മക്കയിലെ ധീരനായ ചെറുപ്പക്കാരനാണ് ഹംസ. അബ്ദുൽ മുത്വലിബിന്റെ മകൻ. അബൂത്വാലിബിന്റെയും അബ്ദുല്ലയുടെയും സഹോദരൻ...
ഇടക്കിടെ നായാട്ടിനു പോകും.
ധീരനായ യോദ്ധാവും നായാട്ടുകാരനും. ഒരു ദിവസം നായാട്ടിനുപോയി. വൈകുന്നേരം മടങ്ങിവരികയാണ്. വഴിയിൽ വച്ച് ഒരു പരിചാരികയെ കണ്ടു. അവരുടെ മുഖം ദുഃഖംകൊണ്ടു വാടിയിരുന്നു. ഹംസ അവരുടെ മുഖത്തേക്കു നോക്കി. എന്തുപറ്റി എന്ന അർത്ഥത്തിൽ...
പരിചാരിക ദുഃഖം കലർന്ന സ്വരത്തിൽ പറഞ്ഞു: “താങ്കൾ ധീരനാണ്, യോദ്ധാവാണ്. എന്നിട്ടെന്തു കാര്യം..?”
“എന്താ കാര്യം?” - ഹംസ ചോദിച്ചു.
“താങ്കളുടെ സഹോദരപുത്രനല്ലേ മുഹമ്മദ്..? അബൂജഹ്ൽ ഇന്ന് എന്തൊക്കെയാണു ചെയ്തുകൂട്ടിയത്...” ഹംസ ഒന്നു ഞെട്ടി..!!
മക്കയിലെ സംഭവങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്. സഹോദരപുത്രന്റെ വാക്കുകൾ കേട്ടിട്ടുണ്ട്. അതൊക്കെ ശരിയല്ലേ എന്നു തോന്നിയിട്ടുമുണ്ട്. പക്ഷേ, അതിൽ ചേർന്നിട്ടില്ല... “അബൂജഹ്ൽ എന്തു ചെയ്തു..?”
“വല്ലാതെ ചീത്ത പറഞ്ഞു. ആക്ഷേപിച്ചു. പിന്നെ തലയിൽ മണ്ണുവാരിയിട്ടു. താങ്കൾ അതു കാണണമായിരുന്നു...”
“നീ കണ്ടോ..?”
“ഞാൻ കണ്ടു. എനിക്കു വലിയ ദുഃഖം തോന്നി. ഞാനൊരു അബലയല്ലേ, കണ്ടു സഹിക്കാനല്ലേ കഴിയൂ..!”
ഹംസയുടെ മുഖത്തേക്കു കോപം ഇരച്ചുകയറി. ഈ ധിക്കാരം പൊറുപ്പിച്ചുകൂടാ. തന്റെ സഹോദരപുത്രന്റെ തലയിൽ മണ്ണുവാരിയിടാൻ ഇവന് എന്തധികാരം..?
കയ്യിൽ അമ്പും വില്ലുമാണ്. നേരെ കഅ്ബയുടെ അടുത്തേക്കു കുതിച്ചു. പ്രമുഖന്മാർ പലരും ഇരിക്കുന്നു...
“അബുൽഹകം.” ഇടിവെട്ടുംപോലൊരു വിളി.
“നീയെന്റെ സഹോദരപുത്രനെ ആക്രമിച്ചുവല്ലേ..?” വില്ലുകൊണ്ടുതന്നെ കിട്ടി ഒരടി.
“അബുൽഹകം... നീയെന്തിന് എന്റെ സഹോദര പുത്രനെ ആകമിച്ചു. ഏകനായ അല്ലാഹുﷻവിലേക്കു ജനങ്ങളെ ക്ഷണിച്ചതിനാണോ? മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നു പ്രഖ്യാപിച്ചതിനോ? എന്തൊരു തെറ്റിനാണു നീ മുഹമ്മദിനെ ആക്രമിച്ചത്..?
അബുൽഹകം... എന്നാൽ ഇതാ കേട്ടോളൂ... അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും അവനു യാതൊരു പങ്കുകാരുമില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു..!!”
