പ്രണയം പാരമ്യതയിലെത്തുമ്പോൾ മതവും ജാതിയുമൊന്നും പ്രശ്നമല്ലാതാവുന്നു. പ്രണയിനിയെ സ്വന്തമാക്കുക മാത്രമാവും പിന്നെ ലക്ഷ്യം. അപ്പോഴാണ് കൂടുതലും മിശ്രവിവാഹങ്ങൾ നടക്കുന്നത്...
വിവാഹത്തിന്റെ നിബന്ധനകൾ മുഴുവൻ ഇസ്ലാം വിശദീകരിച്ചിട്ടുണ്ട്. മിശ്ര വിവാഹത്തിന് യാതൊരു സാധുതയും ഇസ്ലാം നൽകിയിട്ടില്ല. ഇരുമതക്കാർ തമ്മിലുള്ള വിവാഹത്തെ ഇസ്ലാം വിലക്കുന്നു...
വിശുദ്ധ ഖുർആൻ പറയുന്നു : ബഹുദൈവ വിശ്വാസികളായ സ്ത്രീകൾ സത്യവിശ്വാസം സ്വീകരിക്കുന്നത് വരെയും അവരെ നിങ്ങൾ വിവാഹം ചെയ്യരുത്. ബഹുദൈവ വിശ്വാസിനിയായ സ്വതന്ത്ര സ്ത്രീയെക്കാൾ ഏറ്റവും നല്ലത് സത്യവിശ്വാസിനിയായ അടിമസ്ത്രീയാകുന്നു അവർ (ബഹുദൈവ വിശ്വാസിനി) നിങ്ങൾക്ക് എത്രതന്നെ കൗതുകം ജനിപ്പിച്ചാലും ശരി (അതുപോലെ) ബഹുദൈവ വിശ്വാസികൾ സത്യവിശ്വാസികളാകുന്നതുവരെ അവർക്ക് (സത്യവിശ്വാസിനികളെ) നിങ്ങൾ വിവാഹം ചെയ്തു കൊടുക്കരുത് ബഹുദൈവ വിശ്വാസിയേക്കാൾ ഏറ്റവും നല്ലത് സത്യവിശ്വാസിയായ അടിമയാകുന്നു അവൻ (ബഹുദൈവ വിശ്വാസി) നിങ്ങൾക്ക് എത്രതന്നെ കൗതുകം ജനിപ്പിച്ചാലും ശരി
(സൂറത്തുൽ: അൽബഖറ 221)
മക്കയിലുണ്ടായിരുന്ന മർസദുൽ ഗസ്നവി എന്നയാളുടെ കാമുകി അയോളോട് നമുക്കൽപം ഒഴിഞ്ഞിരിക്കാം എന്നഭ്യർത്ഥിച്ചു അദ്ദേഹം പറഞ്ഞു ; ഇസ്ലാം നമുക്കിടയിൽ വിഘാതം സൃഷ്ടിച്ചിരിക്കുന്നു.
എങ്കിൽ നിങ്ങൾക്കെന്നെ വിവാഹം ചെയ്യാമോ..? അവൾ ചോദിച്ചു
ശരി നമുക്ക് നബിﷺയോട് ചോദിക്കാം ..
ഈ സാഹചര്യത്തിലാണത്രെ മേൽ സൂക്തം അവതരിക്കുന്നത്...
പ്രണയ സാക്ഷാൽകാരത്തിന് വേണ്ടി നിർബന്ധിച്ച് മതം മാറ്റുന്ന പ്രവണതയും ഇസ്ലാമികമല്ല. അത്തരം ഇസ്ലാമിസ്റ്റുകൾ നമ്മുടെ ലക്ഷ്യമല്ല. മാത്രമല്ല; അവരെക്കൊണ്ട് ഇസ്ലാമിനോ മുസ്ലിം സമുദായത്തിനോ ദോഷമല്ലാതെ യാതൊരു ഗുണവുമുണ്ടാവില്ലെന്നതാണ് നേര്. എന്നിട്ടും ചിലർ ഇതിന്റെ പേരിൽ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നു. ലൗ ജിഹാദ് എന്ന പുതിയ പദംപോലും അതിനായവർ നിർമിച്ചെടുത്തു ഇസ്ലാമിനെ വ്യാപകമായി ആക്ഷേപിച്ചുകൊണ്ടിരുന്നു...
ചുരുക്കത്തിൽ വിവാഹപൂർവ പ്രേമത്തിന് ഇസ്ലാമിന്റെ യാതൊരു വിധ ആശിർവാദവുമില്ല. വിവാഹാനന്തരമുള്ള ദാമ്പത്യ ബന്ധത്തിലെ സ്നേഹമസൃണമായ ഇടപെടലുകൾക്ക് അത് അതീവ പ്രാധാന്യവും നൽകുന്നു. അതുകൊണ്ട് വാലൻന്റൈൻ പോലുള്ള ആഘോഷങ്ങളുടെ മറപിടിച്ചോ അല്ലാതെയോ ഇത്തരം പ്രവണതകൾക്ക് ആരെങ്കിലും മുതിരുന്നുവെങ്കിൽ അത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു...