ഭൗതിക ലഹരിയിൽ നിന്നും തീർത്തും വിമുക്തിയില്ലെങ്കിലും അധ്യാത്മീക കാര്യങ്ങളിലുള്ള പ്രതിപത്തി രാജാവിന്ന് നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നു ...
അല്ലാഹുവിനെക്കുറിച്ചും ആഖിറത്തേക്കുറിച്ചും കൂടുതൽ കൂടുതൽ കേൾക്കുവാനും അറിയുവാനുമുള്ള ത്വര അദ്ദേഹത്തിന്റെ ഹൃദയത്തിൽ വളർന്നുവന്നു. മതപ്രഭാഷണവും മറ്റു ദീനിയായ സഹായങ്ങളും നടക്കുന്നിടത്തെല്ലാം രാജാവ് എത്തിച്ചേർന്നു. ഉന്നതന്മാരായ പണ്ഡിതന്മാരുടെയും സൂഫിവാര്യന്മാരുടെയും ആഗമന വാർത്ത അറിഞ്ഞാലുടൻ അവരുടെ അടുത്ത് ഓടിയെത്തുകയും അവരിൽനിന്ന് വിജ്ഞാനം നുകരുകയും ചെയ്യുന്ന പതിവ് രാജാവ് തുടർന്നുകൊണ്ടിരുന്നു ...
തിരുമേനി, നമ്മുടെ രാജ്യത്ത് മഹാനായ ഒരു സൂഫിവര്യൻ എത്തിച്ചേർന്നിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ നാടിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ എത്തിച്ചേരുന്നു ...
അന്നൊരിക്കൽ ഒരു ഭടൻ വന്ന് രാജാവിനെ ഉണർത്തിച്ചതാണ് ഈ വിവരം...
സൂഫിവാര്യനോ ... എങ്കിൽ അദ്ദേഹത്തിന്റെ പ്രഭാഷണം നമുക്കൊന്ന് കേൾക്കണം ...
അന്നുതന്നെ പ്രഭാഷണം കേൾക്കാൻ രാജാവ് പോവാൻ സന്നദ്ധനായി ...
സാധാരണക്കാരുടെ യാത്രപോലെ അല്ലല്ലോ, മഹാരാജാവല്ലേ ... എങ്ങോട്ട് പുറപ്പെടുകയാണെങ്കിലും കൂടെ കുറെ സൈന്യങ്ങളും പരിവാരങ്ങളും ഉണ്ടാകും...
ഉപദേശം കേൾക്കാൻ പോവുകയാണെന്ന് വെച്ച് അതില്ലാതാക്കാൻ പറ്റുമോ ...?
അങ്ങിനെ പരിവാരങ്ങളോടുകൂടിത്തന്നെയാണ് രാജാവ് പ്രഭാഷണ സ്ഥലത്തേക്ക് പുറപ്പെട്ടത്.
മഹാനായ സൂഫിവാര്യൻ കേവലം കുമിളപോലെയുള്ള നശ്വരമായ ഐഹിക സുഖഭോഗങ്ങളുടെ പുറകെ പോകുന്നതിലുള്ള ബുദ്ധിശൂന്യതയെ കുറിച്ച് വളരെ സമർത്ഥമായി പ്രതിപാതിക്കുകയായിരുന്നു ... ജനങ്ങളെല്ലാം സൂഫിവാര്യന്റെ പ്രഭാഷണത്തിൽ മുഴുകി ഇരിക്കുകയാണ്... ചിലരുടെ കവിളുകളിലൂടെ കണ്ണുനീർ തന്നെ ചാലിട്ടൊഴുകുന്നുണ്ട്...
പെട്ടെന്നാണ് അധികം അകലെ നിന്നല്ലാതെ ഒരാരവം കേട്ടത്... കുതിരക്കുളമ്പടി ശബ്ദം, പൊടിപടലങ്ങൾ ആകാശം മുട്ടെ ഉയരുന്നു...
ജനങ്ങളിൽ ബഹുഭൂരിഭാഗവും അങ്ങോട്ടുതിരിഞ്ഞു നോക്കി. നിമിഷങ്ങൾക്കകം ആ സംഘം അവിടെയെത്തി... രാജാവും പരിവാരങ്ങളുമായിരുന്നു അത്...
രാജാവിന്റെ ആഗമന വാർത്തയറിഞ്ഞപ്പോൾ ജനങ്ങളെല്ലാം ചിതറി ... തങ്ങൾ മഹത്തായ ദീനിന്റെ മജ്‌ലിസിൽ ആണെന്നുള്ള വാർത്തപോലും അവരിൽ നിന്നുചോർന്നുപോയി ... അവരെല്ലാം രാജസന്നിതത്തിലേക്കോടി... ആ കാൽ തൊട്ടുവന്ദിച്ചു ...രാജാവിന്ന് വരവേൽപ്പ് നൽകി...
