Wednesday - 22 April, 2026 4-Dhu al-Qadah-1447

മനംപോലെ മംഗല്യം

   അൽ അമീൻ പോയെങ്കിലും ഖദീജയുടെ മനസ്സിൽ നിന്നും ആ രൂപം മാഞ്ഞുപോയില്ല. ഖുറൈശി പ്രമുഖരായ പല യുവാക്കളും വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ചിട്ടുണ്ട്. അതെല്ലാം തള്ളിക്കളഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ചിന്ത തന്നെ ഇല്ലായിരുന്നു.


 എന്നാൽ ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ കടന്നുവന്നിരിക്കുന്നു. അൽ അമീൻ എന്ന ചെറുപ്പക്കാരന്റെ രൂപം മനസ്സിനെ തളർത്തുന്നു.


 മേഘം തണലിട്ടുകൊടുത്ത പുണ്യപുരുഷൻ. വേദഗ്രന്ഥങ്ങൾ പ്രവചിച്ച മഹാത്മാവ്. ആ മഹാത്മാവിനു സേവനമർപ്പിക്കാൻ മനസ്സു കൊതിക്കുന്നു. ജീവിതം ആ കാൽക്കൽ സമർപ്പിക്കാൻ കഴിഞ്ഞെങ്കിൽ.


 അപ്പോഴാണു നുസൈഫയുടെ വരവ്. “എന്താണു ഖദീജാ നിനക്കൊരു വല്ലായ്മ. മുഖം വിവർണമായിരിക്കുന്നു. എന്തുപറ്റി നിനക്ക്..?” കൂട്ടുകാരി ചോദിച്ചു.


“ഒന്നുമില്ലെടീ...” ഖദീജ ഒഴിഞ്ഞുമാറി.


 കൂട്ടുകാരി വിടാൻ ഭാവമില്ല. മനസ്സിലുള്ളത് ഉടനെ അറിയണം. “എന്താണെങ്കിലും പറ. പ്രശ്നം ഏതായാലും ഞാൻ പരിഹരിച്ചുതരാം.” - കൂട്ടുകാരി ഉറപ്പുനൽകി.


 “ഇതു നീ വിചാരിച്ചാൽ തീരുന്ന പ്രശ്നമല്ല.”


 നുസൈഫ വീണ്ടും നിർബന്ധിച്ചു. അവസാനം മനസ്സിലെ ചിന്തകൾ നുസൈഫയെ അറിയിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നുസൈഫ പറഞ്ഞു:


“ഞാനിതിൽ ഇടപെടാൻ പോവുകയാണ്. അൽ അമീനോടു ഞാൻ സംസാരിക്കും. സമ്മതവും വാങ്ങും. നീ നോക്കിക്കോ.”

കൂട്ടുകാരി ഇറങ്ങിക്കഴിഞ്ഞു.


“വേണ്ട... നുസൈഫാ.. കുഴപ്പമുണ്ടാക്കല്ലേ...”


 നുസൈഫ മക്കാപട്ടണത്തിൽ കറങ്ങി നടന്നപ്പോൾ വഴിയിൽ അൽഅമീനെ കണ്ടുമുട്ടി. “ഞാനൊരു കാര്യം ചോദിക്കട്ടെ. വയസ്സ് ഇത്രയുമായില്ലേ. ഇനിയൊരു വിവാഹമൊക്കെ വേണ്ടേ..?”


 “വിവാഹമോ, എനിക്കോ..? അതിനുള്ള വകയൊന്നും എന്റെ കൈവശമില്ല.”


 “വേണ്ട, നല്ല സൗന്ദര്യവും സമ്പത്തും കുലമഹിമയുമുള്ള ഒരു സ്ത്രീ താങ്കളെ വിവാഹത്തിനു ക്ഷണിക്കുന്നു. എന്നു കരുതുക. ആ ക്ഷണം താങ്കൾക്കു സ്വീകരിച്ചുകൂടേ..?”


