ചെറുപ്പം മുതലേ അബൂബക്കറിന്റെ മനസ്സിൽ അന്നത്തെ സാമൂഹ്യ നീതിയോട് പ്രതിഷേധത്തിന്റെ അഗ്നി എരിയുകയായിരുന്നു. ആയിടെ
അദ്ദേഹം ഒരു പ്രസംഗം കേൾക്കാനിടയായി. ആ ജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ പ്രസംഗം, തന്റെ മനസ്സിലുളളത് അതാ മറ്റൊരാൾ പറയുന്നു...
“വിഗ്രഹങ്ങൾക്ക് മുമ്പിൽ നമിക്കുന്നവരെ, നിങ്ങൾ എന്താണ് ചെയ്യുന്നത്..? നിങ്ങളുടെ പിതാമഹൻ ഹസ്രത്ത് ഇബ്രാഹീം നബി(അ)ന്റെ
മാർഗ്ഗം നിങ്ങൾ മറന്നിരിക്കുന്നു. അദ്ദേഹത്തിന്റെ പാത പിൻപറ്റുന്നവർ
ഇന്ന് ആരുമില്ലാതായിരിക്കുന്നു. ഏക ദൈവ വിശ്വാസം നിങ്ങളിൽ നിന്നസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.
ജനങ്ങളെ ഞാൻ ഏകദൈവത്തിന്റെ മാർഗ്ഗത്തിലാണ്. അല്ലാഹു ﷻ വിന്റെ വഴിയിലാണ്. ഇസ്മായീൽ (അ)മിന്റെ മക്കളിൽനിന്നുമുളള ഒരു പ്രവാചകന്റെ വരവിനുവേണ്ടി വേഴാമ്പൽ പക്ഷി വെള്ളത്തിനെന്നപോലെ ദാഹവുമായി ഞാൻ കാത്തിരിക്കുകയാണ്.”
സൈദ്ബ്നുഅംറ് എന്നവരായിരുന്നു ആ പ്രസംഗകൻ. കഅബാ ശരീഫിന്റെ സമീപം വെച്ചാണ് അദ്ദേഹം പ്രസംഗിക്കുന്നത്. ആ പ്രസംഗം കേട്ടതു മുതൽ അബൂബക്കർ(റ)വിന്റെ ഹൃദയത്തിൽ അല്ലാഹു ﷻ എന്ന ചിന്തമാത്രം തത്തിക്കളിച്ചു. സൈദുബ്നു അംറ് പറഞ്ഞ ആ പ്രവാചകനെ കാണാൻ അദ്ദേഹത്തിന് തിടുക്കമായി. പ്രവാചകന്റെ ആഗമനം അടുത്തിരിക്കുന്നുവത്രെ. ആരായിരിക്കും ആ പ്രവാചകൻ..!!
മക്കയിലെ നല്ല മനുഷ്യരെല്ലാം അദ്ദേഹത്തിന്റെ മനോമുകരത്തിൽ
മിന്നിമറഞ്ഞു. കൂട്ടത്തിൽ ഒരാൾ മാത്രം ഹൃദയത്തിൽ മായാതെ നിന്നു.
മുഹമ്മദ് (ﷺ).
കളിയായിട്ടാവട്ടെ, കാര്യത്തിനാവട്ടെ, നാവെടുത്ത് ഒരിക്കൽ പോലും കള്ളം പറയാത്ത മുഹമ്മദ് (ﷺ). അനാഥനായിട്ടുപോലും അധർമ്മത്തിനൊന്നും പോകാതെ സത്യസന്ധതയുടെ വഴിത്താരയിൽ നീങ്ങിയ അൽഅമീൻ. ഗോത്രകലഹവും രക്തചൊരിച്ചിലും കൊലപാതകങ്ങളും നടക്കുമായിരുന്ന ഒരു വലിയ വഴക്കിൽനിന്നും നാടിനെ രക്ഷിച്ച ഖുറൈശി...
ഹജറുൽ അസ് വദ് യഥാസ്ഥാനത്ത് വെക്കുന്നതിൽ തീർപ്പു കൽപ്പിച്ച
മഹാനുഭാവി. ആ സംഭവം നടന്നിട്ട് അധികകാലമൊന്നും ആയിട്ടില്ല. അന്നു മുതൽക്ക് മുഹമ്മദിനോടുള്ള (ﷺ) മമത മൊട്ടിട്ടതാണ്. ഇപ്പോൾ ആ
മനോഭാവത്തിന് തീവ്രത കൂടിക്കൂടി വരികയാണ്. ഒരു പ്രവാചകനാകാൻ
അർഹനായിട്ട് താൻ ഒരൊറ്റയാളിനെ മാത്രമേ കാണുന്നുള്ളൂ.. മുഹമ്മദ് ﷺ.
തന്റെ നാടിന്റെ അവസ്ഥയെന്താണ്..? ദുർവൃത്തികളിൽ മുങ്ങികുളിച്ച ജനത. അനീതിയുടെ ചെളിയിൽ മുങ്ങിയ നാടിനെ മോചിപ്പിക്കാൻ ആ
പ്രവാചകൻ ഒട്ടും വൈകാതെ ഒന്നിങ്ങു വന്നെങ്കിൽ..! അബൂബക്കർ (റ)
ആത്മാർത്ഥമായി ആഗ്രഹിച്ചു...
ശാമിലേക്ക് കച്ചവടത്തിനുപോയ രംഗം അദ്ദേഹത്തിന്റെ മനോമുകരത്തിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്. വേദങ്ങൾ പഠിച്ച ജ്ഞാനികളായ ക്രിസ്തീയ പുരോഹിതന്മാർ അവരെല്ലാം പറയുന്നത് ഒരൊറ്റ കാര്യമാണ്. വരാനിരിക്കുന്ന പ്രവാചകന്റെ കാര്യം.
അതെ, പ്രവാചകന്റെ വരവ് അത്യാവശ്യമായിരിക്കുന്നു. അത് അത്യാസന്നമായിരിക്കുന്നു. മഹാനായ ഒരു പ്രവാചകനേ ഈ നാടിനെ രക്ഷിക്കാനാകൂ..