ഭര്‍ത്താവിനോട് അനുസരണയുള്ളവളാണ് വിശ്വാസിനി. അവന്‍റെ സ്നേഹം സദാ കൊതിക്കുന്നവള്‍. ഭര്‍ത്താവിനെ വെറുപ്പിക്കുന്ന വേദനിപ്പിക്കുന്ന ചെയ്തികളില്‍ നിന്നൊക്കെ അവളകന്നു നില്‍ക്കാന്‍ ശ്രമിക്കും. അവള്‍ പഠിച്ചു വെച്ച ഒരു പ്രവാചക വചനമുണ്ട്:
”അഞ്ചുനേരത്തെ നമസ്കാരം നിര്‍വഹിച്ച, സ്വന്തം ചാരിത്ര്യം കാത്തു സൂക്ഷിച്ച, ഭര്‍ത്താവിനെ അനുസരിച്ച ഒരു സ്ത്രീക്ക്, അവളുദ്ദേശിക്കുന്ന ഏതു വാതിലൂടെയും സ്വര്‍ഗത്തില്‍ പ്രവേശിക്കാം.”
(ഇബ്നു ഹിബ്ബാന്‍റെ സ്വഹീഹില്‍)
ദാമ്പത്യ ജീവിതത്തില്‍ തിരുവചനം അവള്‍ക്കെന്നും വഴികാട്ടിയാണ്. തന്‍റെയും തന്‍റെ കുടുംബക്കാരുടെയും താൽപര്യങ്ങളെക്കാള്‍ ഭര്‍ത്താവിന്റെ താൽപര്യങ്ങള്‍ക്ക് പരിഗണന നല്‍കുക വിശ്വാസിനിയുടെ സ്വഭാവമാണ്.
അവന്‍റെ സംതൃപ്തിയും സന്തോഷവുമാണ് അവളുടേതും. ഭര്‍ത്താവിനോട് അഹങ്കരിക്കാനും നാക്കിട്ടടിക്കാനും അവഗണിക്കാനും വിശ്വാസിനിയായ ഭാര്യക്കാവില്ല. വശ്യമായ നോട്ടവും പ്രേമമാര്‍ന്ന പെരുമാറ്റവും കരുണാര്‍ദ്രമായ മനോഹഭാവവുമായിരിക്കും ഭര്‍ത്താവിനോട് അവള്‍ക്കെന്നും...
പ്രിയതമന്‍റെ കൊച്ചുകൊച്ചു തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും നേരെ കണ്ണടക്കാനും കുടുംബ ഭദ്രതയ്ക്ക് കലക്കമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനും ഒരു ഭാര്യ ശീലിച്ചിരിക്കണം. ഭര്‍ത്താവിനെ ആദരിക്കാനും വാക്കുകളെ മാനിക്കാനും തയ്യാറാവണം. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പടിക്കലോളം ചെന്ന് പുഞ്ചിരിയോടെ യാത്രയയക്കാനും, വരുമ്പോൾ സ്വീകരിക്കാനും പഠിക്കണം. ക്ഷീണിച്ചെത്തുന്ന ഭര്‍ത്താവിന്റെ മുഖഭാവമറിഞ്ഞു അവന്‍റെ ആവശ്യങ്ങള്‍ എത്തിച്ചു കൊടുക്കണം.
താന്‍ അണിഞ്ഞൊരുങ്ങുന്നത്, സുഗന്ധമണിയുന്നത്, ഒരു ഹൂറിയെപോലെ തിളങ്ങുന്നത് തന്‍റെ ഭര്‍ത്താവിനു വേണ്ടിയാണെന്ന ബോധം ഒരു ഭാര്യക്കുണ്ടാവണം. അവന്‍റെ അസാന്നിദ്ധ്യത്തില്‍ അവര്‍ക്കെന്തിനീ അണിഞ്ഞൊരുങ്ങല്‍..!!
