Wednesday - 22 April, 2026 4-Dhu al-Qadah-1447

മുത്ത്വലാഖ് വസ്തുതയെന്ത്

അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. റസൂലുല്ലാഹി ﷺ പറഞ്ഞു: മതനിഷ്ഠയും സ്വഭാവവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി നിങ്ങളോട് വിവാഹാന്വേഷണം നടത്തിയാല്‍ അവന് നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കുക. അങ്ങനെ നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ കുഴപ്പവും വിശാലമായ നാശവുമുണ്ടാകും...

  (തുര്‍മുദി 1084)


✪ മുഗീറത്തുബ്‌നു ശുഅ്ബ പ്രസ്താവിച്ചു. ഞാനൊരു സ്ത്രീയെ വിവാഹാന്വേഷണം നടത്തി. അപ്പോള്‍ റസൂല്‍ ﷺ എന്നോട് ചോദിച്ചു. നീ അവളെ കണ്ടുവോ? ഇല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവിടുന്ന് (ﷺ) പറഞ്ഞു. നീ അവളെ കാണുക. കാരണം, ആ കാഴ്ച നിങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുവാന്‍ കൂടുതല്‍ സഹായകമാണ്...

  (തുര്‍മുദി 1387, നസാഈ 3235, ഇബ്‌നു മാജ 1865, ദാരിമി 2182)


✪ അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി ﷺ പ്രസ്താവിച്ചു. ക്ഷതയോനിയായ സ്ത്രീയെ അവളുടെ അനുമതി വാങ്ങാതെ വിവാഹം ചെയ്തു കൊടുക്കാന്‍ പാടില്ല. അക്ഷതയോനിയായ സ്ത്രീയെ അവളുടെ സമ്മതം വാങ്ങാതെ കെട്ടിച്ചു കൊടുക്കാന്‍ പാടില്ല. അല്ലാഹുﷻവിന്റെ തിരുദൂതരേ ആ കന്യകയുടെ സമ്മതം എങ്ങനെയാണ്..? സ്വഹാബിമാര്‍ ചോദിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു. അവള്‍ മൗനം കൈകൊള്ളലാണ്...

  (ബുഖാരി 6968, മുസ്‌ലിം 1419)


✪ അബൂ മൂസാ (റ) നബിﷺയില്‍ നിന്ന് ഉദ്ധരിക്കുന്നു. തിരുമേനി ﷺ പറഞ്ഞു: രക്ഷാകര്‍ത്താവ് മുഖേനയല്ലാതെ വിവാഹമില്ല. അഹ്മദ്, തുര്‍മുദി, അബൂദാവൂദ്, ഇബ്‌നു മാജ, ദാരിമി 

  (മിശ്കാത്ത് 3130)


✪ ഇബ്‌നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: സാക്ഷികളില്ലാതെ സ്വന്തത്തെ വിവാഹം ചെയ്തു കൊടുക്കുന്ന സ്ത്രീകളാണ് വേശ്യകള്‍...

  (തുര്‍മുദി 1103)


✪ ആയിശ (റ) പ്രസ്താവിച്ചു. നബി ﷺ കല്‍പ്പിച്ചു: നിങ്ങള്‍ ഈ വിവാഹം പരസ്യപ്പെടുത്തുക. അതു പള്ളികളില്‍ വെച്ചാക്കുക, അതിന് നിങ്ങള്‍ ദഫ്ഫുകള്‍ മുട്ടുക...

  (തുര്‍മുദി 1089, ഇബ്‌നു മാജ 1895)


✪ അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു. ഒരു വിശ്വാസിയും ഒരു വിശ്വാസിനിയോട് ദേഷ്യം പിടിക്കരുത്. അവളുടെ പക്കല്‍ നിന്ന് ഒരു സ്വഭാവത്തെക്കുറിച്ച് അതൃപ്തി ഉണ്ടായാല്‍ അവളുടെ പക്കല്‍ നിന്ന് മറ്റൊരു സ്വഭാവം അവന്‍ തൃപ്തിപ്പെടാനിടവരും...

