പുരുഷാധിപത്യ സമൂഹമെന്ന് വിലപിച്ച് കൊണ്ടിരുന്നവർക്ക് ഇനി ആശ്വസിക്കാം. അധികാരത്തിന്റെ വളകിലുക്കം നമ്മുടെ ഭരണ സിരാ കേന്ദ്രങ്ങളിൽ ഇനി എപ്പോഴും മുഴങ്ങി കേൾക്കും...
സ്ത്രീ സമത്വത്തിനും അവകാശങ്ങൾക്കും (?) വേണ്ടി പണിയെടുത്തവർ ഒട്ടേറെയുണ്ട്. ചൂഷണത്തിനും കാര്യലാഭത്തിനും വേണ്ടി വിയർപ്പൊഴുക്കിയവരും തഥൈവ. എന്നാൽ സ്ത്രീശാക്തീകരണത്തിന്റെ പിന്നാമ്പുറ ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല...
സ്ത്രീ രാഷ്ട്രീയം ഇത്രയധികം ഒച്ചപ്പാടുണ്ടാക്കുന്നത് അടുത്ത കാലത്താണ്. അധികാരത്തിന്റെ ഇന്ദ്രപ്രസ്ഥത്തിൽ ആസനസ്ഥയാകാനുള്ള അവളുടെ മോഹം അതിന് അധികം പഴക്കമില്ല. ചരിത്രങ്ങളിൽ അന്വേഷിച്ചു നോക്കൂ... ഭരണരംഗത്ത് ചില ഒറ്റപ്പെട്ട സ്ത്രീ സാന്നിധ്യമേ നമുക്ക് കാണാനാവൂ. അവയുടെ തന്നെ അവസ്ഥയോ..? ഭരണ പരാജയത്തിന്റെ നഗ്നചിത്രമാണ് പ്രദർശിപ്പിക്കുന്നത്. വനിതകൾ കാണിച്ച ഈ ധൈര്യം സംശയിക്കപ്പെടണം. പ്രകൃതിയും സ്ത്രീയും തമ്മിൽ ഒരു ആത്മബന്ധമുണ്ട്. അത് പൊട്ടിച്ചെറിഞ്ഞുകൊണ്ടാണീ രംഗപ്രവേശം.
സ്ത്രീയുടെ പൊതുരംഗ പ്രവേശനം അധികാരാരോഹണം എന്നിവ വിനകൾ മാത്രമേ വിളിച്ചു വരുത്തൂ... പുരുഷന്റെ ഭരണപാടവവും കരുത്തും സ്ത്രീക്കില്ല. സ്വന്തം തീരുമാനങ്ങൾക്കുള്ള സ്ത്രീയുടെ അവകാശം സമൂഹം ഇതുവരെയും വകവെച്ച് നൽകിയിട്ടില്ല. അത് ഭരണരംഗങ്ങളിലായാൽ പോലും. അതില്ലാത്ത കാലത്തോളം സ്ത്രീയുടെ അവസ്ഥയെന്തായിരിക്കും..? അവൾ രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാവയായി തുടരും പിന്നെ ഭരണ സ്ഥാനങ്ങൾകൊണ്ട് അവൾക്കെന്ത് നേട്ടം..?
ദിനംപ്രതി വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾ, സാമ്പത്തിക, ലൈംഗിക ചൂഷണങ്ങൾ, സാമൂഹിക സമത്വം എന്നിവ സ്ത്രീയുടെ രംഗപ്രവേശനത്തോടെ പരിഹരിക്കപ്പെടുമെന്ന് വിശ്വസിച്ചവരും വാദിച്ചവരുമാണല്ലോ വലിയൊരു വിഭാഗം. എന്നാൽ സെക്രട്ടറിയേറ്റിൽ നിന്ന് പോലും പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. മന്ത്രിമാർവരെ സ്ത്രീപീഢകരും ചൂഷകരുമാണെന്ന് വാർത്ത വന്നു. ഇങ്ങനെയൊക്കെ ആവുമ്പോൾ നടേപറഞ്ഞ സംശങ്ങൾക്ക് ബലമേറുകയല്ലേ..?
പേർഷ്യൻ സാമ്രാജ്യത്തിന്റെ അവസ്ഥ എന്തായിരുന്നു..? അധികാരക്കൊതി മൂലം അവർ പരസ്പരം മരണക്കെണി ഒരുക്കി. അങ്ങനെ വലിയ ആൾനാശമുണ്ടായി. ഒരു സമയത്ത് പേർഷ്യൻ സാമ്രാജ്യത്തിന് അധിപനില്ലാതെയായി. അങ്ങനെ അവസാനം കുടുംബത്തിൽ ശേഷിച്ച കിസ്റയുടെ ഏക പുത്രി ബുറാൻ ഭരണമേറ്റെടുത്തു. ഇതറിഞ്ഞ പ്രവാചകൻ ﷺ പ്രതികരിച്ചു : "സ്ത്രീയിൽ അധികാരം ഏൽപിച്ച ഒരു ജനത വിജയിക്കുകയില്ല..."
