പ്രേതങ്ങളുടെയും ഭൂതങ്ങളുടെയും കഥ പറഞ്ഞ് മക്കളെ പേടിപ്പിക്കുന്ന ഉമ്മമാരെ കണ്ടിട്ടുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളുടെ ശാഠ്യസ്വഭാവം കൊണ്ട് പൊറുതി മുട്ടുമ്പോഴാണ് പലപ്പോഴും ഉമ്മമാര്‍ ഇങ്ങനെ ചെയ്യാറ്. മുസ്‌ലിം കുടുംബത്തിൽ ഇത്തരമൊരു സ്വഭാവം വല്ലാതെ കാണാറുമുണ്ട്. ജിന്നുകളുടെയും ചെകുത്താന്‍മാരുടെയും കഥകള്‍ കുറച്ച് കഴിയുമ്പോള്‍ പ്രേതഭൂതങ്ങളിലേക്ക് മാറാറാണ് പതിവ്...
ഒരുപക്ഷേ പുതിയ കാലത്ത് ഈ പ്രേതങ്ങളുടെ സ്ഥാനം കുടുംബസീരിയലുകളിലെ ഏതെങ്കിലും കഥാപാത്രം എറ്റെടുത്തിരിക്കാനും മതി. അറിയില്ല...
ഭക്ഷണം കഴിക്കുമ്പോഴും മറ്റും കുഞ്ഞുങ്ങള്‍ ശാഠ്യം കാണിക്കുന്നത് സ്വാഭാവികമാണ്. ശാഠ്യം കുട്ടിത്തത്തിന്‍റെ ഭാഗമാണ്. എന്നല്ല ശാഠ്യം തന്നെയാണ് കുട്ടിത്തത്തെ മനുഷ്യന്‍റെ ഇതര പ്രായങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരര്‍ത്ഥത്തിൽ ശാഠ്യമില്ലെങ്കില്‍ പിന്നെ കുട്ടികളെ പരിപാലിക്കാനെന്താണുള്ളത്. കുട്ടികളുടെ ശാഠ്യത്തെയും വാശിയെയും എത്രമാത്രം വിജയകരമായി നമ്മള്‍ കൈകാര്യം ചെയ്യുന്നുവോ, അതനുസരിച്ച് കുട്ടികളുടെ പില്‍ക്കാല ജീവിതത്തില്‍ വിജയം നിഴലിച്ചു കാണും...
അതുകൊണ്ട് പേടിപ്പെടുത്തുന്നതിന് പകരം കുഞ്ഞുങ്ങളില്‍ നമ്മൾ ആത്മവിശ്വാസം വളര്‍ത്തണം. ബുദ്ധിപൂര്‍വമായ ഇടപെടലിലൂടെ ശാഠ്യത്തിന് അറുതി വരുത്തുകയാണ് വേണ്ടത്. ചെറിയ ചില ശാഠ്യങ്ങള്‍ക്ക് നാം കുഞ്ഞിന് വഴങ്ങിക്കൊടുത്തു കൊണ്ട് തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്...
ശാഠ്യം കാണിക്കുന്ന കുഞ്ഞുങ്ങളെ നന്നായി അടിക്കുന്ന ചില രക്ഷിതാക്കളെയും കണ്ടിട്ടുണ്ട്. ചെറിയ രീതിയിലുള്ള അടി ഒരുപക്ഷെ അത്യാവശ്യമായി വന്നേക്കാം. പക്ഷെ അടിക്കുന്ന രീതിയും അതുകഴിഞ്ഞു കുട്ടികളോട് കാണിക്കുന്ന സമീപനവുമാണ് സത്യത്തില്‍ അവരില്‍ മാറ്റങ്ങളുണ്ടാക്കുന്നത്. വെറുതെ അടിച്ചത് കൊണ്ട് ഒന്നുമായില്ല. ആ ശിക്ഷാനടപടി കുഞ്ഞില്‍ മാറ്റമുണ്ടാക്കണമെങ്കില്‍ അടിയുടെ കാരണം കുഞ്ഞിന് മനസ്സിലാകണം...
