Wednesday - 22 April, 2026 4-Dhu al-Qadah-1447

ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു

ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കല്‍ ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്‍ക്കം ഉണ്ടാവുകയും അത് അബദ്ധവശാല്‍ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു... 


 ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊലയ്ക്കു വധശിക്ഷയാണ് ലഭിക്കുക. അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നൽകുകയോ, വേണമെങ്കില്‍ പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം.


 ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും

പ്രതിക്ക് മാപ്പ് നൽകാന്‍ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാന്‍ ജഡ്ജി ഉത്തരവിട്ടു...


 അവസാനമായി വല്ല ആഗ്രഹവുമുണ്ടോ

എന്ന് പ്രതിയോട് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെയും, കുഞ്ഞിനേയും

ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാന്‍ ഒരാഴ്ച സമയം നൽകണം

എന്നയാള്‍ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍

അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത്

കണ്ടു നബി (ﷺ) ശിഷ്യന്‍ അബൂദര്‍റ് (റ) മുന്നോട്ടു വന്നു. അദ്ദേഹം വൃദ്ധനായിരുന്നു...


 അത് കണ്ടു ജഡ്ജി പറഞ്ഞു:


  അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി (ﷺ) ശിഷ്യരില്‍ പ്രമുഖനാണ്. നബിﷺയെ കാണാത്ത പുതുതലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്‌. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക...


  ആലോചിക്കാന്‍ ഒന്നുമില്ല. ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു...


  പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ..?


  അറിയാം... ഞാന്‍ അല്ലാഹുﷻവില്‍ ഭാരമേല്‍പ്പിക്കുന്നു...


 അബൂദര്‍റ് (റ) ശാന്തനായി മറുപടി പറഞ്ഞു...


 യുവാവ് തന്റെ നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.

സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷയ്ക്കായി അബൂദര്‍റിനെ (റ) തൂക്കുമരത്തില്‍ കയറ്റി നിര്‍ത്തി...


 തന്റെ സഹ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍ അശക്തനായിരുന്നു..!!


 തൂക്കുകയര്‍ അബൂദര്‍റിന്റെ  കഴുത്തിലേയ്ക്കിട്ടതും

ആ വിദേശ യുവാവ് ഓടിക്കിതച്ചുവന്നു...


  അരുത്.., അദ്ദേഹത്തെ കൊല്ലരുത്. ഞാന്‍ വന്നു...


 എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങൾ വിശദീകരിച്ചു:


കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ്‌ വൈകിയത്...


 ഖലീഫ ഉമര്‍ അബൂദര്‍റിനോട് ചോദിച്ചു:


  എന്ത് ധൈര്യത്തിലാണ് താങ്കള്‍ ജാമ്യം നിന്നത്..? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ..?


  അതെനിക്ക് പ്രശ്നമല്ല. ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍

വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന്

ഞാന്‍ ആഗ്രഹിച്ചു...


 യുവാവിനോട് ഖലീഫ ചോദിച്ചു:


  താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല. പിന്നെന്തിനു മരണം സ്വീകരിക്കാന്‍ തിരിച്ചു വന്നു..?


 യുവാവ് പറഞ്ഞു:


  ഞാൻ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു...


 ഇതെല്ലാം കണ്ടു നിന്ന മരണപ്പെട്ട ആളുടെ മക്കള്‍ പറഞ്ഞു:


  ഞങ്ങള്‍ പ്രതിക്ക് മാപ്പ് നൽകുന്നു. ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടു

വീഴ്ച ചെയ്യുന്നവര്‍ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു...


NB: ഈ കുറിപ്പ് മനുഷ്യത്വത്തെ ഓര്‍ത്ത്  സുമനസ്സുകള്‍ക്കായി ഷെയര്‍ ചെയ്യുന്നു. മനുഷ്യത്വം ഇല്ലാതാകുമ്പോള്‍ ചില ഓര്‍മപ്പെടുത്തലുകള്‍ അതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കും.