Wednesday - 22 April, 2026 4-Dhu al-Qadah-1447

യഥാര്‍ത്ഥ നിധി – ഒരു കവര്‍ച്ചയുടെ കഥ

“ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് കവര്‍ച്ച ചെയ്യാനുദ്ദേശിച്ചു; പക്ഷേ...”


ഒരിക്കല്‍ ഒരു കവര്‍ച്ചക്കാരന്‍ ഒരു രാത്രി മാലിക്‌ ബിന്‍ ദിനാറിന്റെ (റഹിമഹുല്ലാഹ്) വീടിന്റെ ചുവര്‍ തുരന്നു. അങ്ങനെ അയാള്‍ എളുപ്പം അകത്തേക്ക് കയറി. എന്നാല്‍ വീടിനകത്ത്‌ തെരഞ്ഞപ്പോള്‍ തനിക്ക്‌ മോഷ്ടിക്കാന്‍ മാത്രം വിലപിടിപ്പുള്ളതോ, ഉപകാരപ്രദമോ ആയ ഒന്നും അവിടെ കണ്ടെത്താനാവാതെ അയാള്‍ തീര്‍ത്തും നിരാശനായി... 


വീടിന്റെ ഉടമസ്ഥനാവട്ടെ, ആ സമയത്ത്‌ വീട്ടില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും, തന്റെ രാത്രി നമസ്കാരത്തില്‍ മുഴികിയിരിക്കയായിരുന്നു. എന്നാല്‍ ഇടയിലെപ്പോളോ താന്‍ തനിച്ചല്ല, വീട്ടില്‍ ഒരാള്‍ കൂടെയുണ്ടെന്ന് തിരിച്ചറിഞ്ഞ മാലിക്‌ (റ) തന്റെ നമസ്കാരം അധികം ദീര്‍ഘിപ്പിക്കാതെ അവസാനിപ്പിച്ചു. ശേഷം അദ്ദേഹം തിരിഞ്ഞപ്പോള്‍ കണ്ടത് മോഷ്ടാവിനെയാണ്. അമ്പരപ്പിന്റെയോ ഭയത്തിന്റെയോ നേരിയ ലാഞ്ചന പോലുമില്ലാതെ മാലിക്‌ (റ) വളരെ ശാന്തനായി അയാള്‍ക്ക്‌ സലാം അറിയിച്ചു, ശേഷം പറഞ്ഞു:


“ പ്രിയ സഹോദരാ, അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുനല്‍കട്ടെ. താങ്കള്‍ എന്റെ വീട്ടില്‍ പ്രവേശിച്ചിട്ട് കയ്യില്‍ എടുക്കാന്‍ മാത്രം ഉപകാരപ്രദമായ യാതൊന്നും ലഭിച്ചില്ല.. എങ്കിലും, താങ്കള്‍ക്ക് യാതൊരു പ്രയോജനവും (ഉപകാരവും) ലഭിക്കാതെ നിങ്ങള്‍ എന്റെ വീട് വിടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല...”


അദ്ദേഹം എഴുന്നേറ്റ് ആ റൂമിന്റെ മറ്റൊരു ഭാഗത്ത്‌ പോയി കയ്യില്‍ വെള്ളം നിറച്ച ഒരു ജഗ്ഗുമായി വന്നു. ആ മോഷ്ടാവിന്റെ  കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:


 “നിങ്ങള്‍ വുളുഅ് ഉണ്ടാക്കി രണ്ട് റക്അത്ത് നമസ്കരിക്കുക, അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ എന്റെ വീട്ടിലേക്ക് തേടി വന്നതിനേക്കാള്‍ മഹത്തായ ഒരു സമ്പത്തുമായി നിങ്ങള്‍ക്ക്‌ ഇവിടം വിടാനാവും.”


മാലിക്‌(റ)യുടെ ഉന്നതമായ പെരുമാറ്റ രീതികളിലും സംസാരത്തിലും വളരെയധികം സ്വയം ചെറുതായിപ്പോയ ആ കള്ളന്‍ താഴ്മയോടെ പറഞ്ഞു: “അതെ, അത് തീര്‍ച്ചയായും ഉദാരമായ ഒരു വാഗ്ദാനം തന്നെയാണ്. (ഞാനത് നിര്‍വഹിക്കാം).”


അങ്ങനെ  വുളുഅ് ചെയ്ത് രണ്ട് റക്അത്ത് നമസ്കരിച്ച ആ മോഷ്ടാവ് പറഞ്ഞു: ‘ഓ, മാലിക്‌, ഞാന്‍ കുറച്ചു സമയം കൂടെ ഇവിടെ തങ്ങുന്നത് നിങ്ങള്‍ക്ക് വിരോധമുണ്ടാകുമോ, ഞാന്‍ രണ്ട് റക്അത്ത് കൂടെ നമസ്കരിക്കാന്‍ ഉദ്ദേശിക്കുന്നു...”


