നീഗ്രോ വംശജനായ ഒരടിമ. ഉമയ്യത്തുബ്നു ഖലഫിന്റെ കറുത്ത
അടിമ ബിലാൽ. ഉമയ്യത്ത് ബിലാലിനെ അതികഠിനമായ മർദ്ദിക്കുകയാണ്. എന്തെല്ലാം മർദ്ദനമുറകളാണ്. ആ പാവപ്പെട്ട അടിമയെ ഇയാൾ ഇത്രയധികം മർദ്ദിക്കാൻ കാരണമെന്താണ്..? മറ്റൊന്നുമല്ല. ബിലാൽ, മുഹമ്മദ് നബിﷺയുടെ ആഹ്വാനം കേട്ട് പരിശുദ്ധ ദീൻ വാരിപ്പുണർന്നിരിക്കുന്നു. അതാണ് ഉമയ്യത്തിനെ കലികൊള്ളിക്കുന്നത്.
സമയം നട്ടുച്ച, സൂര്യൻ തലക്കു മുകളിൽ കത്തിജ്വലിച്ചു കൊണ്ടിരിക്കുകയാണ്. താഴെ ചുട്ടുപഴുത്ത മണൽ, ഒന്നു തൊടാൻ പോലും വയ്യാത്തത്ര ശക്തമായ ചൂട്, ക്രൂദ്ധനായ ഉമയ്യത്ത് ബിലാന്നെ ആ പാരിജാത മലരിനെ ആ ചുട്ടുപൊള്ളുന്ന മണലിൽ കിടത്തി. നെഞ്ചിൽ ഭാരമുള്ള കല്ല് കയറ്റിവെച്ചു. ചാട്ടവാറ് കൊണ്ട് തൊലിയുരിയുന്ന വിധത്തിൽ ശക്തമായി പ്രഹരിച്ചു.
എല്ലാ മർദ്ദനങ്ങളും ആ പാവം ഏറ്റുവാങ്ങി. ഒട്ടും ഭീരുവാകാതെ ചാഞ്ചല്യമില്ലാതെ അല്ലാഹു അഹദ് എന്ന മന്ത്രധ്വനിയുരുവിട്ട് ബിലാൽ (റ) എല്ലാം സഹിച്ചു. സത്യദീനിൽ വിശ്വസിച്ചു എന്ന ഒരൊറ്റ കാരണത്തിനാണല്ലൊ ഈ മർദ്ദനങ്ങളെല്ലാം സഹിക്കേണ്ടിവന്നത്. മർദ്ദനങ്ങൾ എത്രതന്നെ സഹിച്ചിട്ടും ബിലാൽ തന്റെ വിശ്വാസത്തിൽനിന്നും അണുവിടപോലും പിന്തിരിയാൻ കൂട്ടാക്കിയില്ല.
ഇനിയും തീർന്നില്ല. രണ്ട് കയറുകൾ ഓരോ ഒട്ടകത്തിന്റെ കാലുകളിൽ കെട്ടി. കയറിന്റെ മറുവശം ബിലാലിന്റെ ഓരോ പാദങ്ങളിലുമായി കെട്ടിയിട്ടു. എന്നിട്ട് ഒട്ടകങ്ങളെ തെളിച്ചു. ചുട്ട മണലിലൂടെ വലിച്ചിഴക്കപ്പെട്ടു. കാട്ടാള തുല്യമായ ഈ മർദ്ദനമുറകൾ കാണാനിടയായ അബൂബക്കർ(റ)വിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.
പരിശുദ്ധ ദീനുൽ ഇസ്ലാമിലുള്ള അടിയുറച്ച് വിശ്വാസമാണല്ലോ ഈ അടിമക്ക് ഇത്തരം മർദ്ദനങ്ങൾക്ക് കാരണമാക്കിയതെന്നോർത്തപ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ അത് വല്ലാത്ത നൊമ്പരം തീർത്തു.
പിന്നെ ഒട്ടും താമസിച്ചില്ല. “തന്റെ ഈ അടിമക്കെന്തു വില തരണം..?” അദ്ദേഹം ചോദിച്ചു.
ഉമയ്യത്ത് പറഞ്ഞ വിലയിൽ ഒട്ടും കുറയാതെ കൊടുത്ത് അദ്ദേഹം
ബിലാലിനെ വാങ്ങി. ആ നിമിഷം തന്നെ അദ്ദേഹത്തെ സ്വതന്ത്രനാക്കുകയും ചെയ്തു. ഇതുപോലെ ഇസ്ലാമിനുവേണ്ടി ത്യാഗമനുഭവിച്ചിരുന്ന പല അടിമകളെയും അബൂബക്കർ (റ) വിലക്ക് വാങ്ങി സ്വതന്ത്രനാക്കിയിട്ടുണ്ട്.