Saturday - 06 June, 2026 19-Dhu al-Hijjah-1447

ആമന റസൂലു : മഹത്വവും പ്രാധാന്യവും

ഇമാം ദാരിമി (റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ, ഖുര്‍ ആനിലെ ഏത് ആയത്തിന്റെ പ്രതിഫലവും നേട്ടവുമാണ് അങ്ങേയ്ക്കും സമുദായത്തിനും ലഭിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്? നബി (സ) പറഞ്ഞു. സൂറത്തുല്‍ ബഖറയുടെ ഒടുവിലെ ഭാഗം. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ നിധികളില്‍ നിന്നുള്ള ഈ സൂക്തങ്ങള്‍ എന്റെ സമുദായത്തിന് നല്‍കപ്പെട്ടിരിക്കുന്നു. ഭൗതികവും പാരത്രികവുമായ സര്‍വ്വ നന്മകളും അതില്‍ സമ്മേളിച്ചിട്ടുണ്ട്...(മിശ്കാത്-189)


അബ്ദുള്ളാഹിബ്‌നു ഉമര്‍ (റ) പറയുന്നു. നബി(സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. ”അല്ലാഹു എനിക്ക് സ്വര്‍ഗീയ നിധികളില്‍ നിന്ന് രണ്ട് സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇശാനിസ്‌ക്കാരത്തിനു ശേഷം അവ പാരായണം ചെയ്യുന്നവനു രാത്രി നിസ്‌ക്കാരത്തിന്റെ സ്ഥാനത്ത് നില്‍ക്കാന്‍ മതിയായതാണ്. ആമന:റസൂലു എന്ന് തുടങ്ങുന്ന സൂറത്തുല്‍ ബഖറയുടെ അവസാനം വരെയുള്ള രണ്ട് ആയത്തുകളാണ്”. (തഫ്‌സീറു സ്വാവി-1-127)

ഹാകിം(റ) നിവേദനം നബി(സ) പറഞ്ഞു. ”അല്ലാഹു സൂറത്തുല്‍ ബഖറ അവസാനിപ്പിച്ചത് അര്‍ശിന്റെ താഴ്ഭാഗത്തുള്ള നിധിയില്‍ നിന്ന് എനിക്കു നല്‍കിയ മഹത്തായ രണ്ടു സൂക്തങ്ങള്‍ കൊണ്ടാണ്. നിങ്ങള്‍ അതു പഠിക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതു പഠിപ്പിക്കുകയും ചെയ്യുക. ഉറപ്പായും അത് പാപമോചനം തേടാനും പ്രാര്‍ത്ഥനക്കും, ഉപകരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളാണ് ”... (മിര്‍കാത്-2-604)