Wednesday - 22 April, 2026 4-Dhu al-Qadah-1447

വിയോഗം

   അഹങ്കാരം തൊട്ടുതീണ്ടാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ അതായിരുന്നു അബൂബക്കർ(റ). ഖിലാഫത്ത് ഏറ്റെടുത്ത ഉടനെ അക്കാര്യം അദ്ദേഹം വെട്ടിത്തുറന്ന് പറയുക തന്നെ ചെയ്തു.


 “ഞാൻ നിങ്ങളിൽ നിന്ന് ഉന്നതനല്ല. നിങ്ങളെപ്പോലെ വെറുമൊരു സാധാരണക്കാരൻ മാത്രമാണ്. എന്റെ എല്ലാ പ്രവർത്തനങ്ങളും നിങ്ങൾ സൂക്ഷ്‌മമായി പഠിക്കുക. നല്ലതാണെന്നു തോന്നിയാൽ മാത്രം എന്നെ പിൻപറ്റുക, ഞാൻ നന്മ വിട്ട് നടക്കുന്നതായി കണ്ടാൽ എന്നെ നേർവഴിക്ക് തിരിക്കുക.”


 സത്യസന്ധനും നീതിമാനും സർവ്വോപരി ധർമ്മത്തിന്റെ മാർഗ്ഗത്തിൽ ആത്മത്യാഗം ചെയ്യാൻ സന്നദ്ധനുമായിരുന്നു സിദ്ദീഖ്(റ). ജീവിതകാലത്തിന്റെ അധികപങ്കും നബിയോടൊത്തു (ﷺ) കഴിയാനുള്ള ഭാഗ്യം സിദ്ധിച്ച മഹാനുഭാവൻ. എല്ലാംകൊണ്ടും മുഅ്മിനീങ്ങൾക്ക് മാതൃകയായിരുന്നു.


 ഹിജ്റയുടെ പതിമൂന്നാം കൊല്ലം. പതിവ് പോലെ പ്രഭാതം പൊട്ടിവിടർന്നു. സിദ്ദീഖ് (റ) അന്നും തണുത്ത വെള്ളത്തിൽ കുളിച്ചു. ആ കുളിയോടുകൂടി അദ്ദേഹത്തിന് പനി ബാധിച്ചു. ആ പനി തന്റെ അന്ത്യത്തിനുള്ളതാണെന്ന് അബൂബക്കർ (റ) മുൻകൂട്ടി ഉറപ്പിച്ചതുപോലെ തോന്നി...


 അതുകൊണ്ടായിരിക്കാം ഒരു വൈദ്യനെ വിളിക്കാൻ വേണ്ടി ആരോ പറഞ്ഞപ്പോൾ എന്റെ വൈദ്യനെ ഞാൻ കണ്ടിരിക്കുന്നു എന്നദ്ദേഹം മറുപടി പറഞ്ഞത്.


 തന്റെ കാലശേഷം ഉമർ (റ) ഖലീഫയാകണം, ഏറ്റവും യോഗ്യൻ

അദ്ദേഹം തന്നെയെന്ന് അബൂബക്കർ (റ) വിശ്വസിച്ചു. പക്ഷെ, അദ്ദേഹം തന്നിഷ്ടം പ്രവർത്തിച്ചില്ല. സഹാബികളിൽ നിന്ന് പ്രമുഖരെയെല്ലാം വിളിച്ചുവരുത്തി മുശാവറ ചെയ്ത ശേഷമാണ് ഖലീഫ സ്ഥാനത്തേക്ക് ഉമർ(റ)വിന്റെ പേര് അദ്ദേഹം നിർദ്ദേശിച്ചത്.


 തനിക്കുശേഷം ഖലീഫയാകേണ്ട ഉമർ(റ)വിനോട് അദ്ദേഹം ഉപദേശിച്ചു.

 “താങ്കൾ അല്ലാഹു ﷻ വിനെ സൂക്ഷിക്കുക.” 


 മരണശയ്യയിൽ കിടക്കെ സ്വന്തം മകൾ ആയിശാബീവി(റ)യെ അദ്ദേഹം അരികിലേക്ക് വിളിച്ചു. “മോളെ, നിനക്ക് ഞാൻ തന്ന അൽപം ഭൂമിയുണ്ടല്ലൊ. അതെന്നെ തിരിച്ചേൽപ്പിക്കണം, അത് അവകാശികൾക്ക് ഞാൻ നൽകട്ടെ. നിന്റെ സഹോദരങ്ങളടക്കം എല്ലാവർക്കും.”


 ആയിഷാബീവി സന്തോഷത്തോടെ ആവശ്യം നിർവ്വഹിച്ചു. സഹധർമ്മിണി അസ്മാബീവി തന്നെ കുളിപ്പിക്കണമെന്ന് അദ്ദേഹം വസിയ്യത്ത് ചെയ്തു.


 സിദ്ദീഖ്(റ)വിന്റെ പനി മൂർഛിച്ചു. തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു.


إناللّه وإنا اليه راجعون...


 ആയിശാബീവി(റ)യുടെ വസതിയിൽ റസൂൽ തിരുമേനിﷺയുടെ ഖബറിന് തൊട്ടരികിലായി സിദ്ദീഖ്(റ)വിനെ മറവു ചെയ്തു. ഉമർ(റ)വാണ്

മയ്യിത്ത് നിസ്കാര നേതൃത്വം നിർവ്വഹിച്ചത്.


 സിദ്ദീഖ് (റ) മരിച്ച് ആറ് മാസം കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന്റെ പിതാവ് അബൂഖുഹാഫ മൃതിയടഞ്ഞത്.


 അബൂബക്കർ സിദ്ധീഖ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 അബൂബക്കർ സിദ്ധീഖ് (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】