Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്വലാത്തിന്റെ മഹത്വം

ജാബിര്‍ ബ്നു അബ്ദുല്ലാഹി(റ)ല്‍ നിന്ന് നിവേദനം. മദീനയില്‍ എപ്പോഴും സ്വലാത്ത് ചൊല്ലിക്കൊണ്ടിരുന്ന ഒരു സ്വഹാബിയുണ്ടായിരുന്നു... 


 മലമുകളില്‍ ചെന്നു വിറക് വെട്ടി അങ്ങാടിയില്‍ കൊണ്ട് പോയി വിറ്റ്‌ കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്...


 തിരുനബിﷺയെ അതിരറ്റ് സ്നേഹിച്ചിരുന്നത് കൊണ്ട് തന്നെ മദീനയിലെ ജൂതന്മാര്‍ക്ക് അദ്ദേഹത്തോട് കഠിനമായ വെറുപ്പുണ്ടായിരുന്നു...


 ഒരിക്കല്‍ ഇരുപതോളം ജൂതന്മാര്‍ അദ്ദേഹം വിറക് വെട്ടുന്ന മലയിലേക്ക് ചെന്നു. സ്വഹാബിയെ അപായപ്പെടുത്തലായിരുന്നു ലക്ഷ്യം. മലമുകളില്‍ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടി. അവര്‍ ചോദിച്ചു:


"താങ്കള്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്ന ആളാണല്ലേ?" 

സ്വഹാബി പറഞ്ഞു: "അതെ!" 

"എങ്കില്‍ ഞങ്ങള്‍ നിനക്കൊരു പ്രതിഫലം തരുന്നുണ്ട്" എന്ന് പറഞ്ഞു അവര്‍ സ്വഹാബിയെ പിടിച്ചു കെട്ടി. തറയില്‍ കിടത്തി നാവരിഞ്ഞു കൈയ്യില്‍ വെച്ചു കൊടുത്തുകൊണ്ട് പരിഹാസപൂര്‍വ്വം പറഞ്ഞു: 


"ഇതാ സ്വലാത്ത് ചൊല്ലിയതിനുള്ള സമ്മാനം. നിന്‍റെ നബിയോട് ചെന്നു പരാതി പറ..!"


 അത്യധികം സങ്കടത്തോടെ അതുവരെ വെട്ടിയെടുത്ത വിറക് തലയിലേറ്റി സ്വഹാബി നേരെ മസ്ജിദ്ന്നബവിയിലേക്ക് നടന്നു. അപ്പോഴേക്കും ജിബ്‌രീല്‍ (അ) മുഖേന തിരു നബിﷺയും വിവരമറിഞ്ഞിട്ടുണ്ടായിരുന്നു...


 സ്വഹാബി എത്തേണ്ട താമസം തിരുനബിﷺ മുറിഞ്ഞ നാവെടുത്തു യഥാസ്ഥാനത്ത് വെച്ച് കൊടുത്തു. അത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍..! നാവ് പൂര്‍വ്വ സ്ഥിതി പ്രാപിച്ചു. യാതൊന്നും സംഭവിക്കാത്തത് പോലെ സ്വഹാബി സംസാരിച്ചു തുടങ്ങി...


 സംഭവിച്ചതെല്ലാം നബിﷺയോട് പറഞ്ഞു. പിന്നെ വൈകിയില്ല. തന്‍റെ പേരില്‍ സ്വലാത്ത് ചൊല്ലിയതിനുള്ള പ്രതിഫലം ഇഹലോകത്ത് വെച്ച് തന്നെ കാണിച്ചു കൊടുക്കണമെന്ന ദൃഡനിശ്ചയത്തോടെ നബിﷺ, സ്വഹാബി കൊണ്ടുവന്ന വിറക് കെട്ടിലേക്ക് കൈ ചൂണ്ടി.


 ഒരു നിമിഷം..! വിറക് കെട്ടിന് പകരമതാ സ്വര്‍ണ്ണക്കട്ടികള്‍. അതങ്ങനെ വെട്ടിത്തിളങ്ങുകയാണ്...

 പുഞ്ചിരി തൂകിക്കൊണ്ട് നബി ﷺ സ്വഹാബിയോട് പറഞ്ഞു: "എല്ലാം എടുത്തു താങ്കള്‍ വീട്ടിലേക്ക് പൊയ്ക്കൊള്ളൂ. അല്ലാഹു താങ്കള്‍ക്ക് ബറകത്ത് ചൊരിയട്ടെ!"


 സ്വഹാബിക്ക് സന്തോഷം..! അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ പ്രവാചകരേ..! ഇത്ര വലിയ സമ്പത്ത് എനിക്കാവശ്യമില്ല. അത് എന്‍റെ ഇബാദത്തിനെ ദോഷകരമായി ബാധിക്കുവാന്‍ ഇടയുണ്ട്. തല്‍ക്കാലം എനിക്ക് രണ്ട് കട്ടികള്‍ മാത്രം മതി. ബാക്കിയുള്ളവ പൂര്‍വ്വ സ്ഥിതിയിലാക്കിയാലും..!"


 തിരുനബിﷺ, അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. വിറക് കെട്ട് വീണ്ടും പഴയ പടിയായി. രണ്ട് സ്വര്‍ണ്ണക്കട്ടികളുമായി സ്വഹാബി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് സ്വഹാബിയുടെ അനുഭവങ്ങള്‍ നേരിട്ടറിഞ്ഞ ഇരുപത് ജൂതന്മാരും ഇസ്ലാംമതം സ്വീകരിച്ചു...


 സ്വലാത്ത് കൊണ്ട് പരലോകത്ത് മാത്രമല്ല, ഇഹലോകത്തും ഐശ്വര്യമുണ്ടാകുമെന്ന് മേല്‍ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു...


 ഹിജ്റ ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇമാം ബറകാത്ത്ബ്നു അഹ്മദ്(റ) തന്‍റെ വസീലതുല്‍മുതവസിലീന്‍ എന്ന ഗ്രന്ഥത്തിലുദ്ധരിച്ചതാണീ സംഭവം...


നമുക്കും ചൊല്ലാം ഒരുപാട് സ്വലാത്ത് സലാമുകള്‍...

അല്ലാഹു ﷻ നമുക്കതിനു തൗഫീഖ് നല്‍കട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ...