Wednesday - 22 April, 2026 4-Dhu al-Qadah-1447

അനുഗ്രഹീത നാമം (1)

   ഇരുപത് വർഷങ്ങൾ... 

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഇരുപത് വർഷങ്ങൾ. ഇരുപത് വർഷത്തിന്നിടയിൽ ഒരു കുഞ്ഞിന് വേണ്ടി എത്ര തവണ പ്രാർത്ഥിച്ചു. സാറ (റ) ഗർഭിണിയായില്ല. അവരുടെ മനസ്സിൽ മറ്റൊരു സങ്കൽപ്പം വളരുകയായിരുന്നു. മരിക്കുംമുമ്പെ ഒരു കുഞ്ഞിനെ കാണണം. അതിനുള്ള വഴിമനസ്സിൽ തെളിയുകയാണ്... 


 ഹാജർ എന്ന യുവതിയിലാണ് പ്രതീക്ഷ. നിറയൗവ്വനത്തിലാണ് ഹാജറ. ഗർഭിണിയാവാനും പ്രസവിക്കാനും പറ്റിയ പ്രായം. ഹാജറിനെ വിവാഹം ചെയ്തുകൊള്ളട്ടെ. ഭർത്താവിനെ അതിന് വേണ്ടി നിർബന്ധിക്കാം. കുഞ്ഞിനെ കാണാൻ ഭർത്താവിനും വലിയ ആഗ്രഹമുണ്ട്. അതു കൊണ്ട് സമ്മതിക്കും. മനസ്സ് നിറയെ നിറമുള്ള സ്വപ്നങ്ങൾ. അവയെക്കുറിച്ച് സാറ (റ) ഭർത്താവിനോട് സംസാരിച്ചു... 


 എല്ലാം അല്ലാഹുﷻന്റെ നിശ്ചയം. അല്ലാഹുﷻന്റെ തീരുമാനങ്ങൾ ഭൂമിയിൽ നടപ്പാവുന്നു. അതിന് ചില കാരണങ്ങൾ സംഭവിക്കുന്നു. സാറാ ബീവി (റ) യുടെ മനസ്സിൽ വന്ന ചിന്ത. ആ ചിന്തയും അല്ലാഹുﷻന്റെ നിശ്ചയം തന്നെ. ഇബ്റാഹീം (അ) സമുന്നതനായ പ്രവാചകനാണ്. കൽപനപ്രകാരമാണ് ഒരോ ചലനങ്ങളും. അല്ലാഹുﷻന്റെ ആജ്ഞകൾ അനുസരിച്ചു നീങ്ങുന്നു... 


 ഹാജറാബീവി(റ)യെ വിവാഹം ചെയ്യണമെന്നതും അതിലെ പുത്രൻ ജനിക്കണമെന്നതും അല്ലാഹുﷻന്റെ നിശ്ചയമാകുന്നു. സാറ (റ) യുടെ മനസ്സിലെ ആശ ഹാജർ(റ) അറിയുന്ന നിമിഷം ആ നിമിഷത്തെ എന്ത് പേരിട്ട് വിളിക്കും? ചരിത്ര നിമിഷമെന്നോ..? 


 ഹാജർ(റ)യുടെ മനസ്സിലൂടെ ചിന്തകൾ ഒഴുകുകയാണ്. താനെത്ര ഭാഗ്യവതി! അല്ലാഹുﷻന്റെ കാരുണ്യം. പ്രവാചക പത്നി പദത്തിലേക്ക് അല്ലാഹുﷻതന്നെ ഉയർത്തി. പ്രവാചക കുടുംബത്തിന്റെ ഭൃത്യയായിരിക്കുന്നത് തന്നെ വലിയ പദവിയാണ്. ആ പദവിയിൽ പൂർണ സംതൃപ്തനായി കഴിയുകയായിരുന്നു. ഇപ്പോഴോ..?


 അല്ലാഹുവേ, നിനക്കാണ് സ്തുതി..! ഈ പാവപ്പെട്ടവൾക്ക് നീ നൽകിയ പദവി..! അനുഗ്രഹീതമായ ദിനരാത്രങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. വിവാഹത്തിന് തിയ്യതി നിശ്ചിയിച്ചു. വേണ്ടപ്പെട്ടവരെ ക്ഷണിച്ചു. വിവാഹം മംഗളമായി നടന്നു. ഹാജർ(റ) വിവാഹ വസ്ത്രങ്ങളണിഞ്ഞു. ആഭരണങ്ങൾ ശരീരത്തിന്റെ അഴക് വർധിപ്പിച്ചു. ഭക്തിനിർഭരമായ മനസ്സോടെ പുതുമാരന്നടുത്തേക്ക് നടന്നുചെന്നു...


 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും തിളക്കം കൂടി. വരനും വധുവിനും പ്രായ വ്യത്യസമുണ്ട്. വരന് പ്രായം എൺപത്തഞ്ച് കഴിഞ്ഞു. വധു ചെറുപ്പക്കാരിയാണ്. മനസ്സുകൾ ഒന്നായി. സ്നേഹസാഗരമായി. ഒരു കുഞ്ഞിനെ നൽകാൻ തനിക്ക് കഴിയണം. ഹാജർ (റ) വിന്റെ ചിന്ത അതാണ്...


 ഇത്രയും കാലം കുഞ്ഞിന് വേണ്ടി സാറ (റ) യും ഇബ്റാഹീം (അ) കാത്തിരിക്കുകയായിരുന്നു. അവർ ഒരു കുഞ്ഞിനു വേണ്ടി മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു. ഇവർക്കും പ്രായം ഏറെയായി... 


 തനിക്ക് ഗർഭിണിയാവണം. കുഞ്ഞിനെ പ്രസവിക്കണം. ആ കുഞ്ഞിനെ കണ്ട് വൃദ്ധരായ ദമ്പതികൾ സന്തോഷിക്കട്ടെ..! സദാ നേരവും ഹാജർ(റ) അതിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നു പോയി. അപ്പോൾ ഹാജർ (റ)ക്ക് ഒരു കാര്യം ബോധ്യമായി. താൻ ഗർഭിണിയായിരിക്കുന്നു..!


 സന്തോഷ വാർത്ത സാറാ (റ) അറിഞ്ഞു. ഇബ്റാഹീം (അ) അറിഞ്ഞു. പിന്നെ ഗോത്രക്കാരെല്ലാം അറിഞ്ഞു. ഇബ്റാഹീം (അ) പിതാവാകാൻ പോകുന്നു. ഹാജർ(റ) സമുന്നത പദവിയിലേക്കുയരുകയാണ്. അവർ ഗർഭം ധരിച്ചിരിക്കുന്നത് ഒരു പ്രവാചകനെയാണ്...