നാലാം ഖലീഫ അലി (റ) ഒരു യുദ്ധത്തിന് പോവുകയാണ്. വഴിയിൽ അദ്ദേഹത്തിന്റെ പടത്തൊപ്പി നഷ്ടപ്പെട്ടു...
യുദ്ധം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഒരു ജൂതന്റെ കൈവശം അത് കണ്ടെത്തി അത് തന്റെ തൊപ്പി തന്നെ ഖലീഫ ജൂതനോട് അത് മടക്കിതരുവാൻ ആവശ്യപ്പെട്ടു. ജൂതൻ അതിന് സമ്മതിച്ചില്ല...
കേസ് കോടതിയിലെത്തി. വാദിയും പ്രതിയും ന്യായാധിപനുമുന്നിൽ ഹാജരായി. വാദി രാഷ്ട്രത്തിന്റെ ഭരണച്ചെങ്കോലേന്തുന്നയാൾ. പ്രതി സാധാരണ ജൂതൻ...
ന്യായാധിപൻ വിസ്താരം തുടങ്ങി. ഖലീഫ അത് തന്റെ തൊപ്പിയാണെന്ന് ശക്തമായി വാദിച്ചു. അത് തനിക്ക് വിട്ടുതരണമെന്നും ആവശ്യപ്പെട്ടു...
ജൂതനും തന്റെ ഭാഗം ശക്തിയായി ഉന്നയിച്ചു. അത് തിരിച്ചു കൊടുക്കേണ്ടതില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു...
തന്റെ വാദം അംഗീകരിക്കണമെങ്കിൽ ഖലീഫ രണ്ടു സാക്ഷികളെ ഹാജരാക്കണമെന്നായി ജഡ്ജി...
വൈകാതെ ഖലീഫ സാക്ഷികളെ ഹാജരാക്കി. ഒരാൾ ഖലീഫയുടെ പുത്രനും മറ്റൊന്ന് അടിമയും...
എന്നാൽ, ഇവർ സ്വന്തക്കാരാണെന്നും ഇസ്ലാമിക നിയമം അത് ശരിവെക്കുന്നില്ലെന്നും പറഞ്ഞ് കോടതി അവരെ തിരിച്ചയച്ചു...
ഖലീഫ നിസ്സഹായനായി. മറ്റു സാക്ഷികളെയൊന്നും ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനാൽ ജൂതന് അനുകൂലമായി കേസ് വിധിയായി...
ഇസ്ലാമിന്റെ നീതിന്യായ വ്യവസ്ഥ അയാളിൽ ആശ്ചര്യമുണ്ടാക്കി. താൻ സാധാരണക്കാരനും ജൂതനും, തനിക്കെതിരെ പരാതി നൽകിയതാകട്ടെ ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയും എന്നിട്ടും തനിക്ക് അനുകൂലമായിരിക്കുന്നു വിധി...
ജൂതൻ പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. പടത്തൊപ്പി ഖലീഫക്ക് വിട്ടുകൊടുത്തു. അപ്പോൾ തന്നെ ജൂതമതം വലിച്ചെറിഞ്ഞ് അയാൾ ഇസ്ലാമിലേക്ക് കടന്നു വരികയും ചെയ്തു.