ഭര്‍തൃമതിയായ വിശ്വാസിനി ഭര്‍തൃഗൃഹത്തിലെ ധര്‍മ്മങ്ങള്‍ തന്‍റെ ഉമ്മയില്‍ നിന്ന് തന്നെ നേടിയിരിക്കും. ഒരു ഉമ്മ തന്‍റെ പുത്രിക്ക് നല്‍കുന്ന ഉപദേശം കേള്‍ക്കൂ:
“മോളേ.., ഭര്‍തൃഗൃഹത്തില്‍ നീയെപ്പോഴും വൃത്തിയോടെയിരിക്കണം, ശാരീരിക കാന്തിയാണ് മുഖകാന്തി നല്‍കുന്നത്. നിന്നോട് കൂടുതല്‍ സ്നേഹം കാണിക്കാന്‍ ഭര്‍ത്താവിനെ അത് പ്രേരിപ്പിക്കും. എച്ചിലുപിടിച്ച പെണ്ണ് എപ്പോഴും ഒരധികപറ്റായിരിക്കും. ആരും അടുക്കാനും ലോഹ്യം പറയാനും വരില്ല. ഇതെപ്പോഴും ഓര്‍മയിലുണ്ടാവണം”
“മോളെ.., ഭര്‍ത്താവിനെ സ്വീകരിക്കുമ്പോഴൊക്കെ പുഞ്ചിരിയോടെയാവണം. പ്രേമം ശരീരമാണെങ്കില്‍ മുഖപ്രസന്നത അതിന്‍റെ ആത്മാവാണ്. ഭര്‍ത്താവോടൊത്തുള്ള സംതൃപ്ത ജീവിതമാണ് യഥാര്‍ത്ഥ ദാമ്പത്യം. അവനെ അനുസരിക്കാനും അവന്‍റെ ആവശ്യങ്ങളറിഞ്ഞു പ്രവര്‍ത്തിക്കാനും നീ ശ്രദ്ധകാട്ടണം. നിന്നില്‍ നിന്നും അവന്‍ നന്മയെ കാണാവൂ.. നിന്നില്‍ നിന്നും സുഗന്ധമേ അവനാസ്വദിക്കാവൂ...”
“നോക്കു.., ഭാര്യയുടെ ആദ്യ കടമ ഭര്‍ത്താവിന്‍റെ ചിട്ടകളെന്തൊക്കെയാണ് എന്നറിയലാണ്. ഭക്ഷണസമയമേത്, ഉറങ്ങുന്നെതെപ്പോള്‍ തുടങ്ങിയവ... കാരണം വിശപ്പും നിദ്രയും മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കുന്നവയാണ്. ഭര്‍ത്താവിന്‍റെ വികാരങ്ങളില്‍ അതേപോലെ സഹകരിക്കുന്നതിലാണ് ഭാര്യയുടെ വിജയം.
അവന്‍ മാനസിക വ്യഥയനുഭവിക്കുമ്പോള്‍ ഭാര്യ അമിത സന്തോഷം കാണിച്ചാല്‍ - നേരെ മറിച്ചായാല്‍, അത് പ്രശ്നമുണ്ടാക്കിയേക്കും”
“മോളേ.., ഒക്കെ അറിഞ്ഞു പ്രവര്‍ത്തിക്കുക. നീ ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവിന്‍റെ ഇംഗിതമറിയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിനക്ക് നല്ലതേ വരൂ...”
പടച്ചവന്‍റെ ദാസികളെ.., വിശ്വാസിനിയായ ഭാര്യയുടെ ഭര്‍ത്താവൊത്തുള്ള ജീവിതരേഖയാണ് മുകളില്‍ കണ്ടത്. പ്രവാചക തിരുമേനി ﷺ പറഞ്ഞു: ”അവളെ നോക്കിയാല്‍ ഭര്‍ത്താവിനെയവള്‍ സന്തോഷിപ്പിക്കും. അവന്‍ കല്‍പ്പിച്ചാല്‍ അവളനുസരിക്കും. അവന്‍റെ അസാന്നിദ്ധ്യത്തില്‍അവനു വേണ്ടതെല്ലാം കാത്തുസൂക്ഷിക്കും.”
(നാസാഇ, ഹാകിം, അഹ്മദ്)
തിരുമേനി ﷺ വീണ്ടും പറഞ്ഞു:
”ഭര്‍ത്താവിന്‍റെ മനസ്സില്‍ സ്നേഹ സംതൃപ്തികളവശേഷിപ്പിച്ചു ഏതൊരു സ്ത്രീ മരിച്ചുപോകുന്നുവോ അവള്‍ സ്വര്‍ഗത്തിലാണ്.”
(ഇബ്നുമാജ, തിര്‍മിദി)
തനിക്കും സന്താനങ്ങള്‍ക്കും രാപകലധ്വാനിക്കുന്ന ഭര്‍ത്താവിന്‍റെ നിലയും വിലയും സത്യവിശ്വാസിനിയായ ഭാര്യക്കറിയാം...
