Thursday - 23 April, 2026 5-Dhu al-Qadah-1447

തിരുമേനി ﷺ ചിരിക്കുന്നു

റമളാനിന്റെ പകല്‍ വേളയില്‍ ഭാര്യയോടൊത്ത് ശയനം ചെയ്ത് വ്രത ഭംഗം വന്നതിനു പ്രായശ്ചിത്തം തേടി ഒരു മനുഷ്യന്‍ പ്രവാചകന്റെ (ﷺ) സദസ്സില്‍...


അടിമമോചനമാണ് പ്രായശ്ചിത്തം.


അതയാളെക്കൊണ്ടാവില്ല. 


എങ്കില്‍ അറുപതു നോമ്പ് നോല്‍ക്കണം. 


അതിനും പ്രയാസമാണ്. 


പിന്നെ അറുപതു അഗതികള്‍ക്ക് അന്നം നല്‍കിയേ തീരൂ.


പക്ഷേ, എവിടെയാണ് ദരിദ്രനായ അയാള്‍ക്കതിനു ശേഷി..? 


 എന്നാല്‍ പ്രവാചകന്റെ (ﷺ) സദസ്സില്‍ ആവശ്യക്കാരനും ചോദിച്ചു വരുന്നവനും ഒരിക്കലും വിലക്കപ്പെടുന്നില്ല. 


ആരോ ഒരാള്‍ അറുപത് അഗതിഗള്‍ക്കുള്ള ഭക്ഷണം അയാള്‍ക്ക് ‌സമ്മാനമായി നല്കി.


ഇനി അയാള്‍ക്ക് ‌ചെയ്യാനുള്ളത് ഇത്രമാത്രം. താന്‍ പ്രായശ്ചിചിത്തമായി നല്കുന്ന ഈ ഭക്ഷണം സ്വീകരിക്കാന്‍ യോഗ്യനായ ഒരു അഗതിയെ കണ്ടെത്തണം.


എന്നാല്‍ അയാളുടെ ഗ്രാമത്തില്‍ അയാളോളം ദരിദ്രനായ മറ്റാരുമില്ല.


എങ്കില്‍ പിന്നെ അതാര്‍ക്ക്..?


പ്രവാചകന് (ﷺ) ഒരു സംശയവുമുണ്ടായില്ല.


 "അതയാള്‍ക്കും കുടുംബത്തിനും തന്നെ."


 ഈ ചരിത്ര മുഹൂര്‍ത്തത്തെ അതിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ അവരോധിച്ചുകൊണ്ട് എപ്പോഴെങ്കിലും നമ്മള്‍ അപഗ്രഥിച്ചു നോക്കിയിട്ടുണ്ടോ..? 


 പാപത്തിന്റെ ചുമടുമായി, പശ്ചാതാപത്തിന്റെ കനല്‍ പഥങ്ങള്‍ ചോദിച്ചു വന്നവനു നിര്‍ണ്ണയിച്ചു കിട്ടിയ പ്രായശ്ചിത്തം, അയാള്‍ക്കും കുടുംബത്തിനും അറുപതു നാളത്തേക്കുള്ള ഭക്ഷണം...!!!


സൂചിക്കുഴയുടെ ഇടുക്കങ്ങളിലേക്ക് മതത്തെ നയിച്ചുകൊണ്ടുപോയി മറുപുറം കടത്താന്‍ ശ്രമിക്കുന്ന എല്ലാ മതമേധാവികളുടെയും പിരടിയിലാണ് പ്രവാചകന്‍ (ﷺ) പിടിച്ചത്. 


 അയാളുടെ അവസാന ഉത്തരം – എന്നോളം ദരിദ്രന്‍ എന്റെ നാട്ടില്‍ ഇല്ലെങ്കിലോ..?- കേട്ട് അണപ്പല്ലുകള്‍ തെളിയുവോളം പ്രവാചകന്‍ ﷺ ചിരിച്ചുവെന്നാണ് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ നാം വായിക്കുന്നത്. 


അറുപത്തിമൂന്ന് കൊല്ലത്തെ ജീവിതത്തില്‍ പുഞ്ചിരിക്കുകയല്ലാതെ പലതവണയൊന്നും പൊട്ടിച്ചിരിച്ചതായി ചരിത്രത്തില്‍ നാം വായിക്കുന്നില്ല. 


ഭക്ഷണച്ചുമടുമായി സഭ വിട്ടിറങ്ങിയ ആ മനുഷ്യന്‍ മദീനയുടെ ഏതോ തെരുവിന്റെ തിരിവില്‍ മറയുവോളം പ്രവാചകന്റെ (ﷺ) മുഖത്ത് ആ ചിരി കത്തിനിന്നിരിക്കണം.


 പ്രത്യയശാസ്ത്രത്തെ വിശാല മാനവികതയുടെ കാന്‍വാസിലേക്ക് പകര്‍ത്തിക്കൊണ്ട് തന്റെ വചനങ്ങളെ അതിമനോഹരമായി വ്യാഖാനിച്ച ആ നിമിഷങ്ങളോടുള്ള നന്ദിസൂചകമെന്നോണം. 


അന്ന് രാത്രി, ചാട്ടവാറടിയുടെ നൊമ്പരപ്പാടുകളുമായി വരുന്ന തന്റെ പ്രിയതമനെ തഴുകിത്തലോടി ആശ്വസിപ്പിക്കാന്‍ കാത്തിരുന്ന ഒരു കുടുംബിനിയും അവളുടെ കുട്ടികളും മാറോടു ചേര്‍ത്തുറങ്ങിയ ഒരു ഇസ്ലാമുണ്ടല്ലോ, അതല്ലേ റമളാനില്‍ നാം അന്വേഷിക്കേണ്ടത്..?


ലേഖകൻ : (ബുഖാരിയിൽ പഠിക്കുന്ന കാലത്തു രിസാലയിൽ എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗം. കർമശാസ്ത്ര വിശകലനം ചെയ്തിട്ടില്ല. പ്രസ്തുത സംഭവത്തെ അപ്പടി ചിത്രീകരിച്ചതാണ് )