും ചിന്തിച്ചില്ല. തൊട്ടടുത്തുള്ള വനപ്രദേശത്തേക്ക് ഓടിപ്പോയി ചില പച്ചിലകൾ പറിച്ചെടുത്ത് നിമിഷങ്ങൾക്കകം ഓടി വന്നു. ഇലകൾ കല്ലിൽ വെച്ച് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഓരോരുത്തരുടെ മുറിവുകളിൽ പുരട്ടാൻ തുടങ്ങി... 


അത്ഭുതം..! മഹാത്ഭുതം...! മുറിവേറ്റു കിടന്നു പിടഞ്ഞിരുന്നവർ ഓരോരുത്തരായി എഴുന്നേറ്റ് നടക്കാൻ തുടങ്ങി. അതു വരെ ചോരക്കളത്തിൽ പിടഞ്ഞിരുന്നവർ ഒന്നും സംഭവിക്കാത്തതുപോലെ എഴുന്നേറ്റു നിൽക്കുന്ന കാഴ്ച അവിടെ കൂടിയിരുന്നവരെയെല്ലാം ആശ്ചര്യഭരിതരാക്കി...