അബൂസുഫ്യാന്റെ മകളാണ് ഉമ്മുഹബീബ (റ). ആദ്യകാലത്തുതന്നെ ഇസ്ലാംമതം സ്വീകരിച്ചു. വളരെയധികം മർദ്ദനങ്ങൾ സഹിച്ചു. സ്വദേശത്തു ജീവിതം തന്നെ ദുസ്സഹമായി. മക്ക വിട്ടുപോയി. അബ്സീനിയായിൽ ജീവിച്ചു. പലവിധ കഷ്ടപ്പാടുകൾ സഹിച്ചു. വിധവയായി ജീവിച്ചു. ഒടുവിൽ മദീനയിലെത്തി.
ഉമ്മുഹബീബ(റ)യുടെ കരളലിയിപ്പിക്കുന്ന കഥ പ്രവാചകനെ (ﷺ) ദുഃഖിപ്പിച്ചു. അവർക്കാശ്വാസം നൽകാൻ തീരുമാനിച്ചു. പ്രവാചകരുടെ (ﷺ) പത്നിപദം നൽകി ഉമ്മുഹബീബ(റ)യെ ആദരിച്ചു.
അവർ വിശ്വാസികളുടെ മാതാവായി.
തന്റെ മകൾ ഉമ്മുഹബീബ(റ)യെ അബൂസുഫ്യാൻ ഓർമിച്ചു. മകളെ ചെന്നു കാണാം, എന്നിട്ടു പ്രവാചകനെയും (ﷺ) കാണാം. കാര്യം നടക്കും...
അബൂസുഫ്യാൻ മദീനയിലെത്തി. മകളുടെ വീട്ടിൽ ചെന്നു കയറി. വളരെക്കാലത്തിനുശേഷം പിതാവിനെ കാണുകയാണ്.
“മോളേ...” ബാപ്പയുടെ സ്നേഹം നിറഞ്ഞ വിളി. ഇസ്ലാംമതം സ്വീകരിച്ച കാലത്ത് കണ്ണിൽ ചോരയില്ലാതെ പെരുമാറിയ ബാപ്പ. ഇന്ന് ആളാകെ മാറിപ്പോയി. മുഖത്ത് അന്നത്തെ ക്രൂരതയൊന്നുമില്ല. ഒരുതരം നിസ്സഹായത...
“എന്തുണ്ട് ബാപ്പാ വിശേഷം..?”
“കാര്യങ്ങളെല്ലാം വലിയ വിഷമത്തിലാണ്. ഞാൻ മുഹമ്മദിനെ (ﷺ) കാണാൻ വന്നതാണ്.”
നബി ﷺ തങ്ങളുടെ വിരിപ്പ് ഇരിപ്പിടത്തിൽ നിവർത്തിയിട്ടിരുന്നു. അബൂസുഫ്യാൻ അതിൽ ഇരിക്കാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് ഉമ്മുഹബീബ (റ) ആ വിരിപ്പു മാറ്റിക്കളഞ്ഞു..!
“എന്തു മര്യാദകേടാണു കുട്ടീ നീ കാണിച്ചത്. ബാപ്പ ഇരിക്കാൻ പോകുമ്പോൾ മോൾ വിരിപ്പു മടക്കിക്കളയുകയോ..?" അബൂസുഫ്യാൻ നിരാശയും കോപവും കലർന്ന സ്വരത്തിൽ ചോദിച്ചു...
“ബാപ്പ ആ വിരിപ്പിൽ ഇരിക്കേണ്ട.” മകൾ പറഞ്ഞു.
“എന്താ കാരണം? എനിക്ക് അതിനുള്ള യോഗ്യതയില്ലേ..?”
“ഇല്ല, ഇത് അല്ലാഹുﷻവിന്റെ റസൂലിന്റെ (ﷺ) വിരിപ്പാണ്. നിങ്ങൾ ശുദ്ധിയില്ലാത്തവനാണ്. ഇതിൽ ഇരിക്കണ്ട.”
“മോളേ, അവന്റെ കൂടെ കൂടിയതോടെ നിന്റെ സ്വഭാവം ഇത്ര
മോശമായിപ്പോയല്ലോ..?”
“എന്റെ സ്വഭാവത്തിനു കുഴപ്പമൊന്നുമില്ല. ഞാൻ ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുന്നു. നിങ്ങൾ കല്ലിനെയല്ലേ ആരാധിക്കുന്നത്..?”
മോളുടെ വാക്കുകൾ ബാപ്പയെ അസ്വസ്ഥനാക്കി. മോൾ ബാപ്പയെ സ്വീകരിച്ചു. സൽക്കരിച്ചു. അബൂസുഫ്യാൻ നബി ﷺ തങ്ങളെ കണ്ടു. ഹുദയ്ബിയ്യ സന്ധി പുതുക്കണമെന്നപേക്ഷിച്ചു...
ആ വിഷയത്തെക്കുറിച്ചു വിശദമായ ഒരു ചർച്ചയ്ക്കുതന്നെ പ്രവാചകൻ ﷺ തയ്യാറായില്ല. പിന്നീട് അദ്ദേഹം അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ (റ), അലി(റ) എന്നിവരെയൊക്കെ കണ്ടുനോക്കി...
ഇത്തരം കാര്യങ്ങളിലൊക്കെ പ്രവാചകന്റെ (ﷺ) നിർദേശമനുസരിച്ചു ഞങ്ങൾ നീങ്ങും. പ്രവാചകൻ ﷺ അല്ലാഹുﷻവിന്റെ കൽപന അനുസരിച്ചു നീങ്ങും.
ചർച്ചകൾ അവസാനിച്ചു. എല്ലാം അല്ലാഹുﷻവിന്റെ കൽപന പോലെ.
എന്താണിപ്പറയുന്നത്..? അബൂസുഫ്യാൻ ചിന്താക്കുഴപ്പത്തിലായി...
അല്ലാഹു ﷻ വഹ് യ് ഇറക്കുക. ജിബ്‌രീൽ വഹ് യുമായി വരിക. ഹുദയ്ബിയ്യ സന്ധിയുടെ കാര്യത്തിൽ നിർദേശം കൊടുക്കുക. അതൊക്കെ ശരിയായിരിക്കാം എന്ന തോന്നൽ...
പെട്ടെന്നു മനസ്സു നിയന്ത്രിച്ചു. താൻ ഖുറയ്ശികളുടെ നേതാവാണ്. മനസു പതറിപ്പോകരുത്. നിരാശയോടെ മടങ്ങി. മക്കയിലെത്തി വിവരങ്ങൾ പറഞ്ഞു.
പോയ കാര്യം നേടാതെ വന്ന അബൂസുഫ്യാനെപ്പറ്റി ആളുകൾ അടക്കം പറഞ്ഞു: “ഇയാളെ എന്തിനു കൊള്ളാം..?”
വീട്ടിലെത്തിയപ്പോൾ ഭാര്യക്കു കോപം. ഹിന്ദ് നിന്നു വിറയ്ക്കുന്നു. “നേതാവാണെന്നും പറഞ്ഞു നടക്കുന്നു. കഴിവുകെട്ടവൻ, എന്റെ അടുത്തേക്ക് വന്നുപോകരുത്.”
അബൂസുഫ്യാൻ വിഷമിച്ചു. മദീനയിൽ ചെന്നപ്പോൾ മകളുടെ കളിയാക്കൽ. ബാപ്പ കല്ലിനെ ആരാധിക്കുന്നു എന്നാണവൾ പറഞ്ഞത്. ഈ കല്ലിനെ വണങ്ങിയിട്ട് എന്തു നേടാൻ? മുഹമ്മദിന്റെ ആൾക്കാരുടെ അവസ്ഥ എന്തു ഭേദം..!
അല്ലാഹു ﷻ അവരെ സഹായിക്കുന്നു. അതുകൊണ്ടു യുദ്ധങ്ങളിൽ അവർ വിജയിക്കുന്നു.
വിശുദ്ധ ഖുർആൻ അല്ലാഹുﷻവിന്റെ കലാം തന്നെ. അതു പാരായണം ചെയ്യുന്നതു കേൾക്കാൻ എന്തു രസം..!
എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് അതു സ്വയം ഉണ്ടാക്കാൻ കഴിയില്ല.
ഛെ... ഞാൻ എന്താണു ചിന്തിക്കുന്നത്? ഖുറയ്ശി നേതാവിന് ഇങ്ങനെ ചിന്തിക്കാമോ? ഹിന്ദ് ഇതെങ്ങാനുമറിഞ്ഞാൽ..! അബൂസുഫ്യാൻ പേടിച്ചുപോയി. എങ്കിലും ആ കല്ലുകളുടെ കാര്യം കഷ്ടം തന്നെ.
അതിനെ ആരാധിക്കുന്ന മനുഷ്യരുടെ കാര്യം അതിനെക്കാൾ കഷ്ടം...