Wednesday - 22 April, 2026 4-Dhu al-Qadah-1447

സനീറ(റ)യും സഫിയ(റ)യും

   സനീറ എന്ന പെൺകുട്ടി. അടുക്കളയിൽ തളച്ചിടപ്പെട്ട ജീവിതം. യജമാനന്റെ സമ്മതമില്ലാതെ പുറത്തിറങ്ങാനാവില്ല. എല്ലാ യജമാനന്മാരുടെയും സൃഷ്ടാവിനെക്കുറിച്ചു കേട്ടപ്പോൾ സനീറയുടെ ഖൽബു തുടിച്ചു.


 ഏകനായ അല്ലാഹുﷻ. മനുഷ്യരെല്ലാം അവന്റെ സൃഷ്ടികൾ. ആ നിലയിൽ എല്ലാവരും സഹോദരങ്ങൾ. സാഹോദര്യത്തിന്റെ സന്ദേശവുമായി വന്ന പ്രവാചകൻ. ആ പ്രവാചകൻ ഉരുവിടുന്ന വിശുദ്ധ ഖുർആൻ ആയത്തുകൾ. അതു കേട്ടാൽ മനുഷ്യൻ കോരിത്തരിക്കും. മനുഷ്യമനസ്സിൽ കൊടുങ്കാറ്റടിക്കും.


 എല്ലാം പറഞ്ഞുകേട്ട കാര്യങ്ങൾ. കേട്ടപ്പോൾ ആ പ്രവാചകനെ കാണാൻ മോഹം. ഉപദേശം കേൾക്കാൻ കൊതിയാകുന്നു. വിശുദ്ധ ഖുർആനിലെ ആയത്തുകൾ കേൾക്കണം. എപ്പോഴും ആ ഒരൊറ്റ ചിന്തമാത്രം.


 അടുക്കളയിൽ റൊട്ടി ചുടുമ്പോഴും ഇറച്ചി പൊരിക്കുമ്പോഴുമെല്ലാം ആ ഒരൊറ്റ ചിന്തമാത്രം. പ്രവാചകൻ അർഖമിന്റെ വീട്ടിലാണെന്നറിയാം. കാണണമെങ്കിൽ അവിടെപ്പോകണം. യജമാനന്മാരുടെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ പോകും..? പോകാതിരിക്കാൻ വയ്യ. മനസ്സു തുടിക്കുന്നു.


 ഒരുനാൾ ആരുമറിയാതെ വീട്ടിൽനിന്നിറങ്ങി ഒറ്റ നടത്തം. ആരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രവാചക സന്നിധിയിലെത്തി. പ്രവാചകനെ കണ്ടു. ആ വചനങ്ങൾ കേട്ടു. വിശുദ്ധ ഖുർആനിലെ ആയത്തുകൾ കേട്ടു. സനീറയുടെ ഖൽബ് ആടിയുലഞ്ഞു. വയ്യ... സഹിച്ചുനിൽക്കാനാവില്ല. സത്യസാക്ഷ്യം വഹിക്കാൻ ഇനി വൈകിക്കൂടാ.


 ഉടനെ പ്രഖ്യാപിച്ചു: “അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”


 സനീറ സത്യവിശ്വാസം കൊണ്ടു. ഇനിയൊരു ശക്തിക്കും സനീറയെ പിന്തിരിപ്പിക്കാനാവില്ല. “സൂക്ഷിക്കണം. വിശ്വസിച്ച കാര്യം പരസ്യമാക്കരുത്.” സമ്മതിച്ചു. തിരിച്ചുപോന്നു. ആരും കണ്ടില്ല. പിടിക്കപ്പെട്ടില്ല.


 പതിവുപോലെ ജോലികൾ തുടർന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും മോഹം. പ്രവാചക സന്നിധിയിൽ പറന്നെത്തണം. സഹിക്കുന്നില്ല. ആയത്തുകൾ കേൾക്കണം. തൗഹീദിന്റെ മഹാശക്തി തന്നെ നയിക്കുന്നു.


 വീട്ടിൽ നിന്നിറങ്ങി. വഴിയിൽ നോക്കി. ഒരാൾക്കും സംശയം നൽകാതെ നടന്നു. പ്രവാചക സന്നിധിയിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം. വിശുദ്ധ ഖുർആൻ വചനങ്ങൾ. ദിവ്യമായ അനുഭൂതി. അതിൽ ലയിച്ചിരുന്നുപോയി...

  വീണ്ടും മടക്കം...


 പിടിക്കപ്പെടാതിരിക്കാൻ സൂക്ഷിച്ചു.

പലതവണ ഇതാവർത്തിച്ചു. ആവർത്തനം ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ പിന്തുടർന്നു. പിടിയിലായി. സനീറ പിടിക്കപ്പെട്ടു.

സനീറയുടെ സത്യവിശ്വാസം ചോദ്യം ചെയ്യപ്പെട്ടു. കഠിനമായ പരീക്ഷണം.


 യജമാനന്മാർ ഉറച്ച സ്വരത്തിൽ പറഞ്ഞു: “നീ അവനെ തള്ളിപ്പറയണം. അവന്റെ ദീനിൽനിന്നു മടങ്ങണം. നിന്നെ ശിക്ഷിക്കില്ല.”


“ഞാൻ സത്യമതം സ്വീകരിച്ചു. സത്യത്തിൽനിന്നു മടക്കമില്ല. എന്നെ വെറുതെവിടൂ...”


“നിന്നെ വെറുതെവിടില്ല. നീ അവന്റെ മതത്തിൽ നിന്നു മടങ്ങുന്നതുവരെ വേദന അനുഭവിക്കും.


“എനിക്കിനിയൊരു മടക്കമില്ല.” അടിയുടെ ശബ്ദം. മുഖത്തും ശിരസ്സിലും കരങ്ങളിലും.


“മടങ്ങും എന്നു പറയൂ...”


“ലാഇലാഹ... ഇല്ലല്ലാഹ്...”


ക്രൂരന്മാരുടെ കരങ്ങൾ ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്നു. വിശ്വാസത്തിനു നേരെയുള്ള അതിക്രമം.


 മക്കാപട്ടണത്തിൽ പലവിധ വിശ്വാസക്കാരുമുണ്ട്. യഹൂദന്മാർ, മജൂസികൾ, ക്രിസ്ത്യാനികൾ, ബിംബാരാധകർ, ഒന്നിലും ചേരാത്തവർ അവർക്കൊന്നും പ്രശ്നമില്ല.


 അല്ലാഹു ﷻ അല്ലാതെ ആരാധനക്കർഹനായി മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും വിശ്വസിച്ചാൽ

മർദിക്കും...


 അബൂജഹ്ൽ വരുന്നു. ക്ഷീണിച്ചവശയായ സനീറയെ അവൻ നോക്കി. തീപാറുന്ന കണ്ണുകൾ. “നീ അവന്റെ മതത്തിൽ നിന്നു പിന്മാറുന്നുണ്ടോ..?” ഇടിവെട്ടും പോലുള്ള ശബ്ദം.


“ഇല്ല”


“ഇല്ലേ?”


“ഇല്ല”


 കൈ ആഞ്ഞുവീശി ഒറ്റ അടി. ലാ ഇലാഹ്... ഇല്ലല്ലാഹ് കറങ്ങിക്കറങ്ങി താഴെ വീണു. വിരലുകൾ കണ്ണിൽ പതിഞ്ഞു. ഇരുട്ട്! കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നു സനീറയ്ക്ക് തോന്നി. അല്ലാഹ്. അല്ലാഹ്...


 ശക്തനായ അബൂജഹ്ൽ ദുൽബലയായ ഒരു പെൺകുട്ടിയുടെ വിശ്വാസത്തിനു മുമ്പിൽ പരാജയപ്പെടുന്ന അത്ഭുതകരമായ കാഴ്ചയാണു ചരിത്രം കണ്ടത്.


 ഇതുപോലെ എത്രയെത്ര പെൺകൊടിമാർ. അബ്ദുൽ മുത്വലിബിന്റെ മകൾ സഫിയ. പ്രവാചകന്റെ കുടുംബാംഗം. തിരുമേനിയുടെ അമ്മായി...


 സഫിയ ബുദ്ധിമതിയായിരുന്നു. തന്റെ സഹോദരപുത്രന്റെ വാക്കുകളിൽ അവർക്കൊരു സംശയവും ഉണ്ടായിരുന്നില്ല. സഫിയ(റ) ഇസ്ലാം മതം സ്വീകരിച്ചു. അതോടെ കൊടിയ മർദനങ്ങളും ആരംഭിച്ചു. കുടുംബ മഹിമയൊന്നും അക്കാര്യത്തിൽ പരിഗണിക്കപ്പെട്ടില്ല.


 ശത്രുക്കളുടെ ആക്രമണം കാരണം അവർക്കു സ്വസ്ഥമായി ജീവിക്കാൻ തന്നെ പറ്റാതായി...