Wednesday - 22 April, 2026 4-Dhu al-Qadah-1447

നിനച്ചതു തന്നെ വിധിച്ചു

   ശാമിൽനിന്നും തിരിച്ചെത്തി. തന്റെ മനസ്സിൽ ഏതൊരാൾ നിറഞ്ഞു

നിൽക്കുന്നുവോ അദ്ദേഹമിതാ നേരെ മുമ്പിൽ മുഹമ്മദ് (ﷺ)...


 “അബൂബക്കറെ, ഞാനൊരു ഗൗരവമേറിയ കാര്യം പറയാനാണ് നിന്റെയരികിൽ വന്നത്. അല്ലാഹുﷻവിൽ നിന്നുളള വഹ് യ് എനിക്ക് ലഭിച്ചിരിക്കുന്നു. ആരാധനക്കർഹൻ അല്ലാഹു ﷻ മാത്രമാണ്. ഞാനവന്റെ റസൂലാണ്. അന്ത്യപ്രവാചകൻ...” 


 ഏതൊരു വാക്ക് കേൾക്കുവാൻ വേണ്ടി കാത് തരിച്ചുവോ, ആ വാക്കുകൾ തന്നെ കുളിർമാരിയായി ഇതാ തന്റെ കർണ്ണപുടങ്ങളിൽ പതിച്ചിരിക്കുന്നു. അദ്ദേഹത്തിനുണ്ടായ ആനന്ദം സമാതീതമായിരുന്നു. ഒട്ടും സംശയിക്കാതെ അബൂബക്കർ മൊഴിഞ്ഞു. അല്ലാഹു ﷻ വല്ലാതെ ഒരു ഇലാഹുമില്ലെന്നും അങ്ങ് അല്ലാഹു ﷻ വിന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു. 


 ഇത്ര പെട്ടെന്നുള്ള ദൃഢപ്രതിജ്ഞക്ക് കാരണമെന്താണ്..? അദ്ദേഹത്തിന്റെ മനസ്സ് വരാനിരിക്കുന്ന പ്രവാചകനെ തേടുകയായിരുന്നു. പ്രവാചകൻ എന്ന് മനസ്സ് പറയുമ്പോഴൊക്കെ

ഒരൊറ്റ ചിത്രം മാത്രമേ മനസ്സിൽ പതിഞ്ഞിരുന്നുള്ളൂ. മുഹമ്മദ് നബി (ﷺ) യുടെ ചിത്രം. അങ്ങനെ തന്റെ മനസ്സിലുള്ളതുപോലെത്തന്നെ മുഹമ്മദ് നബി (ﷺ) അന്ത്യപ്രവാചകനായി അവതരിച്ചിരിക്കുന്നു. അതിൽപരം

സന്തോഷത്തിന് വകയുള്ള മറ്റെന്തു കാര്യമുണ്ട്.


 ഒരിക്കലും കളവു പറയാത്ത ഒരു ദുർവൃത്തിയുമില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ച് ഇസ്ലാമെന്ന മഹത്തായ പ്രസ്ഥാനത്തെ വാരിപ്പുണർന്ന പ്രഥമ പുരുഷനായി അബൂബക്കർ (റ) മാറി.


 അല്ലാഹു ﷻ വിലേക്കുള്ള അചഞ്ചലവിശ്വാസം എല്ലാറ്റിനുമുപരി

ആ ഹൃദയത്തിൽ നിറഞ്ഞുനിന്നു. താൻ മാത്രം സത്യത്തെ പുണർന്നതു

കൊണ്ട് എല്ലാമായെന്ന സ്വാർത്ഥ ചിന്തയുമായി അടങ്ങിയിരിക്കാൻ

അദ്ദേഹം കൂട്ടാക്കിയില്ല. 


 തന്റെ കൂട്ടുകാരും നാട്ടുകാരും ശിർക്കിൽ മുഖം കുത്തി വീണിരിക്കുകയാണ്. ഈ നിലയിൽ പോയാൽ ശാശ്വതമായ നരകവാസത്തിന് അവർക്കിടയാകും. അവരെ എങ്ങിനെയെങ്കിലും അതിൽനിന്ന് രക്ഷിക്കണം. പരിശുദ്ധ ഇസ്ലാമിന്റെ മധുരിമ നുണയിക്കണം. ഈയൊരു ചിന്തയുമായി അബൂബക്കർ (റ) പ്രയത്നം തുടർന്നു. 


 തന്റെ കൂട്ടുകാരിൽ പലർക്കും ഇസ്ലാമിക പ്രവേശനത്തിനുള്ള പ്രേരണ അദ്ദേഹം നൽകി. അങ്ങനെ അബൂബക്കർ (റ) മുഖേന ഒട്ടുവളരെപ്പേർ ഇസ്ലാം വാരിപ്പുണർന്നു.


 അബൂബക്കർ (റ) നല്ലൊരു സമ്പന്നനായിരുന്നു. പേരുകേട്ട വ്യാപാരിയായിരുന്നു. പരിശുദ്ധ ദീനുൽ ഇസ്ലാമിലേക്ക് വന്നതോടുകൂടി തന്റെ വിലമതിക്കാനാവാത്ത സമ്പത്തെല്ലാം ദീനിന്റെ ഉന്നമനത്തിലും പ്രബോധനത്തിന്റെ മാർഗ്ഗത്തിലും ചെലവഴിച്ചു. തന്റെ സമ്പത്തും ശരീരവും മഹത്തായ പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവെക്കാൻ ആ കർമ്മയോഗി ഒട്ടും മടികാണിച്ചില്ല. ഇസ്ലാമിനുവേണ്ടി അദ്ദേഹം പണം വാരിക്കോരി ചെലവഴിച്ചു.