ഖുറയ്ശി പ്രമുഖന്മാർ ഞെട്ടിപ്പോയി.
എന്തൊരു പ്രഖ്യാപനം..!
ഹംസയെ ആക്രമിക്കാൻ ചിലർ ചാടിയെണീറ്റു. അബൂജഹ്ൽ അവരെ തടഞ്ഞു. “ഞാൻ ഹംസയുടെ സഹോദരനെ ആക്രമിച്ചത് ശരിയാണ്. അതിലുള്ള രോഷം കൊണ്ടാണ് എന്നെ അടിച്ചത്. സാരമില്ല. ഹംസയുടെ കോപം ഒന്നടങ്ങട്ടെ...”
ഹംസയെ ആക്രമിച്ചാൽ, അതൊരു ആഭ്യന്തര കലഹമായി മാറുമെന്ന് അബൂജഹ്ലിനറിയാം. അങ്ങനെ സംഭവിച്ചാൽ അതു മുഹമ്മദിനു സഹായമാകും. അതൊഴിവാക്കണം...
ഹംസ നേരെ പ്രവാചകന്റെ സമീപത്തെത്തി. താൻ ഇസ്ലാം മതം സ്വീകരിച്ച കാര്യം അറിയിച്ചു. ദാറുൽ അർഖമിൽ സന്തോഷം...
ഹംസ(റ)വിന്റെ സ്നേഹിതനാണ് ഉമർ(റ). ഉമർ(റ) നേരത്തെ ഇസ്ലാമിന്റെ ശത്രുവായിരുന്നു. ജാഹിലിയ്യാ കാലത്ത് എഴുത്തും വായനയും ശീലിച്ചവർ വളരെ കുറവായിരുന്നു. അക്കാലത്ത് എഴുതാനും വായിക്കാനും പഠിച്ച ആളായിരുന്നു ഉമർ(റ). അതികായനും ധീരനും. ഇസ്ലാമിന്റെ ശത്രുക്കൾ വട്ടംകൂടിയിരുന്നു ചർച്ച നടത്തി...
ഇസ്ലാംമതം തുടച്ചുനീക്കാൻ ഒറ്റ മാർഗമേയള്ളൂ. മുഹമ്മദിനെ വധിക്കുക. അനന്തരഫലങ്ങൾ ഇപ്പോൾ നോക്കേണ്ട. കാര്യം നടക്കട്ടെ. ആർക്കാണ് അവനെ വധിക്കാൻ കഴിയുക..?
ആളുകൾ പരസ്പരം നോക്കി. ആരും മുന്നോട്ടു വരുന്നില്ല. കരുത്തനായ ഉമറിനു സഹിക്കാനായില്ല. ചാടിയെണീറ്റു വിളി
ച്ചുപറഞ്ഞു: “ഞാൻ മുഹമ്മദിനെ വധിക്കും” ഊരിയ വാളുമായി ഉടനെ പുറപ്പെട്ടു...
വഴിയിൽ വച്ചു സ്നേഹിതനെ കണ്ടുമുട്ടി. നഈം ബ്നു അബ്ദില്ല.
“ഉമർ..! താങ്കൾ എങ്ങോട്ടാണ്..?” നഈം ചോദിച്ചു.
“പുതിയ മതവുമായി വന്ന മുഹമ്മദിനെ വധിക്കാൻ പോകുകയാണ്” ധീരമായ മറുപടി.
“മുഹമ്മദിനെ വധിക്കുന്നതിനുമുമ്പ് ഒരു കാര്യം ചെയ്യണം.” - നഈം പറഞ്ഞു.
“അതെന്താ ... പറയൂ” - ഉമർ
“താങ്കളുടെ കുടുംബത്തെ ശരിയാക്കണം.”
“കുടുംബത്തിലെന്താണു കുഴപ്പം..?”
“താങ്കളുടെ സഹോദരി ഫാത്വിമയും ഭർത്താവ് സഈദും മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു.”
“എങ്കിൽ അവരെ ആദ്യം കാണാം.” - ഉമർ ഓടി...