മാലിക്‌ (റ) പറഞ്ഞു: “അല്ലാഹു നിങ്ങള്‍ക്ക് ഇപ്പോള്‍ നിര്‍വഹിക്കാന്‍ വിധിച്ചുതരുന്ന എത്ര അളവ് നമസ്കാരവും നിങ്ങള്‍ക്ക് ഇവിടെ തങ്ങി നിര്‍വഹിക്കാം...”  


ആ കള്ളന്‍ ആ രാത്രി മുഴുവന്‍ മാലിക്‌ (റ)ന്റെ വീട്ടില്‍ ചെലവിട്ടു. പുലരും വരെ അയാള്‍ തന്റെ നമസ്കാരം തുടര്‍ന്നു. നേരം പുലര്‍ന്നപ്പോള്‍ മാലിക്‌ (റ) പറഞ്ഞു: “അതെ, ഇനി നിങ്ങള്‍ പോവുക, നന്നായി ജീവിക്കുക.”


പക്ഷേ, പുറപ്പെടുന്നതിനു പകരം ആ കള്ളന്‍ പറഞ്ഞു: “ഞാന്‍ ഇന്ന് നിങ്ങളുടെ കൂടെ താമസിക്കുന്നതിനു നിങ്ങള്‍ക്ക് വിരോധമുണ്ടോ, ഞാന്‍ ഇന്നേ ദിവസം നോമ്പ് നോല്‍ക്കാന്‍ നിയ്യത്ത് ചെയ്തിരിക്കുന്നു.”


“നിങ്ങള്‍ ആഗ്രഹിക്കുന്നത്ര നിങ്ങള്‍ താമസിച്ചുകൊള്ളുക”- മാലിക്‌ (റ) മറുപടി നല്‍കി.


അങ്ങനെ ആ മനുഷ്യന്‍ കുറച്ചു ദിവസങ്ങള്‍ അവിടെ താമസിച്ചു, രാത്രിയുടെ നീണ്ട യാമങ്ങളില്‍ ദീര്‍ഘമായി നമസ്കരിച്ചും ആ  നാളുകളുടെ പകലുകളിലെല്ലാം നോമ്പനുഷ്ഠിച്ചും! അവസാനം അയാള്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍, ആ മോഷ്ടാവ് പറഞ്ഞു: “ഓ മാലിക്‌, ഞാന്‍ എന്റെ പാപങ്ങളിലും, കഴിഞ്ഞുപോയ ജീവിതരീതികളിലും പശ്ചാത്തപിക്കാനും തൌബ ചെയ്ത് മടങ്ങാനും ദൃഢനിശ്ചയം ചെയ്തിരിക്കുന്നു...”


മാലിക്‌ (റ) പറഞ്ഞു: “അതെ, അത് തീര്‍ത്തും അല്ലാഹുവിന്റെ കൈകളിലാണ്.”


അങ്ങനെ ആ മനുഷ്യന്‍ മടങ്ങി. തുടര്‍ന്ന്, ധാര്‍മ്മികതയോടെയും, അല്ലാഹുവിന്നു താഴ്മയോടെ കീഴ്പെട്ടുകൊണ്ടും ശിഷ്ടജീവിതം കഴിക്കാനായി അയാള്‍ തന്റെ ജീവിതത്തെയും രീതികളെയും മുഴുവന്‍ പരിവര്‍ത്തിച്ചു. അങ്ങനെ അയാള്‍ സജ്ജനങ്ങളുടെ ജീവിതം നയിക്കവേ, ഒരുനാള്‍ അയാള്‍ക്ക്‌ മുന്‍പ്‌ പരിചയമുള്ള മറ്റൊരു മോഷ്ടാവിനെ വഴിയെ കാണാനിടയായി.  ആ ചങ്ങാതി ഇദ്ദേഹത്തോട് ചോദിച്ചു:


“നിനക്ക് ഇനിയും നിന്റെ നിധി (സമ്പത്ത്) കണ്ടെത്താനായില്ലേ ...?”


അദ്ദേഹം മറുപടി പറഞ്ഞു:


“എന്റെ സഹോദരാ, ഞാന്‍ കണ്ടെത്തിയത്‌ മാലിക്‌ ബിന്‍ ദിനാറിനെയാണ്. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് കവര്‍ച്ച ചെയ്യാനാണ് പോയത്‌, പക്ഷേ അദ്ദേഹം എന്റെ ഹൃദയം കവരുന്നതിലാണ് അത് അവസാനിച്ചത്!  ഇന്ന് ഞാന്‍ തീര്‍ച്ചയായും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നു, ഞാന്‍ ആ വാതില്‍ക്കല്‍ (അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും വിട്ടു വീഴ്ചയുടെയും) കുത്തിയിരിക്കുക തന്നെ ചെയ്യും! സ്വാലിഹീങ്ങളും സജ്ജനങ്ങളുമായ അല്ലാഹുവിന്റെ പ്രിയങ്കരരായ അടിയാന്മാര്‍ നേടിയത്‌ ഞാനും സമ്പാദിക്കും വരെ..!”