മദീനയിൽ പ്രവാചകരോടൊത്ത് (ﷺ) അബൂബക്കർ(റ) സസന്തോഷം ജീവിച്ചുവരികയായിരുന്നു...
പിറന്ന നാടും വീടും വിട്ട് മദീനയിലേക്ക് പാലായനം ചെയ്തിട്ടും ശത്രുക്കളിൽ നിന്ന് രക്ഷയുണ്ടായില്ല. നബിﷺയെയും അനുചരന്മാരെയും ഏതു വിധത്തിലും ദ്രോഹിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കണ്ടതിനെയെല്ലാം കടിച്ചു മുന്നോട്ടുപായുന്ന പേപ്പട്ടിയെ കൊല്ലുകയല്ലാതെ മറ്റെന്തു ചെയ്യും. അല്ലാഹു ﷻ നബിﷺക്ക് യുദ്ധത്തിന് അനുമതി നൽകി.
അങ്ങനെ ബദർയുദ്ധം ആരംഭിച്ചു. തങ്ങളുടെ മൂന്നിരട്ടി വരുന്ന ശത്രുക്കളോടാണ് മുസ്ലിം പടക്ക് ഏറ്റുമുട്ടേണ്ടി വന്നത്. ബദറിൽ പ്രവാചകന്റെ (ﷺ) സുരക്ഷിതത്വം ഏറ്റെടുത്തത് അബൂബക്കർ(റ) ആയിരുന്നു. നബിﷺക്ക് വേണ്ടി സ്വന്തമായി കെട്ടിയുണ്ടാക്കിയ ടെന്റിന് അദ്ദേഹം കാവൽ നിന്നു.
ബദറിൽ മുസ്ലിംകൾക്ക് അല്ലാഹു ﷻ വിന്റെ സഹായമിറങ്ങി. അവർ വിജയശ്രീലാളിതരായി. ബദറിൽ തടവുകാരായി പിടിക്കപ്പെട്ടവരെക്കുറിച്ച് അബൂബക്കർ(റ)വിന്റെ അഭിപ്രായമാണ് നബി ﷺ സ്വീകരിച്ചത്.
മോചനദ്രവ്യം വാങ്ങി അവരെയെല്ലാം വിട്ടയക്കുക എന്നത് സിദ്ദീഖ്(റ)വിന്റെ ആശയമായിരുന്നു.
ഒരവസരത്തിൽ ജൂതന്മാർ കൂടിയിരിക്കുന്ന ഒരു സദസ്സിലേക്ക്
യാതൊരു കൂസലും കൂടാതെ സിദ്ദീഖ് (റ) കടന്നു ചെന്നു. അവരുടെ
കൂട്ടത്തിലുണ്ടായിരുന്ന മുഖ്യപുരോഹിതനോട് അദ്ദേഹം പറഞ്ഞു.
“അല്ലാഹു ﷻ വിനെ നിങ്ങൾ ഭയപ്പെടുക. അവനെ സൂക്ഷിക്കുക. സത്യത്തിന്റെ മാർഗ്ഗത്തിലേക്ക് വരിക. മുഹമ്മദ് നബിﷺതങ്ങൾ അന്ത്യപവാചകനാണെന്നുള്ള കാര്യം നിങ്ങൾക്കറിവുള്ളതാണല്ലോ. അവിടുന്നു കൊണ്ടുവന്ന സത്യ ദീനിനെക്കുറിച്ച് തൗറാത്തും ഇഞ്ചീലും മുന്നറിയിപ്പ് തന്നിട്ടുണ്ടെന്നുള്ള പരമാർത്ഥം നിങ്ങളെന്തിന് മറച്ചുവെക്കുന്നു.”
