Wednesday - 22 April, 2026 4-Dhu al-Qadah-1447

ഭാര്യക്കെതിരെ ബന്ധുക്കളോടൊപ്പം നില്‍ക്കുന്ന ഭര്‍ത്താവ്

ദമ്പതികൾക്കിടയിലുണ്ടാകുന്ന പിണക്കങ്ങള്‍ പലപ്പോഴും അവരില്‍ നിന്ന് ഉടലെടുക്കുന്നതല്ല എന്നതാണ് വളരെ ദുഖകരമായ കാര്യം. ഇരുവരില്‍ ആരുടെയെങ്കിലും കുടുംബത്തില്‍ നിന്നാണത് ആരംഭിക്കുന്നത്...


 മകളുടെ സ്വസ്ഥമായ ജീവിതം ലക്ഷ്യമാക്കി വിവാഹം ചെയ്തയച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളുടെ ഭര്‍തൃവീട്ടുകാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍, വരന്റെ വീട്ടുകാര്‍ തങ്ങളുടെ മകന്റെ വിവാഹ ജീവിതത്തിന്റെ ഗതിതിരിച്ച് വിടുന്ന മുഖ്യ ഘടകമാവാനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. മിക്കപ്പോഴും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതും അതുതന്നെയാണ്...


 ദാമ്പത്യവൃത്തത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ സ്വാധീനം ചെലുത്തുന്നത് അതിലെ പ്രധാനകക്ഷിയായ ഭാര്യക്ക് സ്വാഭാവികമായും ഇഷ്ടപ്പെടില്ല. തനിക്കര്‍ഹതപ്പെട്ട ദാമ്പത്യത്തിലെ അധികാരം ഭര്‍തൃമാതാവ് കവര്‍ന്നെടുക്കുന്നതായിട്ടാണ് അവള്‍ ഇത് മനസിലാക്കുക...


 മക്കളുടെ ദാമ്പത്യകാര്യത്തിലും കുടുംബകാര്യങ്ങളിലും ഇടപെടാന്‍ മാതാക്കളെ പ്രേരിപ്പിക്കുന്നത് അവരുടെ നന്മക്ക് വേണ്ടിയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭാര്യമാര്‍ അവരെ തെറ്റിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുകയാണ് അവരുടെ ഉദ്ദേശ്യം. ഉമ്മ ചെയ്യുന്ന ഒരു നല്ലകാര്യമായിട്ടാണ് ഭര്‍ത്താവായ മകന്‍ അതിനെ കാണുന്നത്. കാരണം ഉമ്മ അവന്റെ നന്മയും ഗുണവുമല്ലാതെ ആഗ്രഹിക്കുകയില്ലെന്നായിരിക്കും അവന്‍ ചിന്തിക്കുക. എന്നാല്‍ അത് ദാമ്പത്യ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും പ്രശ്‌നങ്ങള്‍ക്കും കാരണമാക്കുന്നു...


 ദാമ്പത്യബന്ധം സുന്ദരവും തെളിഞ്ഞതും സുതാര്യവുമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ബുദ്ധിയുള്ള ഭര്‍ത്താവ്, ഉമ്മയുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഭാര്യയോട് പറയാതെ സ്വന്തം മനസില്‍ സൂക്ഷിക്കുകയാണ് ചെയ്യുക. തന്റെ വൃത്തത്തില്‍ മറ്റൊരാള്‍ ഇടപെടുന്നത് അറിഞ്ഞാല്‍ ഭാര്യ ഭര്‍ത്താവിനോടും പിന്നെ ഉമ്മയോടും പിണങ്ങുന്നതിന് കാരണമാകും. അതിന്റെ തിക്തഫലങ്ങള്‍ അവിടെ ഒതുങ്ങി നില്‍ക്കാതെ ഇരു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം മുറിയുന്നേടത്ത് വരെ ചെന്നെത്തും. മനോദാര്‍ഢ്യവും കൃത്യമായ മാര്‍ഗദര്‍ശനവും ഇല്ലാത്ത ഭര്‍ത്താവ് ഭാര്യക്കെതിരെ തന്റെ കുടുംബത്തിന്റെ പക്ഷത്ത് നില്‍ക്കുന്നത് പ്രയാസമുള്ള കാര്യമാണ്...


 നിലപാടുകളെ സമന്വയിപ്പിക്കേണ്ട ഭര്‍ത്താവാണ് ഇതില്‍ മുന്‍കയ്യെടുക്കേണ്ടത്. തന്റെ മാതാവിനും ഭാര്യക്കുമിടയില്‍ അടുപ്പവും സ്‌നേഹവും ഉണ്ടാക്കേണ്ടത് ഭര്‍ത്താവാണ്. തന്റെ കുടുംബത്തിനും ഭാര്യക്കുമിടയിലെ ബന്ധം ഊഷ്മളമാക്കാന്‍ അനുയോജ്യമായ ഒരു നിലപാടെടുക്കണം. അല്ലാത്തപക്ഷം അത് അവള്‍ക്ക് തന്റെ ഭര്‍തൃബന്ധുക്കളോട് പകയും വിദ്വേഷവും വളര്‍ത്തുന്നതിനാണ് കാരണമാവുക. അത് ഭര്‍ത്താവിനോടുള്ള പെരുമാറ്റത്തില്‍ പ്രകടമാവുകയും അവര്‍ക്കിടയില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉയര്‍ന്ന് വരികയും ചെയ്യുന്നതിന് കാരണമാകുന്നു...


