Saturday - 13 June, 2026 26-Dhu al-Hijjah-1447

ഉമർ (റ) യും ഭാര്യയും

ഭാര്യയുടെ പരാതിപ്രളയത്തില്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ് ഉമര്‍ (റ)... 


 ആ സമയത്താണ് എന്തോ ആവലാതി ബോധിപ്പിക്കാനായി ഒരു ആഗതന്‍ ഖലീഫ ഉമർ (റ) യുടെ വാതിൽക്കൽ എത്തിയത്...


കാര്യം തിരക്കിയപ്പോൾ അയാൾ പറഞ്ഞു :


"ഇല്ല അമീര്‍... അതിനി പറയുന്നില്ല. അത് അങ്ങയെ കൊണ്ടും പരിഹരിക്കാന്‍ സാധ്യമല്ല എന്നെനിക്കു ഇപ്പോള്‍ മനസ്സിലായി..." 


ക്ഷിപ്രകോപിയായ ഉമറിനു നിയന്ത്രിക്കാനായില്ല...


"എന്ത്, നീതി നടപ്പാക്കാന്‍ കഴിയാത്തവനാണ് ഞാനെങ്കില്‍ ഈ സ്ഥാനത്ത് തുടരാന്‍ എനിക്ക് അർഹതയില്ല. താങ്കള്‍ കാര്യം എന്താണെന്നു പറഞ്ഞെ തീരൂ..."


അയാള്‍ വിനയത്തോടെ മൊഴിഞ്ഞു:


"അമീര്‍, താങ്കള്‍ ഇത്ര പരവശനാവാന്‍ മാത്രം ഒന്നുമില്ല. വീട്ടിലെത്തുമ്പോള്‍ സ്ഥിരമായി അതുമിതും പറഞ്ഞു എന്നെ ശകാരിച്ചു സ്വര്യം കെടുത്തുന്ന എന്റെ ഭാര്യയെ കുറിച്ച് പറഞ്ഞു ഒരു പരിഹാരം അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഞാന്‍ വന്നു വാതിലില്‍ മുട്ടിയത്...

പക്ഷെ രാജ്യം ഭരിക്കുന്ന, പേര് കേട്ടാല്‍ ചെകുത്താന്‍ പോലും വഴിമാറി നടക്കുന്ന, വീരശൂര പരാക്രമിയായ അങ്ങു പോലും സ്വന്തം ഭാര്യയുടെ മുന്നില്‍ ശബ്ദം നിലച്ചു നില്ക്കുമ്പോള്‍ ഞാന്‍ അക്കാര്യം എങ്ങിനെ അങ്ങയുടെ മുന്നില്‍ പറയും. അത് കൊണ്ടാണ് ശ്രമം ഉപേക്ഷിച്ചു തിരികെ നടന്നത്..."


കോപിഷ്ഠനായ ഖലീഫയുടെ മുഖത്തു ഇത് കേട്ടപ്പോള്‍ ഇളം ചിരി വിരിഞ്ഞു ...


"ഓ അതാണോ സഹോദരാ കാര്യം. ഇരിക്കൂ... ഞാന്‍ പറയാം..."


 ഉമര്‍ പറയാന്‍ ആരംഭിച്ചു:

"നോക്കൂ, നമ്മുടെ ഭാര്യമാര്‍ എത്രമാത്രം ത്യാഗം ചെയ്യുന്നു. ഒരു പരിചയവുമില്ലാത്ത കൈകളില്‍ പിതാവ് ഏല്പിച്ച അന്നുമുതല്‍ നമ്മെ മാത്രം വിശ്വസിച്ചും സ്‌നേഹിച്ചും വീട് വിട്ടവര്‍, നമുക്കായി ഭക്ഷണം സമയാസമയം ഒരുക്കുന്നു, നമ്മുടെ വസ്ത്രങ്ങള്‍ അലക്കുന്നു, നമ്മുടെ വീട് വൃത്തിയാക്കുന്നു, നമ്മുടെ അഭാവത്തിലും വീട്ടിലെത്തുന്ന അതിഥികളെയും അയൽക്കാരെയും സ്വീകരിക്കുന്നു, നമ്മുടെ കിടക്ക വിരിപ്പ് വിരിച്ചു നമുക്ക് സുഖം നൽകുന്നു, നമ്മുടെ കുട്ടികളെ ശുശ്രൂഷിച്ചു സമയാ സമയങ്ങളില്‍ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നു..."


"സത്യത്തില്‍ മിതമായി പകുതി ഉത്തരവാദിത്വമെങ്കിലും ഈ കാര്യത്തില്‍ പേറേണ്ട നാം എന്ത് പങ്കാണ് ഈ കാര്യത്തില്‍ നിറവേറ്റുന്നത്..? പുലർച്ചെ വീട് വിട്ടിറങ്ങുന്ന ഞാന്‍ പലപ്പോഴും പാതിരാക്കാണ് വീട്ടില്‍ എത്തുന്നത്. ചിലപ്പോള്‍ വരാനും കഴിയാറില്ല. എന്നിട്ടും എന്റെ വീടും കുടുംബവും അവള്‍ സംരക്ഷിക്കുന്നു. നിത്യവും വൈകി ഉറങ്ങുന്ന അവര്‍ നേരത്തെ ഉണർന്ന് ഞാന്‍ ഉണരുമ്പോഴേക്കും ഭക്ഷണ പാനീയങ്ങള്‍ ഒരുക്കുന്നു..."


"ഇതൊക്കെ ചെയ്യുന്ന അവർക്ക് അതിന്റേതായ ക്ഷീണവും മാനസിക സംഘർഷവും ഉണ്ടാവില്ലേ... അതൊന്നു ഇങ്ങനെ പറഞ്ഞു തീർക്കാനെങ്കിലും നാം അവർക്ക് അവസരവും സ്വാതന്ത്ര്യവും നലകണ്ടേ..? ഇനിയിതൊക്കെ പറഞ്ഞാലും കിടപ്പുമുറിയിലേക്ക് തൂമന്ദഹാസവും പൊഴിച്ചുകൊണ്ട് അവര്‍ അല്പം കഴിഞ്ഞാല്‍ വരില്ലേ..?"


ആഗതന്‍ സ്തബ്ധനായി... 

അയാള്‍ ചിന്തിച്ചു...  ആനന്ദാശ്രുക്കള്‍ പൊടിഞ്ഞ മിഴിയുയർത്തി അയാള്‍ പറഞ്ഞു:


" ശരിയാണ് അമീര്‍... എന്റെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. ഞാന്‍ പോകുന്നു..."


ദാമ്പത്യബന്ധങ്ങളില്‍ പലപ്പോഴും തന്നിഷ്ടം മാത്രം നടപ്പിലാക്കപ്പെടണമെന്ന് കരുതുന്ന പുരുഷന്മാർക്ക് ഖലീഫയുടെ വാക്കുകള്‍ ഒരു പാഠം ആവട്ടെ...