 അൽഅമീൻ ചിന്താധീനനായി.

“ആരാണവർ..?” - അൽഅമീൻ അമ്പരപ്പോടെ ചോദിച്ചു.


“ഖദീജ”- നുസൈഫ മറുപടി നൽകി.


“ങേ... അതെങ്ങനെ നടക്കാനാണ്..?”


 “അതു നടക്കും. താങ്കളുടെ സമ്മതം കിട്ടിയാൽ മതി.”


 അൽ അമീൻ എതിരൊന്നും പറഞ്ഞില്ല. അപ്പോൾ സമ്മതം തന്നെ. നുസൈഫ സന്തോഷത്തോടെ കൂട്ടുകാരിയുടെ സമീപത്തേക്ക് ഓടി.

അൽ അമീൻ അബൂത്വാലിബിനെ കാണാൻ പോയി. കാര്യങ്ങൾ വിശദമായി സംസാരിച്ചു.


 “മോനേ... ഇതൊരനുഗ്രഹമായിട്ടാണ് എനിക്കു തോന്നുന്നത്. ഞാൻ ഖദീജയുടെ ബന്ധുക്കളുമായി സംസാരിക്കട്ടെ.” 


അൽ അമീൻ ആകെ ആശയക്കുഴപ്പത്തിലാണ്. ഖദീജയെ വിവാഹം കഴിക്കുകയോ..? അവർ മക്കയിലെ പ്രഭ്വിയാണ്, സമ്പന്ന, താനോ, ഒരു ദരിദ്രൻ. പിന്നെങ്ങനെ ഈ വിവാഹം നടക്കും..?


 ആശങ്കകൾ വേഗം നീങ്ങി. ഈ വിവാഹക്കാര്യത്തിൽ ഖദീജ വളരെ സന്തോഷവതിയാണെന്ന് അൽ അമീൻ അറിഞ്ഞു.


 അബൂത്വാലിബും ഖദീജയുടെ ബന്ധുക്കളും ചേർന്നു വിവാഹത്തിന്റെ തിയ്യതി നിശ്ചയിച്ചു. വിവാഹത്തിനു വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ചു. വേണ്ട ഒരുക്കങ്ങൾ നടന്നുകഴിഞ്ഞു. വിവാഹ സുദിനം.


 അൽ അമീൻ ബന്ധുക്കളോടും കൂട്ടുകാരോടുമൊപ്പം ഖദീജയുടെ വീട്ടിലെത്തി. വലിയ മഹർ നൽകിയാണു വിവാഹം ചെയ്തത്. വിഭവ സമൃദ്ധമായ സദ്യ. കൂട്ടുകാർ യാത്ര പറഞ്ഞിറങ്ങി. ആചാരമനുസരിച്ചു ഖദീജയുടെ വീട്ടിൽ മൂന്നു ദിവസം താമസിക്കണമല്ലോ... 


 അൽഅമീൻ എന്ന ചെറുപ്പക്കാരന് ഇരുപത്തിയഞ്ചു വയസ്സു പ്രായം. ഖദീജ(റ) എന്ന മണവാട്ടിക്കു പ്രായം നാൽപത്. ഒറ്റ നോട്ടത്തിൽ അവർ വളരെ ചെറുപ്പമായിരുന്നു. അവരുടെ

അഴകും പെരുമാറ്റവും നബി ﷺ തങ്ങളെ വല്ലാതെ ആകർഷിച്ചു.


 അൽ അമീനെ ഭർത്താവായിക്കിട്ടിയതിൽ അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. തന്റെ ശരീരവും തനിക്കുള്ള സ്വത്തും ഖദീജാബീവി ആ കാൽക്കൽ സമർപ്പിച്ചുകഴിഞ്ഞു... 


 ഖദീജ (റ) പ്രവാചകരുടെ മനം ആഹ്ലാദപൂർണമാക്കി. അതോടെ അവർ അത്യുന്നത പദവി പ്രാപിച്ചു...