അത് സാധ്യമാകണമെങ്കില്‍ അടിച്ചതിന് ശേഷം കുറച്ച് കഴിഞ്ഞ് അവനെ അടുത്തുപിടിച്ച് സ്നേഹത്തോടെ സംസാരിക്കണം. എന്തിനാണ് അടിച്ചതെന്ന് അവന് വിശദീകരിച്ച് കൊടുക്കണം. പലപ്പോഴും അടിച്ചു കഴിഞ്ഞതിന് ശേഷം ഇത്തരത്തില്‍ സ്നേഹത്തോടെ പിടിക്കുമ്പോള്‍ തന്നെ എന്തിനാണ് ബാപ്പ എന്നെ അടിച്ചതെന്ന് കുഞ്ഞ് നമ്മോട് ചോദിക്കും. കുഞ്ഞിലെ നിഷ്കളങ്കതയുടെ ഭാഗമാണത്. ആ സന്ദര്‍ഭം ഉപയോഗപ്പെടുത്തി നാമവന് കാര്യം മയത്തില്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം...
കുഞ്ഞിനു കുഞ്ഞിന്‍റേതായ ഈഗോയുണ്ട്. അത് മറന്നാകരുത് ഇടയ്ക്കു നാം സ്വീകരിക്കുന്ന ശിക്ഷാനടപടി പോലും. കുഞ്ഞിനെ അടിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം രക്ഷിതാവിനെതിരില്‍ കേസെടുക്കാവുന്ന കുറ്റമാണ്. അതുകൊണ്ട് അടിക്കണമെന്ന് പറയാനീ കുറിപ്പിന് ഉദ്ദേശ്യമില്ല. മറിച്ച് ശിക്ഷിക്കുന്നുവെങ്കില്‍ അത് അവനെ ബഹുമാനിച്ചാവണം എന്നാണ് പറയുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അതൊരു ശിക്ഷയാണെന്നവന് തോന്നരുത്, എന്നുമാത്രമല്ല ശിക്ഷണം മാത്രമാണെന്ന് അവന് ബോധ്യപ്പെടുകയും വേണം...
കുഞ്ഞിനെ സമപ്രായക്കാരുടെ മുന്നിലിട്ട് തല്ലുക, അവരുടെ മുന്നില്‍ അവനെ വഴക്ക് പറയുക തുടങ്ങിയ കാര്യങ്ങളെല്ലാം ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നത് അവനിലെ ദുസ്വഭാവത്തെ വളര്‍ത്തുകയെ ഉള്ളൂ. നിസ്സാര പ്രശ്നങ്ങള്‍ക്ക് വരെ വിദ്യാര്‍ഥികളുടെ അസംബ്ലി വിളിച്ചുകൂട്ടി അവര്‍ക്ക് മുന്നിലിട്ട് ശിക്ഷിക്കുന്ന ഗുരുക്കന്മാരെ കണ്ടിട്ടുണ്ട്. അത് ശിഷ്യനെ ഒരു പ്രതിയോഗിയായി മാറ്റാനെ ഉപകരിക്കൂവെന്നാണ് തോന്നിയുട്ടുള്ളത്, സ്വന്തം അനുഭവവും. താനര്‍ഹിച്ചതിലുപരി ശിക്ഷ ഏല്‍ക്കേണ്ടി വരുന്നത് ആരിലും കുറ്റവാസനയാണ് ഉണ്ടാക്കുക. പക്കാ ക്രിമിനലിൽ പോലും അതങ്ങനെയാണ്...
അല്ലെങ്കിലും കുറ്റം പറയുമ്പോഴും അതിക്ഷേപിക്കുമ്പോഴും കുറച്ച് നന്മ കൂടി അവനെ കുറിച്ച് പറയണം. കുറവു മാത്രമല്ല, നന്മ കൂടി ബാപ്പ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധ്യം ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസത്തിന്‍റെ വാനിലേക്കാണുയര്‍ത്തുക. പില്‍ക്കാല ജീവിതത്തില്‍ അത്തരം കുഞ്ഞുങ്ങള്‍ സ്വയം പ്രകാശിക്കുന്ന നക്ഷത്രങ്ങളായി മാറും, തീര്‍ച്ച. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവന്‍റെ കൂടെ ഒരു ഉമ്മയും ബാപ്പയും കൂടെ ജനിക്കുന്നുണ്ടെന്ന സത്യം നാം മറന്നുകൂടാ. ഒരു കുഞ്ഞ് മോശക്കാരനാകുന്നുവെങ്കില്‍ അത് ബാപ്പയുടെയും ഉമ്മയുടെയും കൂടെ മോശത്തരമാണ് വെളിവാക്കുന്നത് ...
മന്‍ഹര്‍ യു.പി കിളിനക്കോട്‍
റഹ്മാനായ റബ്ബ് നമ്മുടെ മക്കളെയെല്ലാം ഇരുലോകത്തും ഗുണംചെയ്യുന്ന സ്വാലിഹീങ്ങളായ മക്കളായി വളരാൻ തൗഫീഖ് നൽകട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