പ്രവാചകതിരുമേനി ﷺ പറഞ്ഞു:
”ഏതെങ്കിലുമൊരു മനുഷ്യന് സാഷ്ടാംഗം ചെയ്യാന്‍ ആരോടെങ്കിലും ഞാന്‍ കല്‍പ്പിക്കുമായിരുന്നെങ്കില്‍ അത് ഭാര്യയോടു സ്വന്തം ഭര്‍ത്താവിനു സാഷ്ടാംഗം ചെയ്യാനായിരിക്കും.”
(തിര്‍മിദി)
ഭര്‍തൃഗൃഹത്തിലെ ഭരണാധികാരിയാണ് താനെന്ന നിലയില്‍ വീടൊരുക്കുന്നതിലും വീട്ടുകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും ഒരു ഭാര്യക്ക് അമിതമായ പങ്കുണ്ട്...
ഒരു സംഭവ കഥ പറയാം...
വിവാഹം കഴിഞ്ഞ് ആദ്യരാത്രിയെ കുറിച്ച് പുതുസങ്കല്‍പ്പങ്ങളും സ്വപ്നങ്ങളുമുള്ള യുവതീയുവാക്കള്‍ക്ക് ഇതു അസംഭവ്യമായി തോന
്നിയേക്കാം... ശുരൈഹുല്‍ ഖാദി(റ)വിന്റെ ജീവിത സഖിയായി വന്ന സൈനബ് ബിന്‍ത്ജരീരി(റ) യുടെ കഥയാണിത്. അത് ശുരൈഹ് തന്നെ പറയട്ടെ...
”എന്‍റെ ആദ്യ രാത്രി. മണിയറയിലേക്ക് ചെന്നു ഞാന്‍ രണ്ടു റക്അത്തു സുന്നത്ത് നമസ്കരിച്ചു. എന്‍റെ ഭാര്യയും നമസ്കരിക്കുകയായിരുന്നു. അതിനു ശേഷം കട്ടിലില്‍ നമ്രശിരസ്കയായിരിക്കുന്ന നവവധുവിനരികിലേക്ക് ഞാന്‍ ചെന്നു. കുനിഞ്ഞ മുഖം പിടിച്ചുയര്‍ത്തി ഞാനവളെ എന്നിലേക്ക് ചേര്‍ത്തി. അപ്പോള്‍:
“പ്രിയനേ, ഒരല്പം ക്ഷമിക്കുക. കുറച്ചു കാര്യങ്ങള്‍ ഞാനെങ്ങയോടു സംസാരിച്ചോട്ടെ..."
“നാണത്തോടെയാണെങ്കിലും അവള്‍ ചോദിച്ചു..."
“രണ്ടു ധ്രുവങ്ങളിലായിരുന്ന നമ്മള്‍ ഇതുവരെ അപരിചിതരാണ്. നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എനിക്കറിഞ്ഞുകൂടാ.. പറഞ്ഞു തന്നാല്‍ അക്കാര്യങ്ങളില്‍ എനിക്ക് സൂക്ഷ്മത പാലിക്കാന്‍ കഴിയുമായിരുന്നു…"
“നോക്കൂ നിങ്ങളുടെ കുടുംബത്തില്‍ മറ്റെത്രയോ യുവതികളുണ്ട്. അവരിലാരെയെങ്കിലും നിങ്ങള്‍ക്ക് വിവാഹം ചെയ്യാമായിരുന്നു. എന്‍റെ കുടുംബത്തിലും ധാരാളം യുവാക്കളുണ്ട്. അവരിലൊരാളെ എനിക്ക് തിരഞ്ഞെടുത്താല്‍ മതിയായിരുന്നു. പക്ഷേ, എല്ലാം അല്ലാഹുﷻവിന്‍റെ വിധിക്കനുസരിച്ചല്ലേ നടക്കു…”
അവള്‍ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. പ്രിയതമയുടെ പ്രഥമ വാക്കുകള്‍ എന്നെ കോരിത്തരിപ്പിച്ചു...
എനിക്കഭിമാനം തോന്നി...
ഞാന്‍ പറഞ്ഞു:
”സൈനബ്, നിന്റെ വാക്കുകള്‍ സത്യസന്ധമാണെങ്കില്‍, നിന്നെ എന്‍റെ ഭാഗ്യമായി കാണുകയാണ് ഞാന്‍. ഇന്നതിഷ്ടം ഇന്നതനിഷ്ടം എന്നൊന്നും ഞാന്‍ വിശദീകരിക്കുന്നില്ല. ഏതൊരു നല്ല കാര്യം കാണുന്നുവോ അതിനോട് താൽപര്യം കാട്ടുക. മോശമായവയോടു അകല്‍ച്ചയും സൂക്ഷ്മതയും കാണിക്കുക.”
“സംഭാഷണങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ യഥാര്‍ത്ഥ യുവമിധുനങ്ങളായി. സുന്ദരമായ രാത്രി. വര്‍ഷങ്ങളായി ഇന്ന് അവളോടൊത്ത് ജീവിക്കുന്നു. നന്മയല്ലാതെ ഞാനവളില്‍ കണ്ടിട്ടേയില്ല”
ജീവിതനിഷ്ഠയും മതബോധവുമുള്ള ഒരു മാതാവ് വളര്‍ത്തിയെടുത്ത ഗുണവതിയായ ഒരു സ്ത്രീയുടെ ചിത്രമാണിത്. സ്വന്തം ഭര്‍ത്താവിന്‍റെ പൂര്‍ണ തൃപ്തിയും ‘അവളില്‍ നന്മയല്ലാതെ കണ്ടിട്ടില്ല’ എന്ന ആത്മാര്‍ഥമായ അഭിനന്ദനവും നേടിയെടുക്കുന്ന ഒരു സ്ത്രീയേക്കാള്‍ ഭാഗ്യവതിയായ ഭാര്യ വേറെയാരുണ്ട്...??!!
അബൂബക്കര്‍(റ)വിന്‍റെ പുത്രന്‍ അബ്ദുറഹ്മാന്‍റെ ഭാര്യയാണ്, അംറുബ്നു നുഫിലിന്റെ പുത്രി ആതിഖ(റ). അതീവ സുന്ദരിയായിരുന്നു അവര്‍. ഖുറൈഷി വനിതകള്‍ക്കിടയിലെ ഏറ്റവും നല്ല സ്വഭാവക്കാരി. മൃദുലമായ സംസാരവും ഒതുങ്ങിയ പെരുമാറ്റവും അവരെ വിശിഷ്ടയാക്കുന്നു.
അബ്ദുര്‍ഹമാനും സുമുഖന്‍ തന്നെ. മതകാര്യങ്ങളിലും ആരാധനകളിലുമൊക്കെ നിഷ്കര്‍ഷയുള്ളവന്‍. ഇരുവരും അനുയോജ്യരായ ഇണകള്‍...
ആതിഖ(റ)യുടെ ആകാര സൗഷ്ടവവും സ്വഭാവമഹിമയും പെരുമാറ്റ ലാളിത്യവും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. അതുകൊണ്ട് തന്നെ ഏതു സമയവും തന്‍റെ പ്രിയതമയുടെ സാമീപ്യമറിഞ്ഞു, കളിച്ചും ചിരിച്ചും കഥ പറഞ്ഞും കഴിയാന്‍ അദ്ദേഹം താൽപര്യമെടുത്തു...
ഇതുപക്ഷേ, പിതാവ് അബൂബക്കര്‍(റ) വില്‍ ഭയമാണ് ഉണ്ടാക്കിയത്. സ്വന്തം തൊഴിലില്‍ നിന്നു പോലും മകനെ അത് വിമുഖനാക്കുമോ എന്നദ്ദേഹം സന്ദേഹിച്ചു. മകനെ വിളിച്ചു വരുത്തി ഒരിക്കലദ്ദേഹം പറഞ്ഞു:
“മകനേ, നിന്‍റെ ഭാര്യ നീയിതുവരെ ശീലിച്ചുവന്ന നിഷ്ടകളില്‍ നിന്നൊക്കെ നിന്നെ തെറ്റിക്കുമോ എന്ന് ഞാന്‍ സംശയിക്കുന്നു. അവളെ വിവാഹമോചനം ചെയ്യുന്നതാണ് നിനക്ക് കരണീയം.”
“ഇല്ല വാപ്പ, എനിക്കതിനു കഴിയില്ല.”മകന്‍ മറുപടി പറഞ്ഞു...
പക്ഷെ പിതാവിന്‍റെ നിര്‍ബന്ധത്തിനൊടുവില്‍ അദ്ദേഹം ആത്തിഖ(റ)യെ വിവാഹമോചനം ചെയ്തു. അതൊരു തുടക്കമായിരുന്നു...
അബ്ദുറഹ്മാന്‍റെ ജീവിതമാകെ തകിടം മറിഞ്ഞത് പോലെ. ഏതു നേരവും ദു:ഖം. നേരത്തിനു ഭക്ഷണം കഴിക്കലില്ല. വിവാഹമോചിതയായ തന്‍റെ വത്സല സഖിയെയോര്‍ത്തു നൊമ്പരപ്പെട്ട മനസുമായി അദ്ദേഹം രാപ്പകലുകള്‍ തള്ളിനീക്കി. ഈ അവസ്ഥ കണ്ട പലരും അബൂബക്കര്‍(റ)നോട് പറഞ്ഞു:
“താങ്കള്‍ക്കുമോനെ കൊലക്ക് കൊടുക്കാനാണോ ഉദ്ദേശ്യം..?
തന്‍റെതല്ലാത്ത കാരണങ്ങളാല്‍ ത്വലാഖു ചോല്ലേണ്ടിവന്ന ഭാര്യയെയോര്‍ത്തു എന്നുമവന്‍ ദുഖത്തിലാണ്. അവളുടെ സ്വഭാവ നൈര്‍മല്യവും സ്നേഹോഷ്മള പരിചരണങ്ങളും സദാ ഓര്‍ക്കുന്ന അവനെ താങ്കളുടെ ഈ നടപടി വഷളാക്കുകയെ ഉള്ളൂ. അതിനാല്‍ താങ്കളൊരു വീണ്ടു വിചാരം നടത്തുന്നതാണ് നല്ലത്..!!”
അദ്ദേഹം തന്‍റെ മകന്നരികിലേക്ക് ചെന്നു. മണ്ണില്‍ മലര്‍ന്നു കിടന്നു പാടുകയാണവന്‍. അദ്ദേഹം കാതോര്‍ത്തു. വേര്‍പിരിഞ്ഞ ഭാര്യയുടെ അപദാനങ്ങള്‍ മതിമറന്നു പാടുകയാണ് തന്‍റെ മകന്‍. അദ്ദേഹത്തിന്‍റെ മനസലിഞ്ഞു...
”മോനെ…”
അദ്ദേഹം മകന്‍റെ അടുത്തിരുന്നു...
"ജീവനിള്ളിടത്തോളം കാലം നിനക്കവളെ മറക്കാനാവില്ല എന്ന് ഞാന്‍ മനസിലാക്കുന്നു. സാരമില്ല. നീയവളെ തിരിച്ചെടുക്കുക.”
അബ്ദുറഹ്മാന്‍(റ) ആതിഖ(റ) യെ തിരിച്ചെടുത്തു. പ്രവാചകനോടൊപ്പം പങ്കെടുത്ത ത്വാഇഫ് യുദ്ധത്തില്‍ അദ്ദേഹം വീരരക്തസാക്ഷിത്വം വഹിക്കുന്നത് വരെ ആ ദമ്പതികളുടെ ജീവിതം സൗഭാഗ്യ സുരഭിലമായിരുന്നു. പ്രിയതമന്‍റെ വേര്‍പാടില്‍ ആ മഹിള എത്രകണ്ടു വേദനിച്ചിരിക്കണം...
സഹോദരീ.., നിര്‍മല സ്വഭാവം കൊണ്ട്, സര
ടെ സമീപനമെന്തായിരിക്കും സഹോദരികളെ..?
പിന്നെ പിണക്കമായി, കരച്ചിലായി, കിടപ്പറയില്‍ പോലും നിസഹകരണമായി. ഭര്‍ത്താവിന്‍റെ മതകാര്യങ്ങളിലെ വീഴ്ചകളില്‍ ‘സമരസ’ക്കാരായ നമ്മള്‍ ഭൗതികകാര്യങ്ങളില്‍ ‘സമര’ക്കാരായി മാറുന്നു..!! സഹോദരീ.., ഇതു വിശ്വാസ ദൗര്‍ബല്യമാണ്...
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...
നമ്മളെയും നമ്മിൽപ്പെട്ട എല്ലാ മഹിളകളെയും റബ്ബിനിഷ്ടപ്പെട്ട, റബ്ബിന്റെ ദീൻ ഉയർത്തിപ്പിടിക്കുന്ന സൂക്ഷ്മതയുള്ള വിശ്വസികളാവാൻ റബ്ബ് സുബ്ഹാനഹുവതാല തൗഫീഖ് നൽകട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