Saturday - 13 June, 2026 26-Dhu al-Hijjah-1447

മുൾ കിരീട മിതാർക്കുവേണ്ടി



   എത്രയെത്ര പരിഹാസ വചനങ്ങൾ, തെരുവു പിള്ളാരെകൊണ്ടുള്ള കൂക്കുവിളികൾ. ഏതെല്ലാം വിധത്തിലുള്ള മർദ്ദനമുറകൾ ഖുറൈശികളിൽ നിന്നുണ്ടാകുന്നു. എല്ലാവിധ ദ്രോഹങ്ങളും ബുദ്ധിമുട്ടുകളും സിദ്ദീഖ് (റ) ദീനിനുവേണ്ടി സഹിച്ചു. ചിലർ അദ്ദേഹത്തിന്റെ ശിരസ്സിൽ മണൽ വാരിയിട്ടു. കാണുന്നേടത്തുവെച്ചൊക്കെയും കഴിയും വിധത്തിലെല്ലാം അവർ ദ്രോഹങ്ങൾ ചെയ്തു.


 ഒരു ഉറുമ്പിനെപ്പോലും നോവിക്കാനുള്ള മനസ്ഥിതിയില്ലാത്ത നിഷ്കളങ്ക ഹൃദയത്തിന്റെ ഉടമയാണ് സിദ്ദീഖ്(റ). ആർക്കും അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ഇന്നവരെ അദ്ദേഹം ചെയ്തിട്ടില്ല. പറഞ്ഞിട്ടെന്താ, സത്യത്തിന്റെ വിജയത്തിനു വേണ്ടി ഈ മുൾക്കിരീടങ്ങളെല്ലാം അദ്ദേഹത്തിന്

തലയിലെടുത്തുവെക്കേണ്ടിവന്നു.


 മർദ്ദനങ്ങൾ അധികരിക്കുന്നതനുസരിച്ച് സത്യത്തെ ആശ്ലേഷിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണുണ്ടായത്. മക്കയിലും പരിസരങ്ങളിലും ഇസ്ലാം വേഗത്തിൽ വേരൂന്നുകയായിരുന്നു. ആഴത്തിലുള്ള ഈ വേരൂന്നൽ ഖുറൈശികൾ എത്ര തടഞ്ഞിട്ടും അറുതി വരുന്നതായിരുന്നില്ല. 


അവർ സത്യവിശ്വാസത്തിലേക്കടുക്കുന്നവരെ കഴിയും വിധം നിരുത്സാഹപ്പെടുത്താൻ നോക്കി. പക്ഷെ, അതൊന്നും തെല്ലും ഫലമുളവാക്കിയില്ല.


 തങ്ങൾ എത്ര തന്നെ തടഞ്ഞിട്ടും നിരുത്സാഹപ്പെടുത്തിയിട്ടും ജനങ്ങൾ

ശർക്കര കഷ്ണം കണ്ട ഉറുമ്പുകളെപ്പോലെ മുഹമ്മദിന്റെ (ﷺ) പക്ഷത്തിലേക്ക് ഓടിയടുക്കുന്നതിന്റെ രഹസ്യമറിയാതെ ഖുറൈശികൾ അമ്പരന്നു. അവരുടെ ഉള്ളിൽ വിദ്വേഷത്തിന്റെ തീപ്പൊരി ചിതറി.


 ആയിടെ മദീനയിലും ഇസ്ലാമിന്റെ സന്ദേശമെത്തി. ഹജ്ജിന്റെ

കാലത്ത് നാനാദിക്കിൽനിന്നും ജനങ്ങൾ മക്കയിലെത്തുമായിരുന്നു. അങ്ങനെയെത്തിയ ജനങ്ങളിൽ നിന്നാണ് വിശുദ്ധ സന്ദേശം മദീനയിലെത്തിയത്. 


 മദീന തങ്ങൾക്ക് പറ്റിയ താവളമാണെന്ന് റസൂൽ തിരുമേനി(ﷺ)ക്കുറപ്പുവന്നു. സ്വഹാബാക്കളിൽ ഓരോരുത്തരെയായി നബി ﷺ മദീനയിലേക്കയച്ചുതുടങ്ങി. ഒടുവിൽ അബലകളും രോഗം കൊണ്ടും മറ്റും അവശരായവരും വൃദ്ധന്മാരുമടങ്ങുന്ന ഒരു ചെറിയ സംഘം മാത്രമാണ് മക്കയിൽ അവശേഷിച്ചത്. കൂട്ടത്തിൽ റസൂൽ തിരുമേനിﷺയോടൊപ്പം അബൂബക്കറും (റ).


 പരിശുദ്ധ ദീനുൽ ഇസ്ലാമിന് അനുയോജ്യമായ നല്ല വളക്കൂറുളള

മണ്ണാണ് മദീനയിലുള്ളതെന്നറിഞ്ഞപ്പോൾ അവിടേക്ക് യാത്ര പോകാനുള്ള ആഗ്രഹം സിദ്ദീഖുൽ അക്ബർ (റ)വിലും ഉടലെടുത്തു. അദ്ദേഹം തന്റെ മനസ്സിലുള്ള ആഗ്രഹം നബിതിരുമേനിﷺയെ അറിയിച്ചു. ഇഷ്ടതോഴന്റെ ആഗ്രഹമറിഞ്ഞ റസൂലെ അക്റം (ﷺ) ഇപ്രകാരം പറഞ്ഞു.


“പ്രിയപ്പെട്ട അബൂബക്കർ, താങ്കൾ അൽപ്പം കൂടി ക്ഷമിക്കുക. താമസിയാതെ നിങ്ങൾക്ക് മദീനയിലേക്ക് പോകാം. നിങ്ങൾ തനിച്ചല്ല ഏറ്റവും നല്ല ഒരു സഹയാത്രികനേ അല്ലാഹു ﷻ നിങ്ങൾക്ക് കനിഞ്ഞരുളാനും മതി.”