Wednesday - 22 April, 2026 4-Dhu al-Qadah-1447

അനുഗ്രഹങ്ങൾ പ്രവാഹമായി (1)

   സർവശക്തനായ അല്ലാഹുﷻ ചൊരിഞ്ഞു കൊടുത്ത അളവറ്റ അനുഗ്രഹങ്ങൾ. അതിശയം ജനിപ്പിക്കുന്ന അനുഗ്രഹങ്ങൾ അങ്ങനെയൊരു കാലഘട്ടത്തിലേക്കാണ് നാം ഇനി കടന്നു ചെല്ലുന്നത്. ഇബ്റാഹീം (അ) കുടുംബത്തോടൊപ്പം പോവുകയാണ്. എല്ലാം അല്ലാഹുﷻന്റെ കൽപനപ്രകാരം... 


 ഈജിപ്തിലേക്ക് പോവാൻ അല്ലാഹുﷻ കൽപിച്ചു. പോയി. അവിടെ നിന്ന് ഹാജർ(റ) എന്ന ചെറുപ്പക്കാരിയെ ലഭിക്കേണ്ടതുണ്ട്. സാറാ ബീവി(റ)യുടെ സേവനത്തിന് വേണ്ടി രാജാവ് വിട്ടുകൊടുത്ത പെൺകുട്ടിയാണത്. ഹാജർ (റ) രാജപുത്രി തന്നെയായിരുന്നുവെന്നും പറയപ്പെട്ടിട്ടുണ്ട്...


 പിൽക്കാലത്ത് അറബ് വംശത്തിന്റെ ഉമ്മയായി മാറുന്നതവരാണ്. അനുഗ്രഹീത വനിതയാണ് ഹാജർ(റ). അവരെ ലഭിച്ചപ്പോൾ ഐശ്വര്യം കണക്കില്ലാതെ ഒഴുകി വരികയായിരുന്നു. ഫലസ്തീനിലേക്ക് പോവാൻ കൽപനയായി. അൽ അയ്മൻ എന്ന നാട്ടിലേക്കു പോവുക എന്നായിരുന്നു കൽപന. ഫലസ്തീൻ എന്ന് അറിയപ്പെട്ട സ്ഥലം. ബൈത്തുൽ മുഖദ്ദസിന്റെ നാട്...


 ഹാജർ സന്തോഷവതിയാണ്. പുതിയ സംരക്ഷകർ അവർ അല്ലാഹുﷻൽ വിശ്വസിക്കുന്നു. സർവ്വവും അവന് സമർപ്പിച്ചിരിക്കുന്നു. അസാധാരണ മനുഷ്യരാണിവർ. സാറാ(റ)ക്ക് കൊട്ടാരത്തിൽ നേരിട്ട അനുഭവം. രാജാവിന്റെ ചിന്തകൾ പോലും മാറിപ്പോയി. കൊട്ടാരത്തെയും നാടിനെയും ഞെട്ടിച്ച സംഭവം...


 ഹാജർ (റ) വല്ലാത്തൊരു ആദരവോടെ സാറാ (റ)യെ നോക്കി. ഇത് സാധാരണ സ്ത്രീയല്ല. മുഖത്തിനെന്തൊരഴക്. ശരീരവും മനസ്സും ഒരു പോല സുന്ദരം. ഹവ്വ (റ)ക്കു ശേഷം ഇത്രയും അഴകുള്ള ഒരു സ്ത്രീ ഭൂമിയിൽ ജനിച്ചിട്ടില്ല. അവരുടെ സ്വഭാവത്തിനെന്തൊരു മിനുസം! അവർക്ക് സേവനം ചെയ്യാൻ തനിക്കവസരം കിട്ടി. ഇതിൽപരം ഒരു സൗഭാഗ്യമുണ്ടോ..?


അവരുടെ ഭർത്താവ് മഹാനായ പ്രവാചകനാണ്.

لا اله الا الله ابراهيم خليل الله


ഹാജർ(റ)യുടെ മനസ്സ് അത് മന്ത്രിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുﷻന്റെ ഖലീൽ. അല്ലാഹുﷻന്റെ പ്രിയപ്പെട്ടവൻ. തനിക്കും പ്രിയപ്പെട്ടവൻ. ആ വാക്കുകൾ കേൾക്കുക. അനുസരിക്കുക. അവർക്കു വേണ്ടിയാണ് ഇനിയുള്ള ജീവിതം. ഇതാണ് ധന്യ ജീവിതം...


 ഇബ്റാഹീം (അ)നും സാറാബീവി(റ)ക്കും ഹാജറാ ബീവി(റ)യെ നന്നായി ഇഷ്ടപ്പെട്ടു. അല്ലാഹുﷻ നൽകിയ സമ്മാനമാണിത്. വിലമതിക്കാനാവാത്ത സമ്മാനം. ഊർജ്ജസ്വലയായ പെൺകുട്ടി. മിടുമിടുക്കിയായ വിദ്യാർത്ഥിനിയാണവൾ. അവൾ ഉത്സാഹത്തോടെ പഠിക്കുകയാണ്. എന്താണ് വിഷയം..? ഇബ്റാഹീം(അ)ന്റെയും സാറാ (റ)യുടെയും ജീവിതം. അതാണ് പഠന വിഷയം. അത് തന്നെയാണ് ഏറ്റവും ഉന്നതമായ പഠന വിഷയം. അതിലും വലിയൊരു പഠനമില്ല...


 അവരുടെ വിശ്വാസം. നടപടിക്രമങ്ങൾ. അതറിഞ്ഞാൽ എല്ലാമായി. ഉന്നത മൂല്യങ്ങൾ കൈവരികയായി. അവരുടെ ഉറക്കവും ഉണർച്ചയും. അവരുടെ അനക്കവും അടക്കവും. എല്ലാം കണ്ടറിയുന്നു. അനുഭവിച്ചറിയുന്നു...


 ഇബ്റാഹീം(അ)ന്റെ ശാന്ത ഗംഭീരമായ മുഖം. നാക്കിൻ തുമ്പിൽ നിന്നുതിർന്നു വീഴുന്ന വാക്കുകൾക്ക് എന്തൊരാകർഷണം. മുത്തുമണികൾ പോലെ വിലപ്പെട്ട വാക്കുകൾ. കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങി ചെല്ലുന്ന വാക്കുകൾ...