Saturday - 06 June, 2026 19-Dhu al-Hijjah-1447

സൂറത്തു യാസീന്‍ മഹത്വവും പ്രതിഫലവും

യാസീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു


പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കടലില്‍ അകപ്പെടുന്നവര്‍ക്കു ആശ്വാസത്തിന്റെ സാന്ത്വനമാണെന്നു തിരുനബി(സ്വ)യുടെ നിരവധി ഹദീസുകള്‍ പഠിപ്പിക്കുന്നു...


നബി(സ്വ) പറഞ്ഞു: യാസീന്‍ ഏതൊരു കാര്യത്തിനു വേണ്ടി പാരായണം ചെയ്യുന്നുവോ അത് ആ കാര്യത്തിന് ഉള്ളതാണ്. നബി(സ്വ) പറഞ്ഞു: യാസീന്‍ എല്ലാ തിന്മകളെയും പ്രതിരോധിക്കുന്നു. സര്‍വ്വ ആവശ്യങ്ങളും സഫലീകരിക്കുന്നു. (സ്വാവി 3/296, 297).


ആഗ്രഹങ്ങളുടെ താക്കോല്‍


യാസീന്‍ സൂറത്ത് ആവശ്യങ്ങളുടെ താക്കോലാണ്. നിരവധി ആവശ്യങ്ങളും പ്രശ്‌നങ്ങളും യാസീന്‍ പാരായണം ചെയ്യുന്നതിന്റെ ഫലമായി സഫലമാകുമെന്ന് നിരവധി വചനങ്ങളില്‍ കാണാന്‍ സാധിക്കും. ചിലത് താഴെ ചേര്‍ക്കുന്നു...


വിശക്കുന്നവന്‍ യാസീന്‍ ഓതിയാല്‍ അല്ലാഹു അവന്റെ വിശപ്പ് അകറ്റും.

 ദാഹിക്കുന്നവന്‍ ഓതിയാല്‍ ദാഹം തീര്‍ത്തുതരും

വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും.

പേടിക്കുന്നവന്‍ ഓതിയാല്‍ പേടി മാറും.

ഏകാന്തതയില്‍ വിഷമിക്കുന്നവന്‍ ഓതിയാല്‍ കൂട്ടുകാരനെ ലഭിക്കും.

 ദരിദ്രന്‍ ഓതിയാല്‍ അവന്റെ ആവശ്യങ്ങള്‍ അല്ലാഹു തീര്‍ത്തുകൊടുക്കും.

തടവറയിലുള്ളവന്‍ ഓതിയാല്‍ മോചിതനാവും.

വഴിതെറ്റിയവന്‍ ഓതിയാല്‍ അല്ലാഹു വഴി കാണിച്ചുകൊടുക്കും.

കടം കയറി വിഷമിക്കുന്നവന്‍ ഓതിയാല്‍ കടങ്ങള്‍ വീട്ടി റാഹത്താകും.

(റൂഹുല്‍ ബയാന്‍ ഇസ്മാഈല്‍ ഹിഖി 47/365, തഫ്‌സീറുന്നസഫി 2/187, കശ്ശാഫ് 5/452).


അല്‍ ഹാഫിള് ഇബ്‌നു കസീര്‍ പറയുന്നതു കാണുക: ചില മഹാരഥന്മാര്‍ ഉണര്‍ത്തുന്നു. പ്രയാസകരമായ ഏതൊരു കാര്യവും എളുപ്പമാക്കിത്തരാന്‍ വേണ്ടി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അല്ലാഹു അത് എളുപ്പമാക്കിക്കൊടുക്കുന്നതാണ്. മരണം ആസന്നമായവരുടെ അടുത്തിരുന്ന് ഇത് പാരായണം ചെയ്യുന്നത് അതിന്റെ അനുഗ്രഹവും ബറകത്തും ഇറങ്ങുന്നതിനും അവരില്‍ നിന്ന് ആത്മാവ് എളുപ്പത്തില്‍ പുറത്തുപോകാന്‍ വേണ്ടിയും ആകണം... (ഇബ്‌നുകസീര്‍ 3/524).

അത്വാഅ്(റ) പറയുന്നു: രാവിലെ യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിയുടെ മുഴുവന്‍ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്ന് നബി(സ്വ) തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. (ദാരിമി, മിശ്കാത്ത് 189).


യാസീന്‍: മരണമടഞ്ഞവര്‍ക്കും സാന്ത്വനമേകുന്നു


മരണാസന്നരുടേയും വിയോഗം പ്രാപിച്ചവരുടേയും പ്രയാസങ്ങളെ പരിഗണിച്ചുകൊണ്ട് മയ്യിത്തിന്റെ സമീപത്തും ഖബറിടങ്ങളിലും കൂടാതെ യാസീന്‍ സൂറത്ത് അവരുടെ പേരില്‍ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം ഇന്നും നമ്മുടെ നാടുകളില്‍ സജീവതയോടെ നിലനില്‍ക്കുന്നുണ്ട്.

അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് ആരെങ്കിലും സൂറത്തുയാസീന്‍ ഓതിയാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അതിനാല്‍ മരണം ആസന്നമായരുടെ സമീപത്തുവെച്ചും മരണമടഞ്ഞവരുടെ അടുത്തും നിങ്ങള്‍ അത് പാരായണം ചെയ്യുക. (ബൈഹഖി, മിശ്കാത്ത്)

മരണാസന്നരുടെ സമീപം യാസീന്‍ ഓതിയാല്‍ മരണം പ്രയാസരഹിതമായിരിക്കുമെന്ന് നബി(സ്വ)പഠിപ്പിച്ചിട്ടുണ്ട്.(മിര്‍ഖാത് 2/331).


നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മരണപ്പെട്ടുപോയ ആളുകളുടെ മേല്‍ യാസീന്‍ ഓതുക. (അഹ്മദ്/മിശ്കാത്ത് 141).


നബി(സ്വ) പറയുന്നു: ഒരാള്‍ എല്ലാ വെള്ളിയാഴ്ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിച്ച് സൂറത്ത് യാസീന്‍ പാരായണം ചെയ്താല്‍ യാസീന്‍ സൂറത്തിലെ ഓരോ അക്ഷരത്തിനനുസൃതമായി അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (മിര്‍ഖാത്തുല്‍ മഫാതീഹ് 5/336, ഇആനത്ത് 2/223).


അബൂഹുറൈറ(റ) നിവേദനം: ആരെങ്കിലും ഖബറുകള്‍ക്കു സമീപത്തു പോയി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അതിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഖബറിനുള്ളിലെ വിഷമങ്ങള്‍ ലഘൂകരിക്കുന്നതാണ്.” (ഖുര്‍ത്വുബി 15/…)


മരണത്തിന്റെ മലക്ക് വരുന്ന സമയം വിശ്വാസിയുടെ സമീപത്തുവെച്ച് യാസീന്‍ പാരായണം നടത്തിയാല്‍ ഓരോ അക്ഷരത്തിന്റെ എണ്ണമനുസരിച്ചും പത്തു വീതം റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങും. അവര്‍ അവന്റെ മുന്നില്‍ അതിനായി നില്‍ക്കും. അദ്ദേഹത്തിനുവേണ്ടി ദുആ നടത്തുകയും പാപമോചനത്തിനു മാപ്പിരക്കുകയും ചെയ്യും. കുളിപ്പിക്കുന്നതിനു സാക്ഷികളാകും. ജനാസയെ പിന്തുടരും. അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കും. മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കാളിയാവും. (മുസ്‌നദ് ശിഹാസ് 4/91)