ഇപ്പോൾ സ്വാലിഹ് നബി (അ) നോടൊപ്പം ചെറിയൊരു സംഘമുണ്ട്. അവരെ ഒന്നിച്ചു നിർത്തി അവർക്കിടയിൽ സാഹോദര്യം വളർത്തിയെടുത്തു. അവർക്ക് സദുപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. എല്ലാ ദിവസവും അവരെ കാണും. ഉപദേശിക്കും. അവരുടെ വിശ്വാസം ദൃഢമായിത്തീർന്നു...
ഒട്ടകത്തെ കാണുമ്പോൾ അവർ പ്രതാപശാലിയായ അല്ലാഹുﷻവിനെ ഓർക്കും. വിശ്വസിക്കാത്തവർ അവരെ ശത്രുക്കളായിക്കണ്ടു. ശത്രുതയോടെ നോക്കി. പകയോടെ സംസാരിച്ചു. സ്വാലിഹ് കള്ളം പറയുന്നു. അവൻ മാരണക്കാരനാണ്. സാമൂഹിക വിരുദ്ധർ ഒച്ചവെച്ചു സംസാരിച്ചു...
"നിങ്ങൾ പറയുന്നത് ശരിയല്ല. സ്വാലിഹ് (അ) അല്ലാഹുﷻവിന്റെ പ്രവാചകനാകുന്നു. അക്കാര്യം നിങ്ങൾ അംഗീകരിക്കണം." വിശ്വാസികൾ ഉപദേശിച്ചു.
"ഇല്ല ഞങ്ങൾ വിശ്വസിക്കില്ല. നിങ്ങൾ പറയുന്നത് വ്യാജമാണ്."
"അല്ലാഹുﷻവിന്റെ ദൃഷ്ടാന്തം നിങ്ങൾ കാണുന്നില്ലേ? അല്ലാഹുﷻവിന്റെ ഒട്ടകം അത് നിങ്ങളുടെ മുമ്പിലൂടെയല്ലേ നടന്നു പോവുന്നത്? എന്നിട്ടും നിങ്ങൾക്കെന്താണ് വിശ്വാസം വരാത്തത്..?"
ഉത്തരം മുട്ടിയപ്പോൾ ഒച്ചവെക്കാൻ തുടങ്ങി. വിശ്വാസികൾ മിണ്ടാതിരുന്നില്ല. വലിയ വാദപ്രതിവാദമായി ശബ്ദമുയർന്നു. വാക്കുകൾ കത്തിക്കയറി. സ്വാലിഹ് (അ) വിശ്വസിക്കാത്തവരോട് ശാന്തമായി ഇങ്ങനെ ഉപദേശിച്ചു:
"ജനങ്ങളേ നിങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന റബ്ബിനെ ഓർക്കുക. നിങ്ങളൊരുപാട് പാപങ്ങൾ ചെയ്തുകൂട്ടിയിട്ടുണ്ട്. അല്ലാഹുﷻവിനോട് മാപ്പ് അപേക്ഷിക്കുക. അവൻ പൊറുത്തുതരും. ഈ ലോകത്തും പരലോകത്തും. നിങ്ങൾക്ക് ധാരാളം നന്മകൾ കൈവരും." എത്ര ഹൃദയസ്പർശിയായ ഉപദേശം...
വിശുദ്ധ ഖുർആൻ ഈ രംഗം ഇങ്ങനെ അവതരിപ്പിക്കുന്നു.
"സമൂദ് ഗോത്രത്തിന്റെ അടുക്കലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെ നാം അയക്കുകയുണ്ടായി. നിങ്ങൾ അല്ലാഹുﷻവിനെ ആരാധിക്കുവീൻ എന്ന് (പറഞ്ഞുകൊണ്ട്). അപ്പോഴതാ അവർ അന്യോന്യം വഴക്കടിച്ചുകൊണ്ടിരിക്കുന്ന രണ്ട് വിഭാഗമായി." (27:45)
വിശ്വസിച്ചവരും വിശ്വസിക്കാത്തവരും തമ്മിൽ ശിക്ഷയുടെ കാര്യത്തിലും തർക്കമുണ്ടായി. "സ്വാലിഹിന്റെ മാർഗ്ഗം സ്വീകരിച്ചില്ലെങ്കിൽ ശിക്ഷ വരുമോ? അങ്ങനെയാണല്ലോ നിങ്ങൾ പറയുന്നത്. ഞങ്ങൾ ആ മാർഗ്ഗം സ്വീകരിക്കാൻ തയ്യാറില്ല. ശിക്ഷ വരട്ടെ ഞങ്ങളൊന്നു കാണട്ടെ." വിശ്വസിക്കാത്തവരുടെ വെല്ലുവിളി...
"ഞങ്ങളോട് തർക്കിച്ചിട്ട് കാര്യമില്ല. ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ. സ്വാലിഹ് (അ) അല്ലാഹുﷻവിന്റെ ദൂതനാണെന്ന് നിങ്ങൾക്ക് മനസ്സിലാവും. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കൂ രക്ഷപ്പെടൂ." സത്യവിശ്വാസികളുടെ മനോവേദനയോടെയുള്ള ഉപദേശം ധിക്കാരികൾ ചെവിക്കൊണ്ടില്ല...
"നിങ്ങൾ പറയുന്ന ശിക്ഷ വരാത്തതെന്ത്? എന്താണിത്ര താമസം? കൊണ്ടുവരൂ." ധിക്കാരികൾ ശിക്ഷക്ക് ധൃതികൂട്ടി. അപ്പോൾ സ്വാലിഹ് (അ)അവരെ ഉപദേശിച്ചു. "ജനങ്ങളേ നിങ്ങൾ ശിക്ഷക്ക് ധൃതികൂട്ടുകയാണോ? കഷ്ടം. നിങ്ങൾ നന്മയിലേക്കു വരാനാണ് ധൃതികൂട്ടേണ്ടത്. അറിയുക അല്ലാഹുﷻധാരാളം പൊറുക്കുന്നവനാണ്. പശ്ചാത്തപിച്ചു മടങ്ങൂ. അല്ലാഹുﷻപൊറുത്തുതരും. സന്മാർഗത്തിലേക്ക് വരൂ. ശിക്ഷക്ക് ധൃതി കൂട്ടരുത്."
"നീ പറയുന്ന മാർഗത്തിലേക്ക് ഞങ്ങളില്ല ശിക്ഷ കൊണ്ടു വന്നാട്ടെ."
വിശുദ്ധ ഖുർആൻ പറയുന്നു:
"(സ്വാലിഹ് (അ) ) പറഞ്ഞു: "എന്റെ ജനങ്ങളേ! നിങ്ങൾ നന്മയുടെ മുമ്പായി തിന്മക്ക് ധൃതി കൂട്ടുന്നതെന്താണ്?" അല്ലാഹുﷻവിനോട് നിങ്ങൾക്ക് മാപ്പിന് അപേക്ഷിച്ചുകൂടേ? നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കും." (27:46)
അവർ പറഞ്ഞു: "നിന്നെക്കൊണ്ടും നിന്റെ കൂടെയുള്ളവരെക്കൊണ്ടും ഞങ്ങൾ ശകുനപ്പിഴവിലായിരിക്കുന്നു." സ്വാലിഹ് (അ) പറഞ്ഞു: "നിങ്ങളുടെ ശകുനപ്പിഴവ് അല്ലാഹുﷻവിങ്കലത്രെ. മാത്രമല്ല. നിങ്ങൾ പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനതയാകുന്നു." (27:47)