  (മുസ്‌ലിം 1469)


✪ റസൂലുല്ലാഹി ﷺ പ്രസ്താവിച്ചതായി ആയിശ (റ) ഉദ്ധരിക്കുന്നു. നിങ്ങളില്‍ ഉത്തമന്‍ തന്റെ ഭാര്യമാര്‍ക്ക് ഉത്തമനാകുന്നു. ഞാന്‍ എന്റെ ഭാര്യമാര്‍ക്ക് ഉത്തമനാകുന്നു...

  (തുര്‍മുദി 3595, ദാരിമി 2260)


✪ ഇബ്‌നു ഉമര്‍ (റ) പ്രസ്താവിച്ചു. നബി ﷺ ഇപ്രകാരം അരുള്‍ ചെയ്തു: അനുവദനീയ കാര്യങ്ങളില്‍ അല്ലാഹുﷻവിന് ഏറ്റവും അനിഷ്ടകരമായ കാര്യം വിവാഹമോചനമാകുന്നു...

  (അബൂദാവൂദ് 2178, ഇബ്‌നു മാജ 2028).


✪ സൗബാന്‍ (റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി  ﷺ പ്രസ്താവിച്ചു. വല്ല സ്ത്രീയും യാതൊരു വിഷമവും കൂടാതെ തന്റെ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ടാല്‍ സ്വര്‍ഗത്തിന്റെ പരിമളം അവള്‍ക്ക് നിഷിദ്ധമാകുന്നു...

  (അബൂദാവൂദ് 2266, തുര്‍മുദി 1187, ഇബ്‌നു മാജ 2055).


✪ മഹ്മൂദ് ബ്‌നു ലബീദ് (റ) ഉദ്ധരിക്കുന്നു. തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയ ഒരു പുരുഷനെ സംബന്ധിച്ച് റസൂലുല്ലാഹിﷺയോട് വിവരം അറിയിച്ചു. അപ്പോള്‍ തിരുമേനി ﷺ കോപാകുലനായി എഴുന്നേറ്റു, എന്നിട്ട് അവിടുന്ന് (ﷺ) ചോദിച്ചു. ഞാന്‍ നിങ്ങളുടെ ഇടയില്‍ ജീവിച്ചു കൊണ്ടിരിക്കെ, പ്രതാപിയും മഹാനുമായ അല്ലാഹുﷻവിന്റെ വിശുദ്ധഗ്രന്ഥം. (ത്വലാഖ് രണ്ടു തവണ എന്ന ഖുര്‍ആന്‍ വാക്യം) പരിഹസിക്കപ്പെടുകയാണോ...

  (നസാഈ 2401)


✪ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പ്രസ്താവിച്ചു. റസൂലുല്ലാഹി ﷺ തഹ്‌ലീല്‍ നടത്തുന്നവനെയും ആര്‍ക്കു വേണ്ടിയാണോ തഹ്‌ലീല്‍ നടത്തപ്പെടുന്നത് അവനെയും ശപിക്കുകയുണ്ടായി...

  (തുര്‍മുദി 1120, നസാഈ 3416, ദാരിമി 2258)


(മുത്ത്വലാഖ് ചൊല്ലിയ ഭാര്യയെ മുന്‍ഭര്‍ത്താവിന് അനുവദനീയമാക്കുവാന്‍ വേണ്ടി മറ്റൊരാള്‍ താത്കാലിക വിവാഹം നടത്തുകയാണ് ഇവിടെ ശപിച്ചിട്ടുള്ള തഹ്‌ലീല്‍)


✪ ഒരു ഹദീസില്‍ റസൂലുല്ലാഹി ﷺ ഇപ്രകാരം പ്രസ്താവിച്ചതായി കാണാം: യുവ സമൂഹമേ, നിങ്ങളില്‍ നിന്ന് വല്ല വ്യക്തിക്കും വൈവാഹിക ചെലവിനു ശേഷി കൈവന്നാല്‍ അവന്‍ വിവാഹം ചെയ്തു കൊള്ളട്ടെ. കാരണം അതു അനാശാസ്യങ്ങളില്‍ നിന്ന് കണ്ണടപ്പിക്കുന്നതും, ഗുഹ്യസ്ഥാനത്തെ നീചവൃത്തികളില്‍ നിന്ന് കാത്തുസംരക്ഷിക്കുന്നതുമാണ്. വിവാഹവൃത്തിക്ക് വല്ലവനും സാധ്യമായില്ലെങ്കില്‍ അവന്‍ വ്രതമനുഷ്ഠിച്ചു കൊള്ളട്ടെ. കാരണം, അത് അവന്റെ ലൈംഗിക വികാരത്തിന് നിവാരണമാണ്...

  (ബുഖാരി 5056, മുസ്‌ലിം 1406)


✪ അബൂ സഈദ്(റ), ഇബ്‌നു അബ്ബാസ്(റ) ഇരുവരും പറയുന്നു: അല്ലാഹുﷻവിന്റെ തിരുദൂതര്‍ ﷺ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ”ഒരാള്‍ക്ക് ഒരു സന്താനമുണ്ടായാല്‍ അവനു നല്ലപേരും നല്ല സംസ്‌കാരവും നല്‍കട്ടെ. അങ്ങനെ അവനു പ്രായപൂര്‍ത്തി വരുകയും എന്നിട്ട് അവനു പിതാവ് വിവാഹം ചെയ്തു കൊടുക്കാതിരിക്കുകയും ചെയ്താല്‍ അവന്‍ വല്ല പാപവും പ്രവര്‍ത്തിച്ചാല്‍ അതിന്റെ കുറ്റം അവന്റെ പിതാവിനാണ്”...

  (ശുഅബുല്‍ ഈമാന്‍: ബൈഹഖീ 8666)


✪ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ”അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ ഉപദേശിക്കുക. കിടപ്പറകളില്‍ അവരെ വെടിയുക. അവരെ അടിക്കുകയുമാവാം. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നീട് നിങ്ങള്‍ അവര്‍ക്കെതിരെ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു” 

  (വി.ഖു. 4: 34)


✪ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ”ഇനി ദമ്പതിമാര്‍ തമ്മില്‍ ഭിന്നിച്ചു പോകുമെന്ന് നിങ്ങള്‍ക്കാശങ്കയുണ്ടെങ്കില്‍ അവന്റെ ബന്ധുക്കളില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ബന്ധുക്കളില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. അവരിരു വിഭാഗവും അനുരജ്ഞനമാണുദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു  അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു  സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു”

  (വി. ഖു. 4: 35)


✪ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ഒരു നിലക്കും വൈവാഹിക ബന്ധം മുമ്പോട്ടു പോവുകയില്ലെന്നും ബോധ്യപ്പെട്ടാല്‍ പിന്നെയെന്തുണ്ട് മാര്‍ഗം..? അപ്പോള്‍ പിന്നെ നാലു മാര്‍ഗമാണ് അവിടെയുള്ളത്. ഒന്ന്, ഒരാള്‍ മറ്റൊരാളെ വധിച്ചു കൊണ്ട് ശല്യം തീര്‍ക്കുക. രണ്ട്, അവരിലൊരാള്‍ ആത്മഹത്യ ചെയ്ത് ഈ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുക. മൂന്ന്, എന്നെന്നും ഈ അസ്വാസ്ഥ്യവും ദുരിതവും പേറി ജീവിക്കുക. നാല്, മാന്യമായി വിവാഹമോചനം നടത്തി ഓരോരുത്തരും വിജയകരമായ ഭാവി ജീവിതത്തിന് തനിക്കിഷ്ടപ്പെട്ട ഇണയെ അന്വേഷിക്കുക. ഇതില്‍ ആദ്യം പറഞ്ഞ മൂന്നു മാര്‍ഗവും നിഷിദ്ധവും കടുംകൈയ്യുമാണെന്ന് ഇസ്‌ലാം പറയുന്നു. അനിവാര്യ സാഹചര്യത്തില്‍ നാലാമത്തെ എമര്‍ജന്‍സി ഡോര്‍ തുറന്ന് പുറത്തു പോകാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ അകാരണമായി സ്വേഷ്ടം തോന്നുമ്പോഴെക്കെ ഈ എമര്‍ജന്‍സി ഡോര്‍ തുറക്കാവതല്ല. കാരണം അത് അനുവദനീയമെങ്കിലും അല്ലാഹുﷻവിന് അനിഷ്ടകരമായ കാര്യമാണ്. ”അനുവദനീയ കാര്യങ്ങളില്‍ അല്ലാഹുﷻവിന് ഏറ്റവും അനിഷ്ടകരമായ കാര്യമാണ് വിവാഹമോചനം” എന്ന ഒമ്പതാം നമ്പര്‍ ഹദീസ് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