താമസിയാതെ പ്രസ്തുത പ്രവചനം പുലർന്നു. പേർഷ്യൻ രാഷ്ട്രം നാശോന്മുഖമാവുന്നതാണ് പിന്നീട് ലോകത്തിന് കാണാനായത്.
സ്ത്രീയുടെ ഭരണപരാജയം, ശുഷ്ക സാന്നിധ്യം ഇവ പേർഷ്യയിൽ മാത്രം ഒതുങ്ങുന്നതല്ല. ലോകചരിത്രത്തിൽ തന്നെ സ്ത്രീ ഭരണം അംഗുലീപരിമിതമാണ്. പരിഷ്കൃത രാജ്യമെന്ന് മുദ്രകുത്തപ്പെട്ട അമേരിക്കയെ നോക്കൂ... ഇതിനകം അവർ എത്ര വനിതകൾക്ക് ഭരണ സാരഥ്യം നൽകി..? ഏതെങ്കിലും ഒരു വനിത പ്രസിഡണ്ടോ പ്രധാന മന്ത്രിയോ ആയിട്ടുണ്ടോ..? ഇല്ലെന്നതാണ് വസ്തുത. ഇനി റഷ്യയെ എടുക്കാം, കമ്യൂണിസത്തിന്റെ തറവാട് സ്ത്രീ ശാക്തീകരണത്തിന്റെ കൊടി പിടിക്കുമെന്ന് അവകാശപ്പെടുന്നവരാണല്ലോ അവർ അവിടെ എത്ര വനിതകൾ അധികാരത്തിലെത്തി..? അവിഭക്ത റഷ്യയുടെ അവസ്ഥയെന്താണ്..? പാർട്ടി സെക്രട്ടറി സ്ഥാനത്തിന്റെ നാലയലത്തുപോലും ഒരു സ്ത്രീയെ അവർ പ്രതിഷ്ടിച്ചില്ല...
ഇന്ത്യ, ബംഗ്ലാദേശ്, തുർക്കി, ശ്രീലങ്ക, ഇസ്രായേൽ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് സമീപകാലങ്ങളിൽ നാമമാത്രവനിതകൾ അധികാരത്തിലെത്തിയത്. അതുകൊണ്ട് തന്നെയാണ് ഭരണത്തിന്റെ ബാലൻസ് ഷീറ്റ് അത്ര വലുതല്ലാതെ പോയതും. ഈ രാജ്യങ്ങളിലൊക്കെയും അക്കാലത്ത് താരതമ്യേന പുരോഗതി കുറവായിരുന്നു.
ഇനി ഇക്കാലമത്രയുമുള്ള ഇസ്ലാമിക ചരിത്രം പരിശോധിക്കാം. എന്നാലും സ്ഥിതി മറിച്ചാവില്ല. വളരെ കുറഞ്ഞ സ്ത്രീകളേ ഭരണ സാരഥ്യം വഹിച്ചിരുന്നുള്ളൂവെന്ന് കാണാം. ഇന്ത്യയിലെ മുസ്ലിം ഭരണകാലത്ത് സുൽത്താന റസിയ, ബീഗം സാഹിബ തുടങ്ങിയ ചില വനിതാ ഭരണാധികാരികളെ കാണാം. എന്നാൽ അവർക്കൊന്നും ഒരു മുസ്ലിം ഭരണാധികാരി എന്ന ലേബലില്ല. അന്നും ഇന്നും റസിയയെ തുർക്കി ഖലീഫമാർ അംഗീകരിച്ചിരുന്നില്ല. മാത്രവുമല്ല ഇന്ത്യയിൽ നിലനിന്നിരുന്നത് യഥാർത്ഥ ഇസ്ലാമിക ഭരണ വ്യവസ്ഥിതിയല്ല താനും. അതുപോലെ തന്നെ ഉത്തമ നൂറ്റാണ്ടുകളിലൊന്നും തന്നെ സ്ത്രീകൾ രാഷ്ട്രീയ ഗോദയിലേക്ക് കടന്നുവന്നിട്ടില്ല. പ്രവാചകന്റെയോ, സ്വഹാബത്തിന്റെയോ, താബിഉകളുടെയോ കാലത്തൊന്നും അത്തരമൊരു പ്രവണത നിലനിന്നിരുന്നില്ല...
ഇങ്ങനെയൊക്കെയാണെന്നിരിക്കെ സ്ത്രീകൾക്ക് രാഷ്ട്രീയത്തിലിറങ്ങാൻ എന്താണിത്ര വ്യഗ്രത..? മുസ്ലിം സ്ത്രീകൾക്ക് പോലും മുമ്പെങ്ങുമില്ലാത്ത വിധം ഒരു ആവേശവും ത്വരയും കടന്ന്കൂടിയിരിക്കുന്നു... സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ ഊരു ചുറ്റുന്ന മുസ്ലിം സോദരിമാരെക്കുറിച്ച് എന്തുപറയാൻ..?!
സ്ത്രീ വീടിന്റെ ഭരണാധികാരിയാണ്. അവളതുപേക്ഷിക്കരുത്. അങ്ങനെ വന്നാൽ കുടുംബ ഭദ്രതയ്ക്ക് ഇളക്കം തട്ടും. ദാമ്പത്യജീവിതം തകരും. മക്കളുടെ ഭാവി പെരുവഴിയിലാകും. ഉമ്മയുടെ മടിത്തട്ടാണ് മക്കളുടെ പ്രഥമ പാഠശാല. സന്താനങ്ങളുടെ ഭാവി നിർണ്ണയത്തിൽ മുഖ്യ പങ്ക് സ്ത്രീക്കാണ്. ഉമ്മയുടെ അസാന്നിധ്യം അവരെ വഴിപിഴപ്പിക്കും...
അതുപോലെ ഭരണത്തിന്റെ പേരിൽ നടക്കുന്ന പരപുരുഷ ദർശനവും സങ്കലനവും ഇസ്ലാം അനുവദിക്കുന്നില്ല. സ്ത്രീയുടെ ഒറ്റക്കുള്ള യാത്രയും ഹിജാബില്ലാത്ത വെളിപ്പെടലും നിഷിദ്ധമാണ്. പൊതുപ്രവർത്തനത്തിന്റെ പേരിലാണെങ്കിൽ എന്തുമാവാം എന്ന രീതിശാസ്ത്രം നന്നല്ല. അച്ചടക്കവും മാന്യതയും കാത്തു സൂക്ഷിച്ചിരുന്നവർ വരെ രാഷ്ട്രീയത്തിന്റെ പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു അത് ന്യായീകരിക്കാവതല്ല. സ്ത്രീ അവളുടെ ബന്ധുക്കളോടൊപ്പമല്ലാതെ യാത്രപോകരുത്...
(ബുഖാരി, മുസ്ലിം)
സ്ത്രീകൾ ലജ്ജാവതികളും സംസ്കാരമുള്ളവരുമാകണം. അവരെന്തിന് സ്വന്തം അഭിമാനം പണയം വെക്കണം..? അതും ചിലപ്പോൾ മറ്റുള്ളവർക്കുവേണ്ടി. ആവശ്യം കഴിഞ്ഞാൽ അവർ വലിച്ചെറിയും കറിവേപ്പില പോലെ...
ഇംറാനുബ്നു ഹുസൈൻ (റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ലജ്ജ നന്മയല്ലാതെ ഉണ്ടാക്കുന്നില്ല... (ബുഖാരി) മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ലജ്ജയില്ലെങ്കിൽ നീ തോന്നിയത് പോലെ പ്രവർത്തിക്കുക...
(ബുഖാരി)
സ്ത്രീയുടെ തൊഴിൽ രംഗത്തേക്കുള്ള പ്രവേശം കുടുംബം തകർക്കുമെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം. സുപ്രസിദ്ധ എക്കണോമിക് ഫിലോസഫർ ജോൺ സൈമൺ പറയുന്നു: തൊഴിൽ കാരണം അവൾക്കിന്ന് അൽപം നാണയത്തുട്ടുകൾ സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇതുകൊണ്ടെല്ലാം കുടുംബത്തിന്റെ നെടുംതൂണുകളാണ് പൊളിഞ്ഞ് വീണ് കൊണ്ടിരിക്കുന്നത്. പുരുഷനാകട്ടെ അവളെ വിവിധ രീതിയിൽ ചൂഷണം ചെയ്യുന്നു.
ഇവരെക്കാൾ അൽപം കൂടി പുരോഗമിച്ച ചില വനിതകളുണ്ട്. അവർ ഗവൺമെന്റ് ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്നു. എന്നാൽ ഇത്തരം ജോലികളിലേർപ്പെടുന്നവർ ഗാർഹിക ബന്ധം ഒരു പരിധിവരെ വിഛേദിക്കുകയാണ് ചെയ്യുന്നത്...