പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ ഒരു പ്രവാചകൻ ജനനം മുതൽ പോരാട്ടം തുടങ്ങി. പ്രതിസന്ധികളെ പൂമാലയായി സ്വീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കേണ്ടിവന്നത് പ്രവാചകന്മാരാണെന്ന നബിവചനം എത്ര സത്യം...
ഭൗതിക ജീവിതം വിശ്വാസിയുടെ നരകവും അവിശ്വാസിയുടെ സ്വർഗവുമാണെന്നല്ലെ പ്രവാചക സന്ദേശം. സത്യം വിജയിക്കും. അസത്യം പരാജയപ്പെടും. അക്രമികൾക്ക് അല്ലാഹു ﷻ ദീർഘായുസ്സ് നൽകും. അക്രമം വർദ്ധിക്കും. പക്ഷെ അല്ലാഹു ﷻ അവരെ പിടികൂടിയാൽ രക്ഷപ്പെടാൻ സാധ്യമല്ല. ഫിർഔനിനും കൂട്ടർക്കും അതാണ് സംഭവിച്ചത്...
മിഹ്റാജിന്റെ രാവ്. ഏഴാകാശങ്ങളിൽ നബി ﷺ തങ്ങൾ ജിബ്രീൽ (അ) നോടൊപ്പം യാത്ര ചെയ്തു. പിന്നെ അതിന്നപ്പുറത്തേക്കും. നാലാം ആകാശത്തുവെച്ച് മൂസാനബി (അ) നെ കണ്ടു മുട്ടി. സലാം ചൊല്ലി സംഭാഷണം നടത്തി. അല്ലാഹുﷻമായുള്ള സംഭാഷണം കഴിഞ്ഞ് മടങ്ങും വഴി നാലാം ആകാശത്തുവെച്ച് മൂസാ (അ)നെ വീണ്ടും കണ്ടു...
"അല്ലാഹു ﷻ സമ്മാനമായി എന്തുതന്നു?" മൂസ (അ) ചോദിച്ചു...
" അമ്പത് നേരത്തെ നിസ്കാരം." നബി ﷺ പറഞ്ഞു.
"താങ്കളുടെ സമുദായത്തിന് അത് ബുദ്ധിമുട്ടാണ്. തിരിച്ചു പോവുക. എണ്ണം കുറച്ചുതരാൻ പറയുക." മൂസ (അ) നിർബന്ധിച്ചു...
മുഹമ്മദ് നബി ﷺ തിരിച്ചുപോയി അപേക്ഷിച്ചു. അഞ്ച് നേരത്തെ നിസ്കാരം കുറച്ചുകിട്ടി. മടങ്ങി വരും വഴി മൂസാ (അ)നെ കണ്ടു. സംസാരിച്ചു. വീണ്ടും മടക്കി അയച്ചു. ഇത് പലതവണ ആവർത്തിച്ചു. ഒടുവിൽ അഞ്ച് നേരത്തെ നിസ്കാരവുമായി ഭൂമിയിൽ വന്നു...
നിസ്കാരം നിർവ്വഹിക്കുന്നവർ മൂസാ(അ)നെ ഓർക്കുന്നു. അമ്പത് നേരത്തെ നിസ്കാരം അഞ്ച് നേരമാക്കി ചുരുക്കി കിട്ടിയത് നബി ﷺ പലതവണ അപേക്ഷിച്ചത് കൊണ്ടായിരുന്നു. അതിന്ന് നബിﷺതങ്ങളെ പ്രേരിപ്പിച്ചത് മൂസാ നബി (അ) ആകുന്നു...
ആ പ്രാവാചകനെ നാം അടുത്തറിയണം. ഇസ്‌റാഈലി സമൂഹത്തിന് അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾ കേട്ടാൽ ആരും അതിശയിച്ചുപോവും. തിരിച്ച് അവർ കാണിച്ച നന്ദികേട്! അതറിഞ്ഞാൽ ഞെട്ടിപ്പോവും. എല്ലാം വിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ വിവരക്കുന്ന ഒരപൂർവ രചന...
ദിശാബോധ നിർണയത്തിലും വിശ്വാസ സംരക്ഷണത്തിലും ഖുർആനിക കഥകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഖുർആനിൽ വന്ന മുഴുവൻ പ്രവാചകന്മാരുടെയും കഥകൾ നാം പഠിക്കണം. പാഠമുൾക്കൊള്ളണം. അതിനുള്ള ഈ ശ്രമങ്ങൾ അല്ലാഹു ﷻ വിജയിപ്പിക്കട്ടെ....
ആമീൻ യാ റബ്ബൽ ആലമീൻ...