ശക്തമായ ഇടിയും മഴയും. എപ്പോഴും എന്തും സംഭവിക്കാം. പേടിച്ചു വിറയ്ക്കുന്ന മനുഷ്യൻ. ഏതു യുക്തിവാദിയും ഒരു നിമിഷം സൃഷ്ടാവിനെ ഓർത്തുപോകുന്ന നിമിഷം. കാലാവസ്ഥ തെളിയുന്നതോടെ കഥകളെല്ലാം മറക്കുന്നു...
പല മനുഷ്യരുടെയും ഉദാഹരണമാണിത്. പ്രതിസന്ധിയുടെ തീചൂളയിൽ മാത്രം റബ്ബിനെ സ്മരിക്കുക. പിന്നീട് ധിക്കാരം പ്രവർത്തിക്കുക. ഇത്തരക്കാർ എന്നും ലോകത്തുണ്ടായിട്ടുണ്ട്. ആധുനിക സുനാമിയും കത്രീനയും നാം കണ്ടു. എല്ലാം അല്ലാഹുﷻവിന്റെ പരീക്ഷണങ്ങൾ. എന്നിട്ടും സൃഷ്ടി സൃഷ്ടാവിനെ അറിയുന്നില്ല. അവൻ ജീവിതമില്ലാത്ത ജീവനായി മാറുന്നു...
അല്ലാഹുﷻവിന്റെ ദൂതൻ സ്വാലിഹ് നബി (അ). തന്റെ പ്രബോധന ബാധ്യത നിറവേറ്റി. പക്ഷെ ശത്രുക്കൾ അതുൾക്കൊണ്ടില്ലെന്ന് മാത്രമല്ല ധിക്കാരം കാണിക്കുകയും ചെയ്തു. ദൈവദൂതന്റെ മുന്നറിയിപ്പ് അവർ തട്ടിമാറ്റി. അവസാനം സർവശക്തൻ അവരെ നാമാവശേഷമാക്കി...
സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു സ്വാലിഹ് (അ).
ധിക്കാരികളായ നേതാക്കന്മാർ പ്രവാചകന്റെ ഉപദേശങ്ങൾ അവഗണിച്ചു തള്ളി. പാറകൾ നിറഞ്ഞ മലയുടെ അന്തർഭാഗത്ത് നിന്ന് വലിയ ഒരൊട്ടകത്തെ പുറത്ത് കൊണ്ടുവരണമെന്ന് അവർ ശഠിച്ചു. അവാസാനം അതും സംഭവിച്ചു...
ഒട്ടകവും കുട്ടിയും അവർക്കിടയിൽ മേഞ്ഞു നടന്നു. അവർ പാൽ കറന്നു കുടിച്ചു. ഇത് അല്ലാഹുﷻവിന്റെ ഒട്ടകമാണ് ഉപദ്രവിക്കരുത് സ്വാലിഹ് (അ) മുന്നറിയിപ്പ് നൽകി. അവരത് അവഗണിച്ചു തള്ളി. ഒട്ടകത്തിന്റെ നെറ്റിയിൽ അസ്ത്രം തറച്ചു. കാലുകൾ വെട്ടിവീഴ്ത്തി. ഒട്ടകത്തെ കൊന്നു മാംസം കഴിച്ചു. ധിക്കാരികൾ ശിക്ഷ കൊണ്ടുവരാൻ ധൃതികൂട്ടി. മൂന്നു നാളുകൾ സുഖവാസം കൊള്ളുക. നാലാം നാൾ നിങ്ങൾക്കത് നേരിൽ കാണാം...
നാലാം നാൾ ലോകം നടുങ്ങിയ നാൾ. അന്നത്തെ സംഭവങ്ങൾ എക്കാലത്തെയും ധിക്കാരികൾ മനസ്സിലാക്കേണ്ടതാണ്. നാം ധിക്കാരികളാവരുത്. വിനയാന്വിതരും അനുസരണാ ശീലമുള്ളവരുമാവണം. സ്വാലിഹ് (അ)മാതൃകയായി. നമ്മുടെ മുമ്പിലുണ്ട്. വായിച്ചറിയുക. പാഠം ഉൾക്കൊള്ളുക അല്ലാഹുﷻ അനുഗ്രഹിക്കട്ടെ, ആമീൻ..!
ഖുർആൻ പറഞ്ഞു തന്ന ഈ സംഭവ കഥ നമുക്ക് ഗുണപാഠമാകണം. വായിച്ചറിയുക. പാഠം ഉൾക്കൊളളുക. ഈ സംഭവ കഥ നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നു...
അല്ലാഹുﷻ ഇതൊരു സ്വാലിഹായ സൽകർമ്മമായി സ്വീകരിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ...