Thursday - 23 April, 2026 5-Dhu al-Qadah-1447

മനസ്സിൽപോലും ചിന്തിക്കാൻ പാടില്ല

ജുനൈദുല്‍ ബഗ്ദാദി (റ) ഒരു സംഭവം ഓര്‍ക്കുന്നു...


ഒരിക്കല്‍ ശനൌസിയ്യാ പള്ളിയില്‍ ഒരു ജനാസ നിസ്കാരത്തിനായി കാത്തിരിക്കുകയായിരുന്നു. ബാഗ്ദാദ്കാരായ ഒരുപാട് പേര്‍ എന്നെപോലെ ജനാസ നിസ്കാരം കാത്തു പള്ളിയിലിരിപ്പുണ്ട്...


 അതിനിടയില്‍ ഉപാസകന്റെ ലക്ഷണമുള്ള ഒരു ഫഖീര്‍ ജനങ്ങളോട് വല്ലതും തരണേ എന്ന് ചോദിക്കുന്നത് കണ്ടു. അപ്പോള്‍ ഞാന്‍ ഉള്ളാലെ ആലോചിച്ചു...


 ഇദ്ദേഹത്തിനു ജോലി എടുത്ത് ജീവിച്ചു കൂടെ. അങ്ങിനെ ആണെങ്കില്‍ ആളുകളോട് യാചിക്കേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ലല്ലോ...


 നിസ്കാരമൊക്കെ കഴിഞ്ഞു ഞാന്‍ വീട്ടിലെത്തി, അന്ന് രാത്രി എന്റെ പതിവുകളൊക്കെ തെറ്റി, എന്തൊക്കെയോ ഒരു പ്രയാസം നേരിട്ടു. ഒന്നും ചെയ്യാനാവാതെ ഞാന്‍ ഉറക്കം വരാതെയിരുന്നു. പിന്നീട് എപ്പോഴോ കണ്ണുകള്‍ അടഞ്ഞു. അപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ആ ഫഖീറിനെ നീട്ടിപ്പിടിച്ചു ഒരു സുപ്രയില്‍ കിടത്തി എന്റെ മുന്നില്‍ കൊണ്ട് വരുന്നു...


 ആഗതര്‍ എന്നോട് പറഞ്ഞു: "താങ്കള്‍ ഇദ്ദേഹത്തെ പറ്റി പരദൂഷണം പറഞ്ഞില്ലേ.., ഇദ്ദേഹത്തിന്റെ മാംസം കഴിച്ചോളൂ..."


 എനിക്ക് കാര്യം പിടികിട്ടി...

 ഞാന്‍ പറഞ്ഞു: "ഞാന്‍ അദ്ദേഹത്തെ പരദൂഷണം പറഞ്ഞിട്ടില്ല. മനസ്സില്‍ ചിന്തിച്ചിട്ടേയുള്ളൂ ..." 


അപ്പോള്‍ ആരോ ഒരാള്‍ പറഞ്ഞു: "താങ്കളെ പോലുള്ളവരില്‍ നിന്ന് ഈ ചിന്ത പോലും പാടില്ല. അദ്ദേഹത്തോട് പോയി പൊരുത്തപ്പെടീക്കൂ..."


 നേരം വെളുത്തപ്പോള്‍ ഞാന്‍ അദ്ദേഹത്തെ തേടി അലഞ്ഞു. ഒടുവില്‍ കണ്ടെത്തി. ആളുകള്‍ പച്ചക്കറികള്‍ കഴുകുമ്പോള്‍ ബാക്കിയാകുന്ന ഇലകള്‍ വെള്ളത്തില്‍ നിന്ന് പെറുക്കി എടുക്കുകയാണ് അദ്ദേഹം. വെള്ളം ഓളം തള്ളുമ്പോള്‍ ഇലകള്‍ വെളിപ്പെടുന്നു. ഉടനെ അദ്ദേഹം അത് പെറുക്കി എടുക്കുന്നു...


 ഞാന്‍ അദ്ദേഹത്തോട് സലാം പറഞ്ഞു. 

സലാം മടക്കിക്കൊണ്ട് ഉടനെ അദ്ദേഹത്തിന്റെ ചോദ്യം: "ഇനി ആവര്‍ത്തിക്കുമോ അബുല്‍ കാസിമേ..?"


 ഞാന്‍ പറഞ്ഞു: "ഇല്ല..." 

അദ്ദേഹം പറഞ്ഞു: "അല്ലാഹു ﷻ നിങ്ങള്‍ക്കും നമുക്കും പൊറുത്തു തരട്ടെ..."


 ഓരോ വ്യക്തിയും ചെയ്യേണ്ടത് സ്വന്തം ന്യൂനതകളെ കണ്ടെത്തി അത് പരിഹരിക്കുകയാണ്. അതിനു വേണ്ടി സ്വന്തം ജീവിതത്തെ എപ്പോഴും ചികഞ്ഞു കൊണ്ടിരിക്കണം. ന്യൂനത കണ്ടെത്തി വിചാരണ ചെയ്തു കൊണ്ടിരിക്കണം. സ്വന്തം ന്യൂനത കണ്ടെത്തുന്നവന് അപരന്റെത് അന്വേഷിക്കാന്‍ സമയമുണ്ടാകില്ല...


  ശരിയാണ് എന്ന അഹങ്കാരത്തിന്റെ തോതനുസരിച്ചാണ് മറ്റുള്ളവരെ വീക്ഷിക്കാന്‍ പ്രചോദനമുണ്ടാകുന്നത്. ആ പ്രചോദനത്തില്‍ നിന്നാണ് ഗീബത്ത് - പരദൂഷണം - ജനിക്കുന്നത്, പരദൂഷണം ഖുര്‍ആനും ഹദീസും ശക്തമായി വിലക്കിയിട്ടുണ്ട്. അള്ളാഹു ﷻ അവന്റെ സൃഷ്ടികളെ ബഹുമാനിച്ചിട്ടുണ്ട്. അവരെ വിലയിടിച്ചു കാണുന്നത് അല്ലാഹു ﷻ നു പൊരുത്തമല്ല...


 ഉള്ളതാണ് പറയുന്നതെങ്കില്‍ പോലും മറ്റൊരാള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നത് ഇസ്ലാം വിലക്കി...


 പ്രവാചകര്‍ ﷺ പറഞ്ഞു:  "ഉള്ളതാണു പറയുന്നതെങ്കില്‍ അത് പരദൂഷണവും, ഇല്ലാത്തത് പറയുന്ന പക്ഷം അത് ഗീബത്തും പച്ചക്കള്ളവും കൂടിയായി..."


 ഏതെങ്കിലും ഒരാളില്‍ നിന്ന് വല്ല തെറ്റും കണ്ടാല്‍ അത് കൊട്ടിപ്പാടുകയല്ല വേണ്ടത്. അയാളെ സ്വകാര്യമായി കണ്ടു തിരുത്തുക. പറ്റിയില്ലെങ്കില്‍ അയാളെ തിരുത്താന്‍ കഴിയുന്നവരെ കണ്ടു സദുദ്ദേശത്തോടെ വിവരമറിയിക്കുക. അയാളെ നന്മയിലേക്ക് തിരിച്ചു കൊണ്ട് വരിക മാത്രമായിരിക്കണം ലക്ഷ്യം. ഇങ്ങിനെയാകുമ്പോള്‍ പരദൂഷണമല്ല  ഗുണകാംക്ഷ- നസ്വീഹത്താണ്...


 ഒരാളെ കുറിച്ച് മനസ്സില്‍ പോലും അവര്‍ക്കിഷ്ടമില്ലാത്തത് ചിന്തിക്കാന്‍ പാടില്ല എന്നാണ് ജുനൈദുല്‍ ബഗ്ദാദി (റ)യുടെ അനുഭവത്തില്‍ നിന്ന് പഠിക്കാനുള്ളത്...


 അല്ലാഹു ﷻ നമുക്ക് ഏവർക്കും പൊറുത്തു തരട്ടെ..!

ആമീൻ യാ റബ്ബൽ ആലമീൻ ...