ഇതുകേട്ട് ആ പുരോഹിതൻ പറഞ്ഞു. അല്ലാഹുﷻവിന് ഞങ്ങളെയാണാവശ്യം. ഞങ്ങൾക്ക് അല്ലാഹു ﷻ വിനെ യാതൊരാവശ്യവുമില്ല. ഞങ്ങൾ
കഴിവുള്ളവരാണ്. അല്ലാഹു ﷻ വിന് കഴിവില്ലാത്തതിന്റെ പേരിലല്ലേ ഞങ്ങളോട് കടം ആവശ്യപ്പെടുന്നത്. അല്ലാഹു ﷻ വിന് നല്ലതായ കടം നൽകാൻ ആരുണ്ട്. അവനത് ഇരട്ടികളായി തിരിച്ചുനൽകും എന്ന ഖുർആൻ വചനത്തെ ആക്ഷേപിച്ചുകൊണ്ടാണ് ആ പുരോഹിതൻ അത്രയും പറഞ്ഞത്.
പുരോഹിതന്റെ പരിഹാസത്തിൽ പൊതിഞ്ഞ വാക്കുകൾ കേട്ട് അങ്ങനെയങ്ങ് തിരിച്ചുപോരാൻ
അബൂബക്കർ(റ)ന് ആയില്ല. അദ്ദേഹം ജൂത പുരോഹിതന്റെ കരണത്തു തന്നെ ഒരടി വെച്ചു കൊടുത്തു.
അബൂബക്കർ (റ) നിർമ്മലനാണ്, ശാന്തനാണ്. തന്നെ എന്തുതന്നെ വേണമെങ്കിലും ആരും പറഞ്ഞു കൊള്ളട്ടെ. പക്ഷെ ദീനിനെ അധിക്ഷേപിക്കുന്നത് അദ്ദേഹത്തിന് കണ്ടുകൂടാ, അങ്ങനെയുള്ളവരെ അദ്ദേഹം വെറുതെ വിടുകയുമില്ല. ആ സമയത്ത് അദ്ദേഹത്തിന്റെ വികാരം ഉണരും എന്നുള്ളതിന് ഉദാഹരണമാണ് ഈ സംഭവം.
ഉഹ്ദ് യുദ്ധം കഴിഞ്ഞു. അതിന്റെ പ്രാരംഭ ദശയിൽ മുസ്ലിംകൾ വിജയം
വരിച്ചതാണ്. പക്ഷെ, അവസാനം പരാജയത്തിന്റെ കൈപ്പുനീർ കുടിക്കേണ്ടി വന്നു. എന്താണതിനു കാരണം? നബിതിരുമേനിﷺയുടെ കൽപന ലംഘിച്ചതു തന്നെ..!!
നബിﷺയുടെ ജീവനുപോലും ഭീഷണിയുയർന്ന സന്ദർഭം ഉഹ്ദിന്റെ അന്ത്യത്തിലുണ്ടായി. ഈ സന്ദർഭത്തിൽ എന്തു വില കൊടുത്തും പ്രവാചക ശിരോമണിയെ (ﷺ) സംരക്ഷിക്കുമെന്ന് സിദ്ദീഖുൽ അക്ബർ (റ) മനസ്സിലുറച്ചു. അതിനുവേണ്ടി അദ്ദേഹം ഒട്ടധികം സാഹസപ്പെടുകയും ചെയ്തു.
നബിﷺയുടെ നേർക്ക് പാഞ്ഞടുക്കുന്ന ശത്രുക്കളെയെല്ലാം അദ്ദേഹം ഉറച്ചു നിന്ന് പൊരുതി പിൻതിരിപ്പിച്ചുകളഞ്ഞു. നബിﷺയുടെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ ശത്രുനിര ഭേദിക്കുന്ന സാഹസത്തിൽനിന്നദ്ദേഹം പിൻതിരിഞ്ഞത്.
എങ്കിലും തിരുമേനിﷺയുടെ പവിത്ര മേനിയിലേക്ക് ഒരായുധവും വരാതിരിക്കാൻ അദ്ദേഹം പരമാവധി
പരിശ്രമിച്ചു. ഇതുപോലെത്തന്നെ പ്രവാചകൻ ﷺ പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും അവിടുത്തെ ദേഹരക്ഷ അബൂബക്കർ (റ) ഏറ്റെടുത്തു.