 തനിക്കും ഭാര്യക്കുമിടിയിലെ പ്രശ്‌നങ്ങള്‍ അയാള്‍ കുടുംബത്തില്‍ അവതരിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. കാര്യങ്ങള്‍ വഴിമാറുന്നതിനും കുടുംബങ്ങല്‍ രണ്ടു കക്ഷികളായി മാറി പരസ്പരം പ്രതിരോധിക്കുന്നതിലേക്കുമാണ് അതെത്തിക്കുക...


 ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വഹാബിമാരിലോ പൂര്‍വ്വികരായി സലഫുസാലിഹുകളിലോ ഉണ്ടായിരുന്നില്ലെന്ന് ഭാര്യക്കെതിരെ തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഭര്‍ത്താക്കന്‍മാര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള സ്വകാര്യമായ വിപത്തുകളില്‍ നിന്ന് അകന്ന് നില്‍ക്കല്‍ ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന് അനിവാര്യമാണ്. ദമ്പതിമാര്‍ക്കിടയിലുള്ള ബന്ധം സ്‌നേഹത്തിലും സമാധാനത്തിലും കാരുണ്യത്തിലും അനുകമ്പയിലും കെട്ടിപടുത്തതായിരിക്കാനാണ് ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകചര്യയും പ്രേരിപ്പിക്കുന്നത്. അല്ലാഹു ﷻ പറയുന്നു: അല്ലാഹു ﷻ നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി.

  (അര്‍റൂം: 21)


  മക്കളുടെ ദാമ്പത്യ ജീവിതത്തില്‍ ഇടപെടുന്ന കുടുംബങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അവരെ വിരോധിക്കപ്പെട്ട കാര്യങ്ങളിലേക്ക് തള്ളിയിടുകയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കുടുംബത്തിന്റെ ചിദ്രതക്കും ബലിഷ്ടമായ കരാറെന്ന് അല്ലാഹു ﷻ വിശേഷിപ്പിച്ച കരാര്‍ ദുര്‍ബലപ്പെടുന്നതിലേക്കുമാണ് നയിക്കുക. (നിങ്ങളില്‍ നിന്ന് ബലിഷ്ടമായ കരാര്‍ ഞാന്‍ വാങ്ങിയിരിക്കുന്നു)


 ഭര്‍ത്താവ് അദ്ദേഹത്തിന്റെ കുടുംബത്തോട് പക്ഷപാതിത്വം കാണിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്‌നങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങളോട് എങ്ങനെ ക്ഷമയോടെയും സഹനത്തോടെയും പെരുമാറാം എന്ന് ഭാര്യ പഠിക്കണമെന്നത് ഇതിന്റെ മറുവശമാണ്. തന്റെ ഭര്‍ത്താവ് തന്നോട് കാണിക്കുന്ന അനീതി നിറഞ്ഞനില


പാടില്‍ സഹനമവലംബിക്കുന്ന തനിക്ക് അല്ലാഹുﷻവിന്റെ പ്രതിഫലമുണ്ടെന്ന് അവള്‍ മനസ്സിലാക്കണം...


 പ്രവാചകന്‍ ﷺ പ്രേരിപ്പിച്ചതുപോലെ ഭര്‍ത്താവിനെ അനുസരിക്കലാണത്. അപ്രകാരം തന്നെ തന്നോട് മോശമായി പെരുമാറിയാലും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും നല്ല നിലയില്‍ വര്‍ത്തിക്കേണ്ടത് അവളുടെ പ്രകൃതിപരമായ ഉത്തരവാദിത്തമായി കാണണം. കാരണം തീ മറ്റൊരു തീ കൊണ്ട് കെടുത്താനാകില്ല. എന്നാല്‍ വെള്ളം കൊണ്ടത് സാധ്യമാണ്. വിട്ടുവീഴ്ച്ച എപ്പോഴും അലങ്കാരമാണ്...


 ഭാര്യക്കെതിരെയുള്ള നിലപാടുകളില്‍ തന്റെ ബന്ധുക്കളോട് ചായ്‌വ് കാണിക്കാതിരിക്കാനും ഞാനെന്ന ഭാവത്തെ മറികടക്കാനും ഭര്‍ത്താവിന് സാധിക്കണം. തന്നിലേക്ക് എത്തുന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യവും സത്യസന്ധതയും ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രവാചകൻ ﷺ പറഞ്ഞു: ഭാര്യയോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍, എന്റെ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ് ഞാന്‍. അതിലൂടെ അല്ലാഹുﷻവിന്റെ പ്രതിഫലവും തൃപ്തിയും കരസ്ഥമാക്കാം...


 അപ്പോള്‍ ഭര്‍ത്താവിന് ഭാര്യയുടെ സ്‌നേഹവും അനുകമ്പയും ലഭിക്കുന്നത് പോലെ അവള്‍ക്ക് ഭര്‍ത്താവില്‍ നിന്നുള്ള ആദരവും പരിഗണനയും ലഭിക്കും...


ബസ്മ അസൂസി