കേവലം സർവ്വ സാധാരണമായ ഈ ആചാരം, പ്രജകളെ അടക്കി ഭരിക്കുന്ന രാജാവ് ഭയത്തിൽ നിന്നുടലെടുത്ത ആദരവ് പ്രകടിപ്പിക്കുന്ന ജനങ്ങൾ. ഐഹിക പരിത്യാഗിയായ ആ സൂഫിവര്യനു ജനങ്ങളുടെ ഈ പരാക്രമങ്ങൾ കണ്ട് കലിയിളകി ...
സാധാരണ ഗതിയിൽ കോപം എന്ന വികാരത്തിന് അടിമപ്പെടുന്നവരല്ല സൂഫിവാര്യന്മാർ... എന്നാൽ ദീനിന്റെ കാര്യത്തിൽ അവർക്ക് കോപം വരും. ഇവിടെയതാണ് സംഭവിച്ചത്...
അല്ലാഹുവിനെ കുറിച്ചും അവന്റെ ദീനിനെ കുറിച്ചും വിശദീകരിക്കുന്ന, മഹത്തായൊരു സദസ്സിനെ അവഗണിച്ചുകൊണ്ട് കേവലം ഒരു മനുഷ്യന്റെ ആഗമനത്തിന് വരവേൽക്കുക...
മനുഷ്യൻ മനുഷ്യനെ വന്ദിക്കുക... അതും ആവശ്യത്തിലധികം... അതിന്ന് ദീൻകാര്യം പോലും വിസ്മരിക്കുക ...പിന്നെയെങ്ങിനെ സൂഫിവര്യന് കോപം വരാതിരിക്കും ...
ജനങ്ങളെല്ലാം തെല്ല് ശാന്തമായപ്പോൾ ആ മഹാൻ ഇപ്രകാശം ആക്രോശിച്ചു ...
കേവലം ഒരു മനുഷ്യനായ ഇബ്രാഹിമിനെ നിങ്ങൾ എന്തിനാണ് ഇത്രയധികം ബഹിമാനിക്കുന്നത് ... അതിനുവേണ്ടി ദീനിന്റെ സദസ്സ്‌പോലും നിങ്ങൾ അവഗണിച്ചു ...
ഇത് ഒരിക്കലും നല്ലതല്ല. നിങ്ങൾ എന്താണ് വിചാരിക്കുന്നത്. ഇബ്‌റാഹിം ഭൗതിക രാഷ്ട്രത്തിലെ ഒരു ചക്രവർത്തി തന്നെ സമ്മതിച്ചു ... പക്ഷെ, ചക്രവർത്തികളുടെ ചക്രവർത്തിയായ രാജാധിരാജനായ അള്ളാഹുവിനെ നിങ്ങളൊരിക്കലും മറന്നുപോകരുത് ...
അവന്റെയടുക്കൽ രാജാവായ ഇബ്രാഹിമും പ്രജകളായ നിങ്ങളും സമന്മാരാണ്. ഒരുപക്ഷേ, ഇബ്രാഹിമിനേക്കാൾ അല്ലാഹുവിന് പ്രിയങ്കരൻ നിങ്ങളായിരിക്കാം... അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ കല്പനകൾക്കനുസൃതമായി ജീവിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ പാരത്രിക വിജയം കൈവരിക്കാനാകുകയുള്ളൂ ...
എന്നാൽ ഇബ്രാഹിം അവന്റെ നാഥനെ തൊട്ട്സ്മരിക്കുന്നില്ല. അല്ലാഹുവിന്റെ ആജ്ഞകൾ വിവരിക്കുന്നില്ല. ഭൗതിക സുഖഭോഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ് ഇബ്രാഹിമിന്റെ ജീവിതം. എത്ര നിരപരാധികളുടെ രക്തം ചിന്തിയാണ് രാജാവ് ഈ സാമ്രാജ്യം പടുത്തുയർത്തിയത്...
അല്ലാഹുവിനെ വിസ്മരിച്ചുകൊണ്ട്, അവന്റെ കല്പനകളെ ധിക്കരിച്ചുകൊണ്ട് എന്തെല്ലാം കൊള്ളാരുതായ്മകളാണ് ഇബ്രാഹിം കാണിച്ചത്... നാളെ പരലോകത്ത് വെച്ചു ഇതെല്ലാം കയ്യും കെട്ടി നോക്കിനിന്നുകൊണ്ട് സമാധാനം പറയേണ്ടി വരുമെന്നുള്ള കാര്യം നിങ്ങളുടെ രാജാവ് ഓർക്കുന്നുണ്ടോ ... ഇല്ല ...ഒരിക്കലുമില്ല ... ഭൗതികത്വത്തിന്റെ മായികലഹരിയിൽ അയാൾ അത്രകണ്ട് മതിമറന്നിരിക്കുകയാണ് ...
സൂഫിവര്യന്റെ പ്രസംഗം തുടരുകയാണ്. ജനങ്ങൾ മിഴിച്ചുനോക്കുന്നു ...
ഇതെന്തു കഥ ... ഈ പണ്ഡിതന്റെ ശിരസ്സ്മുറിഞ്ഞുവീഴാറായി ... അവരെല്ലാം അനുമാനിച്ചു...