Thursday - 23 April, 2026 5-Dhu al-Qadah-1447

വിശുദ്ധ ഖുർആന്‍ പ്രത്യേകം ഓര്‍മ്മിക്കാന്‍ ചിലകാര്യങ്ങള്‍

ആവര്‍ത്തിച്ചു പാരായണം ചെയ്യേണ്ട സൂറത്തുകളിലും ആയത്തുകളിലും മാത്രമൊതുങ്ങിപ്പോകരുത് നമ്മുടെ പാരായണം. ഖുര്‍ആന്‍ മുഴുവനും ഓതി പൂര്‍ത്തിയാക്കണം. നിരവധി തവണ ഖുര്‍ആന്‍ ആദ്യന്തം ഓതിത്തീര്‍ക്കണം. അതിനു വലിയ മഹത്വവും പ്രതിഫലവുമുണ്ട്...


നബി(സ്വ) പറഞ്ഞു: ഒരാള്‍ ഫര്‍ള് നിസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അയാള്‍ക്ക് ദുആക്ക് ഉത്തരം കിട്ടുന്ന ഒരു ദുആക്ക് അവകാശമുണ്ട്. ഒരാള്‍ ഖുര്‍ആന്‍ ആദ്യാന്തം പൂര്‍ത്തിയാക്കിയാല്‍ ആ വ്യക്തിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാര്‍ത്ഥനക്ക് അവകാശമുണ്ട്. (ത്വബ്‌റാനി, മജ്മഉസ്സവാഇദ് 7/172).


നമ്മുടെ നേതാവായ അശ്‌റഫുല്‍ ഖല്‍ഖ് നബി (സ്വ)യുടെ പേരിലും മറ്റു വിയോഗം പ്രാപിച്ച സ്വാലിഹീങ്ങളുടെ പേരിലും മാതാപിതാക്കളുടെ പേരിലും ഖുര്‍ആന്‍ ഖത്മ ചെയ്യുമ്പോഴും പ്രത്യേക സവിശേഷതയുള്ള സൂറത്തുകളും ആയത്തുകളും പാരായണം ചെയ്യുമ്പോഴും ഹദ്‌യ ചെയ്യുന്നത് വലിയ സൗഭാഗ്യമാണ്. ഹദ്‌യ ചെയ്യപ്പെട്ടവര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് ഒരണുമണിത്തൂക്കവും കുറയാതെ പാരായണം ചെയ്തവനും ലഭിക്കുന്നു...


അതിനുപുറമേ തിരുനബി (സ്വ)യും മറ്റു വിയോഗം പ്രാപിച്ച സ്വാലിഹീങ്ങളുടെ ആത്മാക്കളുമായി ഒരു പ്രത്യേക ബന്ധം വളരുന്നതും അത് മരണ സമയത്തും ഖബറിലും മഹ്ശറയിലും വലിയ തുണയായി വരുന്നതുമാണ്...


ഒരു ഫാതിഹ ഓതി ഖബറുസ്ഥാനിലെ മുഴുവന്‍ പേര്‍ക്കും പ്രതിഫലം ഹദ്‌യ ചെയ്താല്‍ അല്ലാഹുവിന്റെ അതിരില്ലാത്ത ഔദാര്യത്താല്‍ എല്ലാവര്‍ക്കും പരിപൂര്‍ണ്ണമായ ഓരോ ഫാതിഹ ഓതിയ പ്രതിഫലം ലഭിക്കുന്നതാണ്. അല്ലാതെ ഓതിയ വ്യക്തിയുടെ പ്രതിഫലം എല്ലാവര്‍ക്കും വിഹിതം വെക്കുകയില്ല...(ഫതാവല്‍ കുബ്‌റാ 2/42, ബിഗ്‌യ 97).