Wednesday - 22 April, 2026 4-Dhu al-Qadah-1447

രണ്ട് യുവാക്കൾ (2)

   ആൾക്കൂട്ടം ആ ചെറുപ്പക്കാരനെ കാണാൻ തല ഉയർത്തി നോക്കി ആരാണാ ധീരൻ..? അത് സകരിയ്യാ നബി(അ) ന്റെ മകൻ യഹ് യ(അ) ആയിരുന്നു. 


 ധിക്കാരികളുടെ കോപം വർദ്ധിച്ചു. ഈസയെയും യഹ് യയെയും വെറുതെവിടില്ല. അവർ പരസ്യമായി പ്രഖ്യാപിച്ചു. ജനങ്ങളെ പ്രവാചകന്മാർക്കെതിരെ തിരിച്ചുവിടാൻ അവർ പല അടവുകൾ പ്രയോഗിച്ചു. കള്ളക്കഥകൾ പലതും പടച്ചുണ്ടാക്കി. പൊടിപ്പും തൊങ്ങലും വെച്ചു നാട്ടിലാകെ പറഞ്ഞു പരത്തി. നാടാകെ ഇളകി മറിഞ്ഞു. എതിർപ്പുകൾ, പരിഹാസം, വെല്ലുവിളികൾ അതെല്ലാം അവഗണിച്ചുകൊണ്ട് പ്രവാചകന്മാർ മതപ്രചരണം നടത്തിക്കൊണ്ടിരുന്നു...


 ഈസയും യഹ് യയും. അവർ അടുത്ത ബന്ധുക്കൾ. ഇശാഅ്, ഹന്നത്ത് അവർ സഹോദരിമാർ. ഇശാഇന്റെ മകൻ യഹ് യാ(അ). ഹന്നായുടെ മകൾ മർയം(റ). അവരുടെ മകൻ ഈസാ(അ). ഇതാണ് അവർ തമ്മിലുള്ള കുടുംബബന്ധം. അല്ലാഹുﷻവിന്റെ പ്രവാചകന്മാർ എന്ന നിലക്കുള്ള ബന്ധം വളരെ ശക്തമാണ്. 


 അവർ ഒന്നിച്ചു സഞ്ചരിക്കും. അല്ലാഹുﷻവിന്റെ പ്രീതി മാത്രമാണവരുടെ ലക്ഷ്യം. ഭൂമിയാണവരുടെ വിരിപ്പ്. ആകാശം അവരുടെ മേൽപ്പുര. ഈസാ(അ) കമ്പിളി വസ്ത്രം ധരിക്കും. 

യഹ് യ(അ) പരുക്കൻ വസ്ത്രം ധരിക്കും. തീരെ മിനുസമില്ലാത്ത രോമം കൊണ്ടുള്ള വസ്ത്രം.  


 രണ്ടാളുടെ കൈയിലും ദീനാറോ ദിർഹമോ കാണില്ല. അവരുടെ കൈവശം അടിമകളോ വേലക്കാരികളോ ഇല്ല. അന്തിയുറങ്ങാൻ ഒരിടമില്ല. രാത്രിയാവുമ്പോൾ അവർ എവിടെയാണോ എത്തിയത് അവിടെ കിടന്നുറങ്ങും.


 മിക്കപ്പോഴും യഹ് യാ(അ)ന്റെ ഭക്ഷണം മരങ്ങളുടെ ഇലയായിരിക്കും. അല്ലാഹുﷻവിന്റെ വനം. വനത്തിലെ മരം. അതിന്റെ ഇല അല്ലാഹുﷻവിന്റെ വകയാണ്. അല്ലാഹുﷻവിന്റെ അടിയന് അത് ഹലാലാണ്. അനുവദനീയം. അതുകൊണ്ട് ഇല തിന്നുന്നു...


 ആരെങ്കിലും ആഹാരം നൽകിയാൽ അത് കഴിക്കാൻ ഭയമാണ്. ഭക്ഷണം ഹലാലാണോ? ഹറാമാണോ? ആ ഭയം കാരണം പലപ്പോഴും ഭക്ഷണം ഉപേക്ഷിക്കും. 


 പിതാവ് സകരിയ്യ (അ) അല്ലാഹുﷻവിന്റെ പ്രവാചകനാണ്. ജനങ്ങളെ ഉപദേശിക്കും. ഉപദേശം കേൾക്കാൻ വന്നുകൂടുന്നവർക്കിടയിൽ യഹ് യ (അ) പോയിരിക്കും. 


 ഒരിക്കൽ പിതാവ് ഇങ്ങനെ ഉപദേശിച്ചു: "അല്ലാഹു ﷻ സ്വർഗ്ഗവും നരകവും സൃഷ്ടിച്ചു. അല്ലാഹുﷻവിന്റെ സജ്ജനങ്ങൾക്കാണ് സ്വർഗ്ഗം. പാപികൾക്കാണ് നരകം. നരകശിക്ഷയെ ഭയപ്പെട്ടുകൊള്ളുക. എങ്ങനെ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാം? ജനങ്ങളെ... ചെയ്തുപോയ പാപങ്ങളെക്കുറിച്ചോർത്തു കരയുക. കരഞ്ഞു പ്രാർത്ഥിക്കുക. കരഞ്ഞു പശ്ചാത്തപിക്കുക. കണ്ണീര് കൊണ്ടല്ലാതെ രക്ഷയില്ലെന്ന് മനസ്സിലാക്കിക്കൊള്ളുക."


 യഹ് യ(അ) അത് കേട്ടു തേങ്ങിത്തേങ്ങിക്കരഞ്ഞു. പിന്നെ കരച്ചിലിന് ശമനമില്ല. 

പിതാവിന്റെ ഉപദേശം മറക്കാനാവുന്നില്ല. കണ്ണീർകണങ്ങൾ നിയന്ത്രിക്കാനാവുന്നില്ല. കവിളുകളിൽ കണ്ണീർചാലുകൾ. അവ അടയാളം സൃഷ്ടിച്ചു. മനോഹരമായ കവിളുകളിൽ കണ്ണീരൊഴുകിയ ചാലുകൾ കാണാമായിരുന്നു...