✪ സ്ത്രീ പരമാവധി ക്ഷമിച്ചു കൊണ്ട് ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കണം. അപ്രിയങ്ങള്‍ക്കു മാപ്പ് നല്‍കണം. തൊട്ടതിനൊക്കെ ത്വലാഖ് ചോദിക്കരുത്. അങ്ങനെ വന്നാല്‍ സ്വര്‍ഗത്തിന്റെ പരിമളം പോലും അവള്‍ക്ക് നഷ്ടപ്പെടുമെന്ന് പത്താം നമ്പര്‍ ഹദീസ് പഠിപ്പിക്കുന്നു.


✪ എന്നാല്‍ വിവാഹമോചനം എത്ര തവണയാവാം..? അത് ഒന്നോ രണ്ടോ മൂന്നോ തവണയാകാം. എന്നാല്‍ ഇവിടെ ഇസ്‌ലാം വിവാഹ മോചനത്തിന്റെ എണ്ണം ലിബറലാക്കുകയല്ല ചെയ്തത്. മറിച്ച്, നിലവിലുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് അത് പരിമിതപ്പെടുത്തുകയും നിയന്ത്രിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇസ്‌ലാമിന്റെ ആഗമ കാലത്ത് പുരുഷന്‍ യഥേഷ്ടം തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലുകയും ഇദ്ദ കഴിയും മുമ്പേ അവളെ മടക്കിയെടുക്കുകയും വീണ്ടും ത്വലാഖ് ചൊല്ലുകയും വീണ്ടും മടക്കിയെടുക്കുകയും ചെയ്യുമായിരുന്നു. ആയിരം തവണ ത്വലാഖ് ചൊല്ലിയാലും സ്ത്രീയെ മടക്കിയെടുക്കാനുള്ള അവകാശം പുരുഷനുണ്ടായിരുന്നു. ഇതായിരുന്നു ജാഹിലിയ്യാ കാലത്ത് (ഇസ്‌ലാമിനു മുമ്പുള്ള അജ്ഞാന കാലത്ത്) നിലവിലുണ്ടായിരുന്ന അവസ്ഥ. അങ്ങനെയിരിക്കെ ഒരു സ്ത്രീ ആഇശ (റ)യുടെ സമീപം വന്നു. തന്റെ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുവാനായി തന്നെ ത്വലാഖ് ചൊല്ലുകയും മടക്കിയെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്ന് പരാതിപ്പെട്ടു. ആഇശ (റ) സംഗതി റസൂലുല്ലാഹിﷺയോട് പറഞ്ഞു. അപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ ഈ വാക്യം (2: 229) അവതീര്‍ണ്ണമായി. ”മടക്കിയെടുക്കാവുന്ന വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാണ്. പിന്നീട് ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുക, അല്ലെങ്കില്‍ നല്ലനിലക്ക് പിരിച്ചു വിടുക. ഇതാണ് വേണ്ടത്”. 

  (തഫ്‌സീര്‍ റാസി 6/92)


 പ്രസ്തുത ആയത്തിന്റെ വ്യാഖ്യാനത്തില്‍ അല്ലാമാ ഇബ്‌നു കസീര്‍ പറയുന്നു. ഇസ്‌ലാമിന്റെ ആരംഭകാലത്ത് നിലവിലുണ്ടായിരുന്ന ഒരു സമ്പ്രദായത്തെ ഉയര്‍ത്തിക്കളയുന്നതാണ് ഈ ആയത്ത്. ഒരാള്‍ തന്റെ ഭാര്യയെ നൂറു തവണ ത്വലാഖ് ചൊല്ലിയാലും ഇദ്ദാകാലത്ത് അവളെ മടക്കിയെടുക്കാനുള്ള അവകാശം അവനുണ്ട് എന്നതായിരുന്നു ആ സമ്പ്രദായം. ഇതില്‍ ഭാര്യമാര്‍ക്ക് വലിയ ഉപദ്രവമുണ്ടായപ്പോള്‍ അല്ലാഹു ﷻ ത്വലാഖിനെ മൂന്നായി പരിമിതപ്പെടുത്തുകയും മടക്കിയെടുക്കാവുന്ന മോചനം ഒന്നോ രണ്ടോ ആക്കുകയും മൂന്നോടു കൂടി സമ്പൂര്‍ണ്ണമായ വേര്‍പ്പാട് പ്രഖ്യാപിക്കുകയും ചെയ്തു...

  (തഫ്‌സീര്‍ ഇബ്‌നു കസീര്‍ 1/271)


✪ എന്നാല്‍ മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലാമോ..? അത് അനുവദനീയമാണെന്നതാണ് നമ്മുടെ മദ്ഹബ്, സുന്നത്തിനു വിരുദ്ധമാണെങ്കിലും. എന്നാല്‍ തെറ്റാണെന്നു പറഞ്ഞ മദ്ഹബുകാരുമുണ്ട്. രണ്ടായാലും മൂന്നും സംഭവിക്കുമെന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. ഇതിനു വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും തെളിവായി വര്‍ത്തിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ (65: 1) ”ഓ പ്രവാചകരെ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരുടെ ഇദ്ദകാലത്തിന് കണക്കാക്കി വിവാഹമോചനം നടത്തുകൊക്കി കൊണ്ടുവരുന്നത് മൂന്നു വിഭാഗമാണ്...*


ഒന്ന് : ഇബ്‌നു തൈമിയ്യായുടെ ചുവടു പിടിച്ച് മുസ്‌ലിം ബഹു ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി ഒരേ സമയം മൂന്നു ത്വലാഖ് ചൊല്ലിയാല്‍ ഒന്നേ പോകൂ എന്ന വാദക്കാരായ സലഫി/ മൗദൂദി ബിദ്അത്ത് പാര്‍ട്ടികള്‍...


രണ്ട് : ഇസ്‌ലാമിക ശരീഅത്ത് പ്രാകൃതവും സ്ത്രീ വിരുദ്ധവുമാണെന്ന് കുപ്രചാരണം നടത്തുന്ന ഓറിയന്റലിസ്റ്റുകളുടെ വലയില്‍ കുടുങ്ങിയ പരിഷ്‌ക്കരണ വാദികളായ മോഡേണിസ്റ്റുകള്‍... 


മൂന്ന് : ഏകസിവില്‍ കോഡ് വാദികളായ മുസ്‌ലിം വിരുദ്ധ വര്‍ഗ്ഗീയ വാദികള്‍...

ഇവര്‍ പലപ്പോഴും ശരീഅത്ത് പരിഷ്‌കരണത്തിന്റെ ആവശ്യകത മുസ്‌ലിം സമുദായത്തില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒന്നും രണ്ടും വിഭാഗത്തിലെ ചിലരെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അത്തരം വാടകക്കെടുത്ത തൂലികാകാരന്മാര്‍ക്കും കോളമിസ്റ്റുകള്‍ക്കും ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച് ശരിയായ വിവരമില്ലെന്നതും മുസ്‌ലിം സമുദായത്തില്‍ പറയത്തക്ക സ്വാധീനമില്ലെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. അതുകൊണ്ട് തന്നെ അവരെ മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികളായോ അവരുടെ ശബ്ദം സമുദായത്തിന്റെ ശബ്ദമായോ പരിഗണിക്